Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അക്ഷരപുണ്യം തേടി നാലു പതിറ്റാണ്ട്

അമ്മാർ കീഴുപറമ്പ്
അമ്മാർ കീഴുപറമ്പ്
അമ്മാർ രചിച്ച പുസ്തകം ഡോ. ആസാദ് മൂപ്പൻ, അഷ്‌റഫ് താമരശ്ശേരിക്ക് നൽകി പ്രകാശനം നിർവഹിക്കുന്നു. 
അമ്മാറിന്റെ പുസ്തകങ്ങൾ
അമ്മാറിന്റെ പുസ്തകങ്ങൾ

എഴുത്തിന്റെ ലോകത്ത് വ്യാപരിക്കവേയാണ് മസ്തിഷ്‌കാഘാതം ഈ മാധ്യമപ്രവർത്തകനെ കീഴ്‌പ്പെടുത്താനെത്തിയത്. എഴുതാനുള്ള ശേഷി നഷ്ടപ്പെട്ടെങ്കിലും മനസ്സിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൈമുതലാക്കി തനിക്കു സംഭവിച്ച രോഗത്തെക്കുറിച്ചുതന്നെ പുസ്തകമെഴുതിയാണ് അമ്മാർ കീഴുപറമ്പ് വ്യത്യസ്തനായത്. പൂർണമായും ഗൂഗിൾ വോയ്‌സ് ട്രാൻസ്‌ക്രിപ്ഷന്റെ സഹായത്തോടെയാണ് അദ്ദേഹം ഈ പുസ്തകരചന പൂർത്തിയാക്കിയത്. നൂറ്റൻപതോളം പേജുള്ള 'സ്‌ട്രോക്ക് അതിജീവനപാഠങ്ങൾ'' എന്ന ഗ്രന്ഥം ഈയിടെ നടന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിറഞ്ഞ കൈയടികളോടെ ആസ്വാദകലോകം വരവേറ്റു.

 

യാഥാർത്ഥ്യത്തിനുനേരെ തുറന്നുപിടിച്ച കണ്ണുകളുമായി അമ്മാർ കീഴുപറമ്പ് എന്ന പത്രപ്രവർത്തകൻ അക്ഷരപുണ്യം തേടിയുള്ള യാത്ര തുടങ്ങിയിട്ട് നാലു പതിറ്റാണ്ടോളമായി. എഴുത്തിന്റെ ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ അദ്ദേഹം പത്രപ്രവർത്തകൻ എന്നതിലുപരി ഗ്രന്ഥകാരനും കഥാകൃത്തും ചലച്ചിത്ര പ്രവർത്തകനുമെല്ലാമായി ഏർപ്പെട്ട മേഖലകളിലെല്ലാം സ്വന്തമായി  കൈയൊപ്പ് ചാർത്തിക്കഴിഞ്ഞു. 
പ്രവാസ ലോകം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ചീഫ് എഡിറ്ററും പ്രസാധനാലയമായ പേജ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറുമായി എഴുത്തിന്റെ ലോകത്ത് വ്യാപരിക്കവേയാണ് മസ്തിഷ്‌കാഘാതം ഈ മാധ്യമപ്രവർത്തകനെ കീഴ്‌പ്പെടുത്താനെത്തിയത്. എഴുതാനുള്ള ശേഷി നഷ്ടപ്പെട്ടെങ്കിലും മനസ്സിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൈമുതലാക്കി തനിക്കു സംഭവിച്ച രോഗത്തെക്കുറിച്ചുതന്നെ പുസ്തകമെഴുതിയാണ് അദ്ദേഹം വ്യത്യസ്തനായത്. പൂർണമായും ഗൂഗിൾ വോയ്‌സ് ട്രാൻസ്‌ക്രിപ്ഷന്റെ സഹായത്തോടെയാണ് അദ്ദേഹം ഈ പുസ്തകരചന പൂർത്തിയാക്കിയത്. നൂറ്റൻപതോളം പേജുള്ള 'സ്‌ട്രോക്ക് അതിജീവനപാഠങ്ങൾ' എന്ന ഗ്രന്ഥം ഈയിടെ നടന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിറഞ്ഞ കൈയടികളോടെയാണ് ആസ്വാദകലോകം വരവേറ്റത്. ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
അനുഭവമാണ് എഴുത്തിന്റെ കരുത്ത്. നാം അനുഭവിച്ചതോ, അനുഭവിച്ച മറ്റൊരാൾ പകർന്നുതന്നതോ ആയ അറിവുകളാണ് ഓരോ പുസ്തകത്തിന്റെയും പിറവിക്കു പിന്നിലുള്ള പ്രചോദനമെന്ന് അമ്മാർ കീഴുപറമ്പ് പറയുന്നു. ഒരു പ്രത്യേക വിഷയത്തിൽ വൈദഗ്ധ്യം നേടിയ ഡോക്ടർമാർക്കുപോലും രോഗി അനുഭവിച്ച മാനസിക, ശാരീരിക വൈഷമ്യങ്ങൾ വേണ്ടവിധം മറ്റൊരാളോട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള ഒരു പുസ്തക പിറവിക്കു പിന്നിലുള്ള പ്രധാന കാരണം രോഗത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനമാണ്. ഇന്ത്യയിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ മരണകാരണമാണ് സ്‌ട്രോക്ക്. ഓരോ നാൽപതു സെക്കന്റിലും ഒരു സ്‌ട്രോക്ക് എന്ന വിധം ഒാരോ നാലു മിനിറ്റിലും ഒരു സ്‌ട്രോക്ക് മരണവും സംഭവിക്കുന്നു. ഓരോ വർഷവും അമേരിക്കയിൽ മാത്രം എട്ടുലക്ഷത്തോളം പേർക്ക് സ്‌ടോക്ക് ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം.
തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുമ്പോഴോ, തലച്ചോറിലെ ഒരു രക്തക്കുഴൽ പൊട്ടിപ്പോകുമ്പോഴോ ബ്രെയിൻ അറ്റാക്ക് എന്നു വിളിക്കുന്ന സ്‌ട്രോക്ക് സംഭവിക്കുന്നു. കോവിഡിനു ശേഷം സ്‌ട്രോക്കും ഹൃദയാഘാതവും അധികരിച്ചതായി മെഡിക്കൽ വിദഗ്ധർ തന്നെ ചൂണ്ടിക്കാണിക്കുമ്പോഴാണ് ഇത്തരം രോഗാവസ്ഥകളെക്കുറിച്ച് ഓരോരുത്തർക്കും അവബോധം ആവശ്യമാകുന്നത്. സ്‌ട്രോക്കിനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും പൊതുജനത്തിന്റെ അറിവ് രോഗാവസ്ഥയ്ക്ക് വിധേയനാവുന്ന വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതിനും ശാരീരിക ആഘാതം കുറയ്ക്കുന്നതിനും ഉപകരിക്കും. രോഗത്തെക്കുറിച്ചുള്ള അവബോധം രോഗിയെ ഉടൻതന്നെ ആശുപത്രിയിലെത്തിക്കാനും മതിയായ ചികിത്സ ലഭ്യമാക്കി രക്ഷപ്പെടുത്തുവാനും സഹായിക്കും. ഇത്തരം ചിന്തകളാണ് ഈ പുസ്തക രചനയ്ക്ക് പ്രേരണയായതെന്നും അമ്മാർ പറയുന്നു.
2021 നവംബർ മാസത്തിലാണ് മസ്തിഷ്‌കാഘാതം അമ്മാറിനെ കീഴ്‌പ്പെടുത്താനെത്തിയത്. ദുബായ് എക്‌സ്‌പോ 2020 റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട് എക്‌സ്‌പോ നഗരിയിലായിരുന്ന എനിക്ക് ശാരീരികമായി അസ്വസ്ഥത തോന്നുകയായിരുന്നു. തുടക്കത്തിൽ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. വിദഗ്ധ പരിശോധനയിലാണ് സ്‌ട്രോക്ക് ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങി വിദഗ്ധ ചികിത്സയും ഫിസിയോ തെറാപ്പിയും നടത്തി രോഗം ഭേദമാക്കുകയായിരുന്നു. ചികിത്സ തുടരുന്നുണ്ടെങ്കിലും വലതുകൈക്ക് ഇപ്പോഴും എഴുതാനുള്ള ശേഷി കൈവന്നിട്ടില്ല.
മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത കീഴുപറമ്പിൽ സ്ഥിരതാമസമാക്കിയ അമ്മാർ പത്താം ക്ലാസ് പഠനകാലത്തുതന്നെ 'പ്രബോധന' ത്തിൽ പാർട് ടൈം ജോലിക്കാരനായിരുന്നു. പിന്നീട് യുവസരണിയിലും ആരാമത്തിലുമെല്ലാം പ്രവർത്തിച്ചു. കുട്ടിക്കാലംതൊട്ടേ വായനയിലും എഴുത്തിലുമെല്ലാം താൽപര്യമുണ്ടായിരുന്നതാണ് പത്രപ്രവർത്തനത്തിലേയ്ക്ക് ആകൃഷ്ടനാക്കിയത്. മാധ്യമം ദിനപത്രത്തിലൂടെയാണ് എഴുത്തിന്റെ വിശാലമായ ലോകത്തേയ്ക്കു കടന്നുചെല്ലാൻ പ്രാപ്തനാക്കിയത്. കീഴുപറമ്പ് പ്രാദേശിക ലേഖകനായും മലപ്പുറം, പാലക്കാട് ബ്യൂറോകളിലും ജോലി ചെയ്തു. തൊണ്ണൂറുകളിൽ ബിസിനസ് കറസ്‌പോണ്ടന്റായതുവഴി കോഴിക്കാട്ടെ നിരവധി ബിസിനസ് സ്ഥാപനങ്ങൾക്കുവേണ്ടി പരസ്യഫീച്ചറുകൾ തയ്യാറാക്കി.
മാധ്യമത്തിൽനിന്നും ദുബായിലെ മാലിക് ന്യൂസ് ഏജൻസിയിലെത്തിയ അദ്ദേഹം ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പത്രങ്ങൾ വിതരണം ചെയ്യുന്ന അബുദാബി ആസ്ഥാനമായുള്ള പ്രസ് സെന്ററിന്റെ ഭാഗമായും പ്രവർത്തിച്ചു. എല്ലാ എമിറേറ്റ്‌സിലും പത്രം എത്തിക്കുന്നതിനായി ഇരുനൂറോളം വിതരണക്കാരും അന്ന് പ്രസ് സെന്ററിലുണ്ടായിരുന്നു.
യു.എ.ഇയിൽ നിന്നും പുറത്തിറങ്ങിയ മലയാളം മാസികയായ അറേബ്യയിലെ സുൽത്താൻ മാസികയുടെ എഡിറ്റർ ഇൻ ചാർജ് പദവിയായിരുന്നു അമ്മാറിനെ കാത്തിരുന്നത്. ഖലീജ് ടൈംസിന്റെ മാർക്കറ്റിംഗ് തലവനായ സജാദ് ഹസൻ പ്രസ് സെന്ററിന്റെ മാർക്കറ്റിംഗ് മാനേജരായി എത്തിയപ്പോഴുള്ള അടുപ്പമാണ് അദ്ദേഹത്തെ 'അറേബ്യയിലെ സുൽത്താൻ'മാസികയുടെ ചീഫ് എഡിറ്റർ പദവിയിലേയ്ക്കു നയിച്ചത്. അതോടെ പരസ്യമേഖലയിലും ഉണർവ്വു പകർന്നു. മൂന്നു വർഷം കഴിഞ്ഞപ്പോഴേയ്ക്കും അറേബ്യയിലെ സുൽത്താൻ മാഗസിൻ സായാഹ്‌ന ദിനപത്രമായി മാറുകയായിരുന്നു.
2005 ൽ നാട്ടിലേയ്ക്കു മടങ്ങിയ അമ്മാർ പ്രവാസി ദൂതൻ എന്നൊരു മാസികയുടെ ഡയറക്ടറും എഡിറ്റർ ഇൻ ചാർജുമായി. നാട്ടിലും ഗൾഫ് മേഖലയിലും പ്രചാരമുള്ള മാസികയായി ഉയരുകയായിരുന്നു പ്രവാസി ദൂതൻ. അഞ്ചുവർഷത്തിനുശേഷം വീണ്ടും ദുബായിലെത്തി ഓപ്പൺ പേജ് എന്ന പേരിൽ ബിസിനസ് ഓറിയന്റഡ് മാഗസിൻ ആരംഭിച്ചു. എഴുതാനും മറ്റുള്ളവരെക്കൊണ്ട് എഴുതിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവാണ് ആനുകാലികങ്ങളിൽ അദ്ദേഹത്തിന് നിലയുറപ്പിക്കാൻ കഴിഞ്ഞത്.
ഗൾഫ് പത്രപ്രവർത്തനരംഗത്ത് പുതിയൊരു ശീലവുമായി കടന്നുവന്ന അദ്ദേഹം യാഥാർഥ്യങ്ങൾക്കുനേരെ തന്റെ കണ്ണുകൾ തുറന്നുപിടിച്ചുകൊണ്ടാണ് ജീവിതം തുടങ്ങിയത്. സാംസ്‌കാരികരംഗത്തെ മൂല്യച്യുതിയെക്കുറിച്ച് അദ്ദേഹം വാചാലനായി. നിരവധി സംഘടനകളുള്ള ഗൾഫ് രാജ്യങ്ങളിൽ അവാർഡുകൾ പിറക്കുന്നതും അത് ചാപിള്ളയാവുന്നതും കണ്ട അമ്മാർ അതിനെതിരെ തന്റെ തൂലിക ചലിപ്പിച്ചുതുടങ്ങി. അവാർഡ് പ്രഖ്യാപിക്കലും വിതരണം ചെയ്യലുമെല്ലാം വ്യാപാരമാണെന്ന തിരിച്ചറിവിൽ സാഹിത്യരംഗത്തെ വിപണനതന്ത്രങ്ങളെക്കുറിച്ച് ഉറക്കെ പറയാൻ അദ്ദേഹം തയ്യാറായി. സ്വന്തം പുസ്തകത്തിന് സ്വന്തം സംഘടനയുടെ പുരസ്‌കാരവും വാർത്തയായി. ടി.വി കൊച്ചുബാവയെപ്പോലുള്ള എഴുത്തുകാരനെ തിരിച്ചറിയാൻ അദ്ദേഹം മരിക്കേണ്ടിവന്നുവെന്ന് വിളിച്ചുപറഞ്ഞത് ഇദ്ദേഹമായിരുന്നു. മാത്രമല്ല, ഓരോ പുരസ്‌കാരവും സാഹിത്യകാരനും എഴുത്തുകാരനും പത്രപ്രവർത്തകനും വായനക്കാരോടുള്ള പ്രതിബദ്ധത വർദ്ധിപ്പിക്കാൻ ഉതകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെ രചനാശൈലി ഇഷ്ടപ്പെടാത്തവർ അദ്ദേഹത്തെ തേജോവധം ചെയ്യാനൊരുങ്ങിയപ്പോൾ സൗഹൃദം നിലനിർത്തിക്കൊണ്ടുതന്നെ പ്രതികരിക്കാനുള്ള കഴിവും ആരേയും അസൂയപ്പെടുത്തുന്നതായിരുന്നു. പ്രസിദ്ധി ആഗ്രഹിച്ച് നാട്യവേദിയിലെ അട്ടഹാസക്കാരനാകാൻ അദ്ദേഹം ഒരിക്കലും മുതിർന്നിരുന്നില്ല.
പത്രപ്രവർത്തനരംഗത്ത് ഉയരങ്ങൾ കീഴടക്കുമ്പോഴും രചനാലോകത്ത് തന്റേതായ സാന്നിധ്യം ചെലുത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രവാസലോകത്തെ സാധാരണക്കാരുടെ ജീവിതം തൊട്ടറിഞ്ഞ ഇരുപത്തഞ്ചോളം ലേഖനങ്ങളുടെ സമാഹാരമായ മരുഭൂമിയിലെ മഴമേഘങ്ങൾ എന്ന പുസ്തകമാണ് ആദ്യം പുറത്തിറങ്ങിയത്. ഉവൈസിലെ ഒട്ടകക്കാഴ്ച എന്ന പേരിലുള്ള ആദ്യലേഖനം മരുഭൂമിയിലെ ചതുപ്പിൽ താഴ്ന്നുപോകുന്ന ഒരു ഒട്ടകത്തിന്റെ ജീവിതത്തോടാണ് മനുഷ്യജീവിതത്തെ ഉപമിക്കുന്നത്. കൂടാതെ ഹാജി ഫ്രം ഇന്ത്യ, കലക്ടർ സ്‌നേഹത്തിന്റെ കയ്യൊപ്പ്, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സിനിമയും ജീവിതവും, മൂസ എരഞ്ഞോളിയുടെ പാട്ടുജീവിതം പകർത്തിയ മിഹ്‌റാജ് രാവിലെ ഇശൽ പരിമളം, ഷൈഖ് സായിദിന്റെ ജീവചരിത്രഗ്രന്ഥമായ 'ഷൈഖ് സായിദ് ദി പയനിയർ ഓഫ് ദ നേഷൻ' എന്ന പേരിൽ ഇംഗ്ലീഷിലും 'സായിദ്: നന്മയുടെ സാരഥി' എന്ന പേരിൽ മലയാളത്തിലും പ്രസിദ്ധീകരിച്ചു. ഈ പുസ്തകം അറബിയിൽ മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ.
പ്രവാസ കുടിയേറ്റ ചരിത്രത്തിന്റെ നോവൽ ഭാഷ്യമായ ഇഖാമയുടെ രചനയിലാണിപ്പോൾ. രചനാജീവിതത്തിലെ ഡ്രീം പ്രോജക്ട് എന്നു എഴുത്തുകാരൻ വിശേഷിപ്പിക്കുന്ന ഈ നോവലിൽ ഉരുകളിൽ നിയമവിരുദ്ധമായി ആളുകളെ ഗൾഫ് നാടുകളിലേയ്ക്ക് കയറ്റി അയയ്ക്കുന്ന സംഭവമാണ് ഇതൾ വിരിയുന്നത്. ആറേഴു ദിവസംകൊണ്ട് തീരമണയേണ്ട പത്തേമാരികൾ കാറ്റിലും കോളിലുംപെട്ട് അൻപത് ദിവസത്തോളം കടലിൽ കിടക്കേണ്ടിവരികയും അതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങളും ഗ്രന്ഥത്തിൽ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടയിൽ രോഗം ബാധിക്കുന്നവരെ കടലിൽ തള്ളുന്നതും വേദനയോടെ കാണേണ്ടിവന്നിട്ടുണ്ട്. എവിടെയും രേഖപ്പെടുത്താത്ത ഇത്തരം സംഭവങ്ങളിലൂടെ ജീവിക്കാൻ മറന്നുപോകുന്ന ഗൾഫുകാരന്റെ വേദനകളാണ് പങ്കുവയ്ക്കുന്നത്.
ഷൈഖ് സായിദ് നന്മയുടെ സാരഥി എന്ന ജീവചരിത്രഗ്രന്ഥമാകട്ടെ മനക്കരുത്തും നേതൃപാടവവുമുള്ള ധീരനായിരുന്ന സായിദിനെക്കുറിച്ചുള്ളതാണ്. കുശാഗ്ര ബുദ്ധിയുള്ള നീതിയുടെയും ധിഷണാ വൈഭവത്തിന്റെയും ഉടമയായിരുന്ന സായിദ് കാലത്തെ വെല്ലുന്ന ചിന്തകനായിരുന്നു. ഒരു ചിത്രകാരൻ തന്റെ കാൻവാസിൽ എപ്രകാരം ഒരു മികച്ച ചിത്രം വരയ്ക്കുന്നുവോ, അതേ ലാഘവത്തോടെ മണൽത്തരികളിൽ തന്റെ സ്വപ്നത്തെ അടയാളപ്പെടുത്തി യു.എ.ഇ എന്ന മഹാദ്ഭുതത്തെ ജീവസ്സുറ്റതാക്കി മാറ്റിയ മഹാമനീഷിയായ ഷൈഖ് ഖാലിദിന്റെ ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം സാധ്യമാക്കിയിരിക്കുന്നത്.
കൂടാതെ അമ്മാർ കീഴുപറമ്പ് തിരക്കഥയൊരുക്കിയ മുഖങ്ങൾ എന്ന ടെലിഫിലിം നാല് എപ്പിസോഡുകളായി ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു. നിഴൽ തീരുന്നിടം, നുകം എന്നീ ഡോക്യുഫിക്ഷന്റെ ഡയറക്ടറുമായിരുന്നു. കേരള സഹൃദയവേദിയുടെ 2006 ലെ അന്വേഷണാത്മക പത്രപ്രവർത്തന പുരസ്‌കാരം, ദുബായ് ചിരന്തനയുടെ യു.എ.ഇ എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ഈ മാധ്യമ പ്രവർത്തകനെ തേടിയെത്തിയിട്ടുണ്ട്.
രോഗാവസ്ഥയിൽ ഒപ്പം നിന്ന് പരിചരിച്ച, സ്‌നേഹിതയായ സഹധർമ്മിണിക്കും ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ തെറാപ്പിസ്റ്റുകൾക്കുമാണ് സ്‌ട്രോക്ക് അതിജീവന പാഠങ്ങൾ എന്ന പുസ്തകം അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. ഭാര്യ സൽമയും മക്കളായ ഷഹാന അമ്മാർ, റിഹാന അമ്മാർ എന്നിവരും എഴുത്തിന്റെ വഴിയിൽ പ്രോത്സാഹനവുമായി അദ്ദേഹത്തോടൊപ്പമുണ്ട്.

Latest News