സനോജിന്റെ സ്വപ്‌നങ്ങൾക്ക് പരിധിയില്ല. അതുകൊണ്ടു തന്നെ അദ്ദേഹം തന്റെ സ്വപ്‌നയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. പിഎച്ച്.ഡി പഠനകാലത്താണ് ഡ്രൈവിംഗ് പരിശീലിച്ചത്. സ്വന്തമായി സെലേറിയോ ഓട്ടോമാറ്റിക് കാർ വാങ്ങിക്കഴിഞ്ഞു. അത് ആൾട്ടറേഷൻ നടത്തിയിട്ടു വേണം ഓടിക്കാൻ. പത്തനംതിട്ടയിലെ ഒരു മെക്കാനിക് ആൾട്ടറേഷൻ ജോലികൾ ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. എല്ലാറ്റിലുമുപരി മോട്ടോർ വാഹന വകുപ്പ് ആൾട്ടറേഷൻ നടത്തിയാൽ കാർ ഓടിക്കുന്നതിനുള്ള ലൈസൻസും തരാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. അടുത്ത ജനുവരിയിൽ ഹിമാലയൻ യാത്രയും സനോജിന്റെ മനസ്സിലുണ്ട്. ഹിമാലയത്തിന്റെ ബേസ് ക്യാമ്പ് കീഴടക്കണമെന്നാണ് ആഗ്രഹം.
ഇഛാശക്തിയാണ് വിജയത്തിന്റെ താക്കോലെന്നും നിസ്സംഗത, സംശയം അല്ലെങ്കിൽ ഭയം എന്നിവയെ മറികടക്കാൻ ഇഛാശക്തിക്കേ കഴിയുകയുള്ളൂവെന്നും സനോജ് മനസ്സിലാക്കിയിരുന്നു. വിധി ക്രൂരമായി വേട്ടയാടിയിട്ടും മനസ്സിന്റെ കരുത്താണ് ഈ കോളേജധ്യാപകന് തുണയായത്. ശാരീരിക പരിമിതികൾ വേട്ടയാടുമ്പോഴും ഹിമാലയ പർവതം കീഴടക്കണമെന്ന ചിന്തയിലാണ് ഈ ഇരുപത്തെട്ടുകാരൻ.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോഴാണ് വിധിയുടെ പരീക്ഷണം സനോജിനെ വേട്ടയാടിത്തുടങ്ങിയത്. പതിനാറാം വയസ്സിൽ കൈയ്ക്ക് വേദന തോന്നി ഡോക്ടറെ സമീപിച്ചപ്പോഴാണ് തന്നെ പിടികൂടിയത് ചില്ലറക്കാരനല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ഓസ്റ്റിയോസർകോമ എന്നറിയപ്പെടുന്ന എല്ലിനെ ബാധിക്കുന്ന കാൻസറാണ് തന്നെ ബാധിച്ചതെന്നും അവിടം മുറിച്ചുകളയുക മാത്രമേ പ്രതിവിധിയുളളൂവെന്നും ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു. പതിനാറു മുതൽ ഇരുപതു വയസ്സു വരെയുള്ള കുട്ടികളെ ബാധിക്കുന്ന വളരെ അപൂർവമായ ഒരു തരം കാൻസറാണിതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. തോളെല്ലിനായിരുന്നു രോഗം ബാധിച്ചത്. ചികിത്സയുടെ ഭാഗമായി ഇടതുകൈ തോളെല്ലിനു സമീപത്തുനിന്നും മാറിച്ചു മാറ്റിയപ്പോഴും സനോജ് നിരാശനായില്ല. ജീവിതത്തോട് പൊരുതാൻ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം നഗരസഭ മേയറായിരുന്ന വി.കെ. പ്രശാന്ത് സനോജിന് സൈക്കിൾ സമ്മാനിക്കുന്നു.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിലെ ചികിത്സ ഏറെ വേദനാജനകമായിരുന്നുവെന്ന് സനോജ് പറയുന്നു. മാസങ്ങളോളം തുടർന്ന ആശുപത്രി വാസം. ഒരു കൈ നഷ്ടപ്പെട്ടതിന്റെ വേദനയായിരുന്നു ഏറെയുണ്ടായിരുന്നത്. കീമോതെറാപ്പിയും മരുന്നുകളുടെ മനംമയക്കുന്ന ഗന്ധവും തരണം ചെയ്യാൻ മറ്റു മാർഗങ്ങൾ തേടുകയായിരുന്നു അദ്ദേഹം. ആശുപത്രിവാസം തികഞ്ഞ മാനസിക സംഘർഷത്തിലേക്കാണ് അദ്ദേഹത്തെ നയിച്ചത്. അതിൽനിന്നും രക്ഷ നേടാനാണ് മറ്റു വിനോദോപാധികളെ ആശ്രയിച്ചത്. കീമോ തെറാപ്പി നടക്കുന്നതിനിടയിൽ ഒരു വെല്ലുവിളിയായാണ് സൈക്കിൾ സവാരി തുടങ്ങിയത്. സുഹൃത്ത് നൽകിയ സൈക്കിളിൽ നാലു ദിവസം കൊണ്ട് സവാരി പഠിച്ചെടുത്തു. ഒറ്റക്കൈയിൽ സൈക്കിൾ ചവിട്ടി നടന്ന അദ്ദേഹത്തിന് തിരുവനന്തപുരം മേയറായിരുന്ന വി.കെ. പ്രശാന്ത് ഒരു സൈക്കിൾ സമ്മാനമായി നൽകുകയായിരുന്നു.
പഠനത്തിൽ മിടുക്കനായ സനോജ് തൃശൂർ കേരളവർമ കോളേജിൽനിന്നും ഹിന്ദി ഭാഷയിലാണ് ബിരുദം നേടിയത്. കലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിൽനിന്നും ഹിന്ദിയിൽ തന്നെ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും സ്വന്തമാക്കി. 2021 ലാണ് കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളേജിൽ അധ്യാപകനായെത്തിയത്. അധ്യാപക വൃത്തിക്കിടയിലും നീന്താനും ട്രക്കിംഗിനുമെല്ലാം സമയം കണ്ടെത്തുന്നുണ്ട് ഈ ഗുരുനാഥൻ. കോളേജിലെ ഹിന്ദി വിഭാഗം തലവൻ കൂടിയാണിപ്പോൾ.
ഒറ്റ കൈ കൊണ്ട് സൈക്കിൾ ഓടിച്ചും നീന്തിയും പരിമിതികളെ കൂസാതെ കഴിഞ്ഞിരുന്ന സനോജിന് ഉയരങ്ങൾ കീഴടക്കണമെന്ന ഇഛാശക്തിയാണ് ട്രക്കിംഗിലേയ്ക്ക് നയിച്ചത്. ഇതിനായി പലരെയും സമീപിച്ചു. പല ടൂർ ഏജൻസികളെയും കണ്ടു. എങ്കിലും നിരാശയായിരുന്നു ഫലം. ശാരീരിക പരിമിതികളുള്ളതിനാൽ ആരും റിസ്‌കെടുക്കാൻ തയാറായില്ല എന്നതാണ് സത്യം. അവരെ ഞാൻ കുറ്റം പറയുന്നില്ല. ഒരു കൈ നഷ്ടപ്പെട്ടയാളെയും കൊണ്ട് ട്രക്കിംഗ് നടത്തിയാൽ എന്തെങ്കിലും ആപത്തു സംഭവിച്ചാൽ എല്ലാവരുടെയും യാത്ര മുടങ്ങുമെന്നതായിരുന്നു അവരുടെ നിലപാട്. പല ഭാഗത്തുനിന്നും ഇത്തരം നിരാസങ്ങൾ നേരിട്ടപ്പോൾ മോഹം ഉപേക്ഷിക്കാമെന്നു കരുതി. അപ്പോഴാണ് ജോളി ചെറിയാൻ എന്ന ടൂർ കൺസൾട്ടന്റിനെ കണ്ടുമുട്ടിയത്. കോഴിക്കോട് ആസ്ഥാനമായ ഒരു ടൂർ ഏജൻസിയിൽ ജോലി ചെയ്തിരുന്ന ആലുവക്കാരിയായ ജോളിക്ക് സനോജിന്റെ ആത്മവിശ്വാസത്തിൽ തികഞ്ഞ പ്രതീക്ഷയുണ്ടായിരുന്നു. വലതുകൈ കൊണ്ട് സൈക്കിൾ ഓടിക്കുകയും നീന്തുകയും ചെയ്യുന്ന സനോജിന് ട്രക്കിംഗ് ബുദ്ധിമുട്ടായിരിക്കില്ലെന്ന് അവർ വിശ്വാസിച്ചു. മാത്രമല്ല, സ്വന്തം പരാധീനതകളെ അതിജീവിക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ കരുത്തും തിരിച്ചറിഞ്ഞപ്പോൾ ജോളിക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ട്രക്കിംഗ് ഓർഗനൈസറായ ജോളി പൂർണ പിന്തുണയുമായി സനോജിനൊപ്പം ചേർന്നു.
തിരുവനന്തപുരം ജില്ലയിലെ പൊന്മുടിക്കടുത്തുള്ള വരയാട് മൊട്ടയിലേയ്ക്കായിരുന്നു ആദ്യയാത്ര. പതിനാലു പേരടങ്ങുന്ന സംഘമായിരുന്നു യാത്രയ്ക്കായി എത്തിയത്. കൂട്ടത്തിൽ സനോജുമുണ്ടായിരുന്നു. പൊന്മുടിക്കും അഗസ്ത്യാർകൂടത്തിനുമിടയിലായി പാലോട് മേഖലയിൽ സ്ഥിതി ചെയ്യുന്ന വരയാട് മൊട്ട കീഴടക്കുക പ്രയാസകരമായിരുന്നു. കുത്തനെയുള്ള കയറ്റവും ഇറക്കവുമെല്ലാം പലരെയും ബുദ്ധിമുട്ടിലാക്കി. എന്നാൽ സനോജിന് അതൊന്നും വലിയ പ്രതിബന്ധമായിരുന്നില്ല. ഇരുകൈകളുമുള്ളവർ പോലും വളരെ പ്രയാസപ്പെട്ട് നടത്തിയ ട്രക്കിംഗ് സനോജിന് വലിയ വെല്ലുവിളി ഉയർത്തിയില്ല. വളരെ ഉത്സാഹത്തോടെയാണ് അദ്ദേഹം ട്രക്കിംഗ് നടത്തിയതെന്ന് ജോളിയും അടിവരയിടുന്നു.
പരിമിതികളെക്കുറിച്ച് ഞാൻ ശരിക്കും ബോധവാനായിരുന്നു. വരയാട് മൊട്ടയുടെ പകുതി ഭാഗം കയറാൻ കഴിഞ്ഞാൽ പോലും ഏറെ സന്തുഷ്ടനാകുമെന്നാണ് ജോളിയോടു പറഞ്ഞത്. ട്രക്കിംഗിനായുളള പരിശീലനം നാലു ദിവസം മുൻപേ തുടങ്ങിയിരുന്നു. സൈക്ലിംഗും ശാരീരിക പരിശീലനവുമായിരുന്നു കൂടുതൽ നടത്തിയത്. കാരണം സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന മേഖലയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനു വേണ്ടിയായിരുന്നു പരിശീലനം. തുടർന്ന് നടത്തിയ ട്രക്കിംഗിൽ വരയാട് മൊട്ട മാത്രമല്ല, തൊട്ടടുത്ത മറ്റൊരു മല കൂടി കീഴടക്കിയാണ് താഴെയെത്തിയത്. മലകൾ കീഴടക്കിക്കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു തോന്നിയത് -സനോജ് പറയുന്നു.
സനോജിന്റെ സ്വപ്‌നങ്ങൾക്ക് പരിധിയില്ല. അതുകൊണ്ടു തന്നെ അദ്ദേഹം തന്റെ സ്വപ്‌നയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. പിഎച്ച്.ഡി പഠനകാലത്താണ് ഡ്രൈവിംഗ് പരിശീലിച്ചത്. സ്വന്തമായി സെലേറിയോ ഓട്ടോമാറ്റിക് കാർ വാങ്ങിക്കഴിഞ്ഞു. അത് ആൾട്ടറേഷൻ നടത്തിയിട്ടു വേണം ഓടിക്കാൻ. പത്തനംതിട്ടയിലെ ഒരു മെക്കാനിക് ആൾട്ടറേഷൻ ജോലികൾ ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. എല്ലാറ്റിലുമുപരി മോട്ടോർ വാഹന വകുപ്പ് ആൾട്ടറേഷൻ നടത്തിയാൽ കാർ ഓടിക്കുന്നതിനുള്ള ലൈസൻസും തരാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്.
അടുത്ത ജനുവരിയിൽ ഹിമാലയൻ യാത്രയും സനോജിന്റെ മനസ്സിലുണ്ട്. ഹിമാലയത്തിന്റെ ബേസ് ക്യാമ്പ് കീഴടക്കണമെന്നാണ് ആഗ്രഹം. അതിനായി ഒരു സ്‌പോൺസറെ തേടുകയാണിപ്പോൾ. ചെലവേറെയുള്ളതുകൊണ്ടാണ് സ്‌പോൺസറെ കണ്ടെത്താൻ ശ്രമിക്കുന്നത്. അതിനു മുൻപായി ഹിമാലയത്തിനടുത്തുള്ള ബർത്തമാനിൽ ഒരു ട്രക്കിംഗ് നടത്തണമെന്നുണ്ട്. അതിനുള്ള പരിശീലനവും ആരംഭിക്കണം. ജനുവരി 22 മുതൽ 27 വരെയുള്ള ആറു ദിവസത്തെ ട്രക്കിംഗിനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇതിനിടയിൽ രോഗം മറ്റൊരു രൂപത്തിൽ സനോജിനെ വേട്ടയാടാനൊരുങ്ങുകയാണ്. കഴുത്തിൽ ചെറിയൊരു മുഴ വളർന്നിരിക്കുന്നു. അതും കാൻസറാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗുരുതരമല്ലെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ഫെബ്രുവരിയിൽ അത് ഓപറേറ്റ് ചെയ്ത് നീക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. അതിനും ആർ.സി.സിയിലെത്തണം. മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം അതിനു മുൻപ് പൂർത്തിയാക്കണം. അതുകൊണ്ടാണ് ഹിമാലയൻ യാത്ര ജനുവരിയിൽ നടത്താൻ തീരുമാനിച്ചത്. മരിക്കാൻ എനിക്ക് പേടിയൊന്നുമില്ല.
ജോലി ലഭിക്കുന്നതിനു മുൻപ് ചികിത്സക്കുള്ള പണം സംഘടിപ്പിച്ചു നൽകിയത് നാട്ടുകാരായിരുന്നു. ഇപ്പോഴും സാമ്പത്തികമായി സഹായിക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഡോക്ടറായ നയനൻ സാറിനെ മറക്കാനാവില്ല. ഡോക്ടറുടെ മകളും കാൻസർ ബാധിതയായി ആർ.സി.സിയിൽ എന്നോടൊപ്പമുണ്ടായിരുന്നു. ചികിത്സക്കിടെ അവർ മരിച്ചുപോയി. എന്നാൽ സനോജിനെ സഹായിക്കണമെന്ന മകളുടെ ആഗ്രഹം ഡോക്ടർ ഇപ്പോഴും പാലിക്കുന്നു. കഴിഞ്ഞ മാസവും അയ്യായിരം രൂപ അവർ എന്റെ അക്കൗണ്ടിലേയ്ക്ക് അയച്ചിട്ടുണ്ട്.
മരണത്തെ ഭയപ്പെടാത്ത സനോജിന്റെ മനസ്സിൽ ആഗ്രഹങ്ങൾ ഇനിയുമുണ്ട്. നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ആർക്കും ഒരു രോഗവും വെല്ലുവിളിയല്ലെന്ന് ഓർമപ്പെടുത്തുകയാണ് ഈ ചെറുപ്പക്കാരൻ.