സഞ്ജുവിനെ തഴഞ്ഞു,  ഇന്ത്യക്ക് പുതിയ കീപ്പര്‍

മുംബൈ -ഓസ്‌ട്രേലിയക്കെതിരെ 23 ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. ഋതുരാജ് ഗെയ്കവാദായിരിക്കും വൈസ് ക്യാപ്റ്റന്‍. അവസാന രണ്ടു മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ കളിക്കുകയും വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യും. സൂര്യകുമാറും ഇശാന്‍ കിഷനും പ്രസിദ്ധ് കൃഷ്ണയും മാത്രമാണ് ലോകകപ്പ് കളിച്ച ടീമില്‍ നിന്ന് ഈ പരമ്പര കളിക്കുക. പരിക്കു കാരണം ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയ അക്ഷര്‍ പട്ടേല്‍ തിരിച്ചെത്തും. 
സഞ്ജു സാംസണിനെ പരിഗണിച്ചില്ല. റിസര്‍വ് വിക്കറ്റ്കീപ്പറായി ജിതേഷ് ശര്‍മയാണ് ടീമില്‍. ശഹ്ബാസ് അഹമ്മദിനെയും ഒഴിവാക്കി. സെയ്ദ് മുഷ്താഖലി ട്രോഫിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവരെയും പരിഗണിച്ചില്ല. 
വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദൂബെ, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, രവി ബിഷ്‌ണോയി, അര്‍ഷദീപ് സിംഗ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. 
വിശാഖപട്ടണം, തിരുവനന്തപുരം, ഗുവാഹത്തി, രായ്പൂര്‍, ബംഗളൂരു എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. വി.വി.എസ്. ലക്ഷ്മണായിരിക്കും കോച്ച്. ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചു.
 

Latest News