അജ്ഞാതനായൊരാൾ എന്നും 10 പേർക്ക് സൗജന്യ ഭക്ഷണം നൽകുന്നു, 'ഷംസുക്കാന്റെ ചായക്കട' യിൽ. കലൂർ അശോകറോഡിലെ 'ഷംസുക്കാന്റെ ചായക്കട' യിൽ എന്നും 10 പേർക്കുള്ള സൗജന്യഭക്ഷണം ഉണ്ടാകും. എറണാകുളം സ്വദേശിയായ അജ്ഞാതനാണ് ഇതിന്റെ സ്‌പോൺസർ.
എല്ലാ തിങ്കളാഴ്ചയും ഒരാഴ്ചത്തെ ഭക്ഷണത്തിനുള്ള തുക കൃത്യമായി ഹോട്ടലുടമകളായ ഒഴീപ്പറമ്പിൽ ഷംസുവിന്റേയും സഹോദരനായ നാസറിന്റേയും കൈകളിലെത്തും.
അജ്ഞാതന്റെ തുക, നാസറിന്റെ സുഹൃത്തായ, കറുകപ്പിള്ളി സ്വദേശി സുഹൈൽ വഴിയാണ് കടയിലെത്തുന്നത്. കോവിഡ്കാലത്ത് തുടങ്ങിയ ഈ അന്നമൂട്ട് മൂന്നുവർഷമായി മുടങ്ങിയിട്ടില്ല. പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഈ അജ്ഞാതന്റെ കാരുണ്യം തങ്ങളിലൂടെ വിളമ്പാൻ കഴിയുന്നത് ദൈവത്തിന്റെ കൃപയാണെന്ന് ഇവർ കരുതുന്നു. പഠിക്കാനെത്തുന്ന വിദ്യാർഥികൾക്കും സാമ്പത്തികബുദ്ധിമുട്ടുള്ളവർക്കും ഈ കടയിലേക്ക് ചെല്ലാം.
സാമ്പാറും മീൻചാറും അച്ചാറും മീൻ വറുത്തതും കൂട്ടി നാടൻ ഊണ്. 40 രൂപയാണ് ഊണിന് ഈടാക്കുന്നത്.
അമിത മദ്യപാനികൾക്കും പാഴ്‌സലിൽ വേണ്ടവർക്കും സൗജന്യഭക്ഷണം കിട്ടില്ല. രാവിലത്തെ ഭക്ഷണത്തിന് മീൻ, പരിപ്പ്, കിഴങ്ങ് കറികൾ സൗജന്യമാണ്. അത് സ്വയം വിളമ്പി കഴിക്കണം. വീട്ടിൽത്തന്നെയാണ് എല്ലാം തയ്യാറാക്കുന്നത്.
ഷംസുവിന്റെ വീടിനോട് ചേർന്നാണ് ഹോട്ടൽ.
കോവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ആളാണ് ഷംസു. ഈ ചെയ്യുന്ന പുണ്യകാര്യങ്ങൾ തങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെ നീക്കിക്കളയുന്നുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു.
ഭാര്യ ജമീലയും മക്കളായ ഷെസിൻ, മെഹസീൻ എന്നിവരടങ്ങുന്നതാണ് ഷംസുവിന്റെ കുടുംബം.
ഭാര്യ ജുമൈലത്ത്, മക്കളായ നൂബിൻ നാസർ, ഷിറാൻ നാസർ എന്നിവരടങ്ങുന്നതാണ് നാസറിന്റെ കുടുംബം.