ന്യൂദല്‍ഹി-നാല്‍പതിലറെ രോഗികളെ ആവശ്യമില്ലാത്ത ശസ്ത്രക്രിയക്ക് അയച്ച വ്യാജ കെമിസ്റ്റിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
തെക്കന്‍ ദല്‍ഹിയിലെ അഗര്‍വാള്‍ മെഡിക്കല്‍ സെന്ററിലേക്കാണ് ഇത്രയും പേരെ ശസ്ത്രക്രിയകള്‍ക്കായി അയച്ചതെന്ന് പോലീസ് പറഞ്ഞു.
ആവശ്യമായ ബിരുദങ്ങളോ അംഗീകാരമോ ഇല്ലാതെയാണ് ആശുപത്രിയിലെ 'ഡോക്ടര്‍മാര്‍' രോഗികളില്‍ മെഡിക്കല്‍ നടപടിക്രമങ്ങള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സംഘം വിഹാറില്‍ ക്ലിനിക്ക് കം മെഡിസിന്‍ ഷോപ്പ് നടത്തിയിരുന്ന പ്രഹ്ലാദ്പൂര്‍ സ്വദേശി ജുല്‍ഫിക്കറാണ് (42) അറസ്റ്റിലായത്. ഇയാള്‍ ലൈസന്‍സില്ലാതെ ഹോമിയോപ്പതി, അലോപ്പതി മരുന്നുകള്‍ വില്‍പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. യോഗ്യതയില്ലാത്ത വ്യക്തികള്‍ നടത്തുന്ന ശസ്ത്രക്രിയകളുടെ കൃത്രിമ കുറിപ്പ് ഉണ്ടാക്കിയ നീരജ് അഗര്‍വാള്‍, ഭാര്യ പൂജ അഗര്‍വാള്‍, മഹേന്ദര്‍, ജസ്പ്രീത് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ചികിത്സയ്ക്കിടെയും ശേഷവും എട്ട് പേര്‍ മരിച്ചിരുന്നു. ഒരു രോഗിക്ക് ഈ ആശുപത്രിയില്‍ ഗര്‍ഭപാത്രം നഷ്ടപ്പെടുകയും ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സംഘം വിഹാറിലെ ചിലര്‍ വിതരണം ചെയ്ത കാര്‍ഡിലാണ് നീരജ് അഗര്‍വാളിന്റെ നമ്പര്‍ കണ്ടതെന്നും അങ്ങനെയാണ് അയാളുമായി ബന്ധപ്പെട്ടതെന്നും ജുല്‍ഫിക്കര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
ഓരോ രോഗിക്കും 35 ശതമാനം കമ്മീഷന്‍ ജുല്‍ഫിക്കറിന് നല്‍കാന്‍ നീരജ് അഗര്‍വാള്‍ സമ്മതിച്ചിരുന്നു. കല്ല് നീക്കം ചെയ്യുന്നതിനും പ്രസവത്തിനുമുള്ള ശസ്ത്രക്രിയകള്‍ക്കാണ് രോഗികളെ ജുല്‍ഫിക്കര്‍ റഫര്‍ ചെയ്തിരുന്നതെന്ന് ദല്‍ഹി സൗത്ത് ഡിസിപി ചന്ദന്‍ ചൗധരി പറഞ്ഞു.
ഫോണ്‍ ഇടപാടുകള്‍ വഴിയാണ് അഗര്‍വാള്‍ ജുല്‍ഫിക്കറിന് പണം നല്‍കിയിരുന്നത്.
ഇവരുടെ കൂട്ടുകെട്ട് ഏകദേശം അഞ്ചാറ് വര്‍ഷത്തോളം നീണ്ടുനിന്നു. ചികിത്സയ്ക്കിടെ മരിച്ച അസ്ഗര്‍ അലിയെയാണ് ഏറ്റവും ഒടുവില്‍ റഫര്‍ ചെയ്തിരുന്നതെന്ന് ഡിസിപി പറഞ്ഞു.
അസ്ഗര്‍ അലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമിയുടെ സങ്കീര്‍ണതകള്‍ മൂലമുള്ള ഹെമറാജിക് ഷോക്ക് ആണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
പ്രസവം, ഗര്‍ഭച്ഛിദ്രം, കല്ല് ഓപ്പറേഷന്‍ എന്നിവയുള്‍പ്പെടെ വിവിധ ചികിത്സകള്‍ക്കായി 40 മുതല്‍ 50 വരെ രോഗികളെ ജുല്‍ഫിക്കര്‍ അഗര്‍വാളിന് റഫര്‍ ചെയ്തിരുന്നു.
പ്രസവത്തിനും കല്ല് നീക്കുന്ന ശസ്ത്രക്രിയക്കും അഗര്‍വാള്‍ സാധാരണയായി 15,000 മുതല്‍ 20,000 രൂപയും ഗര്‍ഭച്ഛിദ്രത്തിന് 5,000 മുതല്‍ 6,000 രൂപ വരെയും ഈടാക്കാറുണ്ടെന്ന് ചൗധരി പറഞ്ഞു.