മാലദ്വീപിലെ സൈനിക സാന്നിധ്യം ഇന്ത്യ പിന്‍വലിക്കുമെന്ന് മുഹമ്മദ് മുയിസു

മാലെ- മാലദ്വീപിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മുഹമ്മദ് മുയിസു സര്‍ക്കാര്‍ ഇന്ത്യയുമായി കൂടിക്കാഴ്ച നടത്തി. സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി മുഹമ്മദ് മുയിസു അറിയിച്ചു. ചര്‍ച്ചയില്‍ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിച്ചുവെന്നും വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നും മുയിസു മാലെയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

ഇന്ത്യയും മാലദ്വീപ് അധികൃതരും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ദുബായില്‍ നടന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സൈന്യത്തെ പിന്‍വലിക്കുന്ന വിഷയം ഹ്രസ്വമായി ചര്‍ച്ച ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുയിസുവിന്റെ പ്രഖ്യാപനം. 
 
നിലവില്‍ 70ഓളം ഇന്ത്യന്‍ സൈനികരും റഡാര്‍ സ്റ്റേഷനുകളും നിരീക്ഷണ വിമാനങ്ങളുമാണ് മാലദ്വീപിലുള്ളത്. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മാലിദ്വീപിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പട്രോളിംഗ് നടത്തുന്നുമുണ്ട്.

Latest News