സോറസ് വീണ്ടും ഉറുഗ്വായ് ടീമില്‍, മെസ്സിക്കെതിരെ കളിക്കും

മോണ്ടിവിഡിയൊ -ലോകകപ്പിനു ശേഷം ആദ്യമായി ലൂയിസ് സോറസ് ഉറുഗ്വായ് ഫുട്‌ബോള്‍ ടീമില്‍. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അടുത്ത മത്സരങ്ങള്‍ക്കുള്ള ടീമില്‍ മുപ്പത്താറുകാരനെ ഉള്‍പെടുത്തി. രണ്ട് മത്സരങ്ങളിലൊന്ന് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനക്കെതിരെയാണ്. ലിയണല്‍ മെസ്സിയും സോറസും ഉറ്റ സുഹൃത്തുക്കളാണ്. ബാഴ്‌സലോണയില്‍ ഒരുമിച്ചു കളിച്ചിരുന്നു. 
സോറസ് ഇപ്പോള്‍ ബ്രസീല്‍ ലീഗില്‍ ഗ്രേമിയോക്കാണ് കളിക്കുന്നത്. 29 മത്സരങ്ങളില്‍ 14 ഗോളടിച്ചു. വ്യാഴാഴ്ചയാണ് അര്‍ജന്റീനക്കെതിരായ കളി. അഞ്ചു ദിവസത്തിനു ശേഷം ബൊളീവിയയെയും നേരിടും. 
ലോകകപ്പില്‍ കളിച്ച സോറസിനെ മേയില്‍ മാഴ്‌സെലൊ ബിയല്‍സ കോച്ചായി വന്ന ശേഷമാണ് തഴഞ്ഞത്. യുവനിരയെയാണ് ബിയല്‍സ ഇതുവരെ കളിപ്പിച്ചത്. അര്‍ജന്റീന ആദ്യ നാലു മത്സരങ്ങളും ജയിച്ചു. വെനിസ്വേല, ഉറുഗ്വായ്, ബ്രസീല്‍ ടീമുകള്‍ അഞ്ച് പോയന്റ് പിന്നിലാണ്. ആറ് ടീമുകള്‍ മേഖലയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടും.
 

Latest News