ചെയ്‌സ് ഭീതിയില്‍ ദക്ഷിണാഫ്രിക്ക, മഴപ്പേടിയില്‍ രണ്ടാം സെമി

ദക്ഷിണാഫ്രിക്ക x ന്യൂസിലാന്റ്
രണ്ടാം സെമിഫൈനല്‍
വ്യാഴം രാവിലെ 11.30, കൊല്‍ക്കത്ത

കൊല്‍ക്കത്ത - ഈ ലോകകപ്പില്‍ നാലു തവണ മുന്നൂറ്റമ്പതിലേറെ റണ്‍സ് അടിച്ചുകൂട്ടിയ ടീമാണ് ദക്ഷിണാഫ്രിക്ക -ശ്രീലങ്കക്കെതിരെ അഞ്ചിന് 428, ഇംഗ്ലണ്ടിനെതിരെ ഏഴിന് 399, ബംഗ്ലാദേശിനെതിരെ അഞ്ചിന് 382, ന്യൂസിലാന്റിനെതിരെ നാലിന് 357. ആദ്യം ബാറ്റ് ചെയ്താല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പുലികളാണ്. എന്നാല്‍ ചെയ്‌സ് ചെയ്യുമ്പോള്‍ അവര്‍ എലികളായി മാറും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് തവണയാണ് അവര്‍ ചെയ്‌സ് ചെയ്തത് -നെതര്‍ലാന്റ്‌സിനോടും ഇന്ത്യയോടും തോറ്റു. പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റ് ജയവുമായി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന സെമിഫൈനലില്‍ ടോസ് കിട്ടിയാല്‍ അവര്‍ ബാറ്റ് ചെയ്യുമെന്നുറപ്പ്. 
ഓസ്‌ട്രേലിയ ആദ്യ രണ്ട് കളി തോറ്റ ശേഷം തുടര്‍ച്ചയായ ഏഴ് ജയങ്ങളുമായാണ് സെമിഫൈനലിലെത്തിയത്. പാക്കിസ്ഥാനെതിരെയും (ഏഴിന് 367) നെതര്‍ലാന്റ്‌സിനെതിരെയും (എട്ടിന് 399) ന്യൂസിലാന്റിനെതിരെയും (388) അവര്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. തീര്‍ത്തും വ്യത്യസ്ത സാഹചര്യങ്ങളില്‍ അവര്‍ അഫ്ഗാനിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും അവര്‍ പിന്തുടര്‍ന്ന് ജയിച്ചു. അഫ്ഗാനിസ്ഥാനെതിരെ 292 റണ്‍സ് ലക്ഷ്യം അവര്‍ മറികടന്നത് ഏഴിന് 91 ലേക്ക് തകര്‍ന്ന ശേഷമാണ്. 
വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ മഴ പെയ്‌തേക്കുമെന്ന് പ്രവചനമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്യാനാണ് ടീമുകള്‍ താല്‍പര്യപ്പെടുക. 1992 ലെ ലോകകപ്പില്‍ അന്നത്തെ വിചിത്രമായ മഴ നിയമം ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശം തടഞ്ഞിരുന്നു. 
1996 ലാണ് ഈഡന്‍ ഗാര്‍ഡന്‍സ് അവസാനമായി ലോകകപ്പ് സെമിഫൈനലിന് വേദിയായത്. ശ്രീലങ്ക മുന്നോട്ടുവെച്ച 252 റണ്‍സിന്റെ ലക്ഷ്യം പിന്തുടരെ ഇന്ത്യ എട്ടിന് 120 ലേക്ക് തകര്‍ന്നപ്പോള്‍ ജനക്കൂട്ടത്തിന് കലിയിളകുകയായിരുന്നു. മത്സരം ഉപേക്ഷിച്ച് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു. 

 

ഈഡന്‍ ഗാര്‍ഡന്‍സിലെ വിജയം
ആകെ മത്സരങ്ങള്‍ - 37
ആദ്യം ബാറ്റ് ചെയ്ത ടീം -21
രണ്ടാമത് ബാറ്റ് ചെയ്ത ടീം - 13
 

Latest News