വടകരയിലെ പഴയകാല തിയേറ്ററുകളിലൊന്നാണ് അശോക്. ഉദയായുടെ സുവർണ കാലത്ത് വടക്കൻ പാട്ട് സിനിമകൾ തകർത്തോടിയ പ്രദർശനശാല. മനോഹരമെങ്കിലും ജന്മവൈകല്യവുമായാണ് സിനിമാശാല പിറന്നു വീണത്. ധാരാളം പേരെ ഉൾക്കൊള്ളാനാവുന്ന ബാൽക്കണി പണ്ടേയുണ്ട്. അതിന് തൊട്ടു താഴെ വരുന്ന ഫസ്റ്റ് ക്ലാസിൽ മൂന്ന് വരികളിലായി ഡസനിലേറെ സീറ്റുകൾ ഒഴിച്ചിടേണ്ടി വരുമായിരുന്നു. ബാൽക്കണിയെ താങ്ങി നിർത്തുന്ന തൂണുകൾ കാണികളുടെ കാഴ്ച മറക്കുന്നതിനാലാണിത്. അതെല്ലാം പഴയ കഥ. ഇപ്പോൾ കേരളമാകെ മൾട്ടിപ്ലക്‌സുകൾ നടത്തുന്ന സിഎൻസിയുടേതാണ് നവീകരിച്ച ഈ തിയേറ്റർ സമുച്ചയം. രണ്ട് ഓഡിറ്റോറിയങ്ങൾ. പോയ കാലത്തെ എൻജിനീയർമാർ വിഭാവനം ചെയ്ത പോലെ രണ്ടിലും തടസ്സമായി തൂണുകളില്ല. കോഴിക്കോട് ജില്ലയിലെ തന്നെ മികച്ച പ്രദർശന ശാലകളായി സിഎൻസി അശോക് മാറി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അശോകിൽ സുരേഷ് ഗോപിയുടെ ഗരുഡൻ കാണാൻ ചെന്നത്. സുരേഷ് ഗോപി വിവാദത്തിൽ പെട്ടത് കലക്്ഷനെ ബാധിക്കുന്നുണ്ടെന്ന പ്രചാരണവും സിനിമയ്ക്ക് ചെല്ലാൻ പ്രചോദനമായി. ഓഡിറ്റോറിയം 2 ലെ വിജയ് പടം ലിയോക്ക് വാരങ്ങൾ പിന്നിട്ടിട്ടും ധാരാളം പ്രേക്ഷകരുണ്ട്. ഗരുഡന് ഫാമിലി ഓഡിയൻസാണ് പ്രധാനമായും. ഗരുഡന് അപ്പർ ക്ലാസിന്റെ രണ്ടോ മൂന്നോ വരിയിൽ ആളുണ്ട്. മുമ്പിലെ ക്ലാസ് പൂർണമായും ഒഴിഞ്ഞു കിടക്കുന്നതും കണ്ടു. എ സ്റ്റേഷനിൽ റിലീസിന്റെ നാലാം ദിവസം മാറ്റിനിക്ക് ഇത്രയും ആളുകൾ കുറയുന്നത് ഏതായാലും നല്ല ലക്ഷണമല്ല. ഈ സിനിമയുടെ പ്രധാന ഗുണം ഇടവേളയിൽ ഇറങ്ങി ഓടുന്നവർക്കും നഷ്ടമൊന്നും വരില്ലെന്നതാണ്. ആന്റി ക്ലൈമാക്‌സും ക്ലൈമാക്‌സുമെല്ലാം ഇന്റർവെല്ലിന് മുമ്പ് കഴിഞ്ഞിരുന്നു. പിന്നീടുള്ള അനാവശ്യ വിവരണം കേൾക്കാൻ ആർക്കുണ്ട് താൽപര്യം?
കൊച്ചി നഗരത്തിലെ കോളേജിൽ രാത്രി ഏറെ വൈകി ഇന്റർസോൺ കലോത്സവ റിഹേഴ്‌സൽ നടക്കുന്നു. ആണും പെണ്ണുമെല്ലാമുണ്ട്. സൈനിക ഓഫീസറുടെ മകൾക്ക് വേഗം വീട്ടിൽ പോകണം. അച്ഛൻ തനിച്ചാണ്. കൂട്ടുകാരി നൂറയും മറ്റും നിരുത്സാഹപ്പെടുത്തുന്നു. നോ ഫലം. എന്നിട്ടും കൂസാതെ പാതിരാവിൽ ഇറങ്ങി നടന്നു. പ്രതീക്ഷിച്ചത് പോലെ ഏതോ കശ്മലൻ പിച്ചിച്ചീന്തി നശിപ്പിക്കുകയും ചെയ്തു. ജഗദീഷ് അവതരിപ്പിച്ച സലാം എന്ന കഥാപാത്രമാണ് ഈ സംഭവത്തിന്റെ ഏക സാക്ഷി. (സാധാരണ ജഗദീഷ് കഥാപാത്രം പോലെയല്ല, മദ്യപിക്കും. എംഡിഎംഎ ഉപയോഗിക്കുക കൂടി ചെയ്താൽ പൂർണമായേനേ) ഏതായാലും പാവം ബിജു മേനോനെ സുരേഷ് ഗോപി ഐപിഎസ് പ്രതിയാക്കി ജയിലിലാക്കി. തടവുകാലത്ത് തപാലിൽ നിയമം പഠിച്ച ബിജു വക്കീലായി. നല്ലൊരു ജഡ്ജിയുമുണ്ട് കോടതിയിൽ. ബിജുവിനെ സ്വന്തം കേസ് വാദിക്കാൻ അനുവദിക്കുന്നു. സൂപ്പർ മാർക്കറ്റിലെ ഡിസ്‌കൗണ്ട് സെയിൽ പോലെ അടുത്ത റിക്വസ്റ്റ് മാനിച്ച് ബിജുവിനെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും ചെയ്തു. നിരപരാധിയെ അനാവശ്യമായി ജയിലിലിട്ടതിന് സുരേഷ് ഗോപിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി കുറ്റാരോപിതന് നൽകാനും ഉത്തരവിടുന്നു. ഇതെല്ലാം ഇന്റർവെലായ വേളയിൽ. ഈ സമയത്ത് രക്ഷപ്പെടുകയാണ് ബുദ്ധി. ഈ കഥയിലെ പെൺകുട്ടി കൊച്ചിയിലല്ലേ ജീവിക്കുന്നത്? എന്തെല്ലാം അശുഭകരമായ കാര്യങ്ങളാണ് അടുത്തിടെ സംഭവിച്ചത്. ട്രെയിനിൽ പീഡിപ്പിച്ച് കൊല്ലപ്പെട്ട സൗമ്യ മുതൽ പാതിരാത്രിയിലെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട തൃശൂർക്കാരായ രണ്ട് മിസ് കേരളകളെ പറ്റിയൊന്നും ഓള് അറിഞ്ഞില്ലേ.. പോട്ടെ വിട്ടേക്കാം. കഥയിൽ ചോദ്യമില്ലെന്നല്ലേ പറയാറുള്ളത്.
*** *** ***
തിയേറ്ററിൽ സിനിമകൾ ഓടണമെങ്കിൽ അവിടെ ഫുഡ് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് നടി ഷീല. തിയേറ്ററിൽ പുറത്തു നിന്നുള്ള ഫുഡ് അനുവദിക്കാത്തതിനാലാണ് സിനിമ ഓടാതിരിക്കുന്നത് എന്നാണ് ഷീല പറയുന്നത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഷീലയുടെ പ്രതികരണം. തിയേറ്ററിൽ ഫുഡ് കൊണ്ടുപോവാൻ പാടില്ല എന്നുള്ളത് എനിക്ക് ഭയങ്കര എതിർപ്പുള്ള കാര്യമാണ്. തിയേറ്ററിൽ ചോറും കറിയും കൊണ്ടുപോകണ്ട. എന്തേലും ഒരു പോപ്കോണോ, ബിസ്‌കറ്റോ, വെള്ളമോ കൊണ്ടു പോകാൻ പറ്റുമെങ്കിൽ.. എന്തൊരു ബിസിനസ് മൈൻഡ് ആണിത്.'
ഒരുപാട് സിനിമകൾ തിയേറ്ററിൽ ഓടാതിരിക്കാനും ആൾക്കാർ വരാതിരിക്കാനും ഇതാണ് കാരണം. അവർക്ക് തിയേറ്ററിലെ ഫുഡ് അവിടെ നിന്ന് തന്നെ കഴിക്കണം. അത് കഴിക്കുമ്പോൾ തിയേറ്ററിൽ അഴുക്ക് ആവില്ലേ? തിയേറ്ററിനകത്ത് ഇതൊക്കെ താഴെ വീഴുന്നു, അപ്പോൾ എലി വരും എന്നൊക്കെ പറയുന്നു. അവരുടെ ഫുഡ് കഴിച്ചാൽ ഒന്നും ആവത്തില്ലേ? സാൻവിച്ചും എല്ലാം താഴെ വീഴില്ലേ? തിയേറ്ററിൽ എന്തെങ്കിലും കൊണ്ടുപോകാൻ സമ്മതിക്കണം. ഈ തിയേറ്ററുകൾ നിലനിൽക്കണമെങ്കിൽ അവിടെ ഫുഡ് എടുത്ത് കൊണ്ടുപോകാൻ സമ്മതിക്കണം. അവർക്ക് അത് വലിയ ലാഭമല്ലേ. ഒരാൾക്ക് അവിടെ വന്ന് ഒരു കട വെക്കാം. കൊക്കകോള വിൽക്കാം. അവിടെ എഴുതി കാണിക്കുന്നുണ്ട്, കൊക്കകോള വളരെ ചീത്തയാണെന്ന്. പക്ഷേ അതാണ് അവിടെ വെച്ച് വിൽക്കുന്നത്. സിനിമയുടെ, തിയേറ്ററിന്റെ നിലനിൽപിന് ഫുഡ് എടുത്തു കൊണ്ടുപോകാൻ സമ്മതിക്കണം. തിയേറ്ററിന് അകത്ത് ഫുഡ് കൊണ്ടുപോകണം -ഷീല പറയുന്നു.
ഷീല പറഞ്ഞതിലും കാര്യമുണ്ട്. പല തിയേറ്ററുകളിലും അവരുടെ ഫുഡ് കോർട്ടിൽ പകൽ കൊള്ളയാണ്. കോഴിക്കോട്ടെ ഒരു മൾട്ടിപ്ലക്‌സിൽ കുപ്പി കുടിവെള്ളത്തിന് എൺപത് രൂപയാണ്. പുറത്ത് പതിനഞ്ച് രൂപയും. ഈ തിയേറ്ററെന്താ കേരളത്തിലല്ലേ? ഉദ്യോഗസ്ഥർ ഇതൊന്നുമറിഞ്ഞ മട്ടില്ല.
*** *** ***
താൻ ഇവിടെ വേണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ടെന്ന് നടൻ ദിലീപ്. ബാന്ദ്ര സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വാക്കുകൾ. രണ്ട് വർഷം സിനിമ ചെയ്യാതെ ഇരുന്നു. നടനാണ് എന്നത് തന്നെ താൻ മറന്നു പോയെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ വാക്കുകൾ- എന്റെ ജീവിതത്തിൽ കഴിഞ്ഞ കുറച്ച് കാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ നിങ്ങൾ കണ്ടതാണ്. ആ കുറച്ച് നാൾ പ്രശ്നങ്ങളും കോടതി വരാന്തകളും വക്കീലിന്റെ ഓഫീസുകളുമൊക്കെയായിരുന്നു. ഞാൻ ഒറ്റയ്ക്ക് പോയി ഇരുന്ന്, അതിനെ ഫേസ് ചെയ്ത്, എന്താണ് എന്ന് ഒരു പിടിയും ഇല്ലാതെ പോയ കുറെ കാര്യങ്ങളുണ്ട്. ഞാൻ നടനാണ് എന്നുളളത് ഞാൻ തന്നെ മറന്നുപോയി എന്നുളള അവസ്ഥയുണ്ടായി.
ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയമുണ്ടായിരുന്നു. എന്റെ ജോലി ഇതായിരുന്നു എന്ന്. അതിന് വേണ്ടി ഞാൻ ഇരുന്ന് സിനിമകൾ കാണുമായിരുന്നു. എല്ലാവരുെടയും സിനിമകൾ കാണും. കാരണം ഞാൻ ഒരു നടനാണെന്നും അഭിനയിക്കാൻ വീണ്ടും മോഹം ഉണ്ടാകണമെന്നും ഈ സിനിമകൾ എന്നെ കൊതിപ്പിക്കണം എന്നും ഞാൻ എന്നെ പറഞ്ഞ് പഠിപ്പിക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. പിന്നെ ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അപ്പോഴാണ് ഞാൻ പലതും കണ്ട് ചിരിക്കാൻ തുടങ്ങിയത്. പിന്നെയാണ് വീണ്ടും അഭിനയിക്കണമെന്ന് തോന്നിയത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടില്ല. എല്ലാം തീർന്നിട്ട് നോക്കാമെന്ന് കരുതി ഇരുന്നു. പക്ഷേ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നു- സിനിമ ചെയ്യണമെന്ന്.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. താനതിനെ പൊന്ന് പോലെ നോക്കിക്കൊണ്ടിരുന്നതാണ്. എനിക്ക് എല്ലാം സിനിമയാണ്. എല്ലാം തന്നത് സിനിമയാണ്. ഞാൻ ഇവിടെ വേണ്ട എന്ന് തീരുമാനിക്കുന്ന കുറെ ആളുകൾ, ഞാൻ ഇവിടെ വേണം എന്ന് തീരുമാനിക്കുന്ന കുെറ ആളുകളുമുണ്ട്. ഇവരുടെ ഇടയിലാണ് കഴിയുന്നത്.
*** *** ***
സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകൻ ഷാജി കൈലാസ്. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്.
എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം.
അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങളുടെ സഹോദര തുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജ വാർത്തകൾ നിർമിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവൃത്തികൾ നിർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
*** *** ***
സിനിമയെ താറടിക്കാനായി മോശം റിവ്യൂ തയാറാക്കുന്നവരെ ശിക്ഷിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മൊബൈൽ ഫോണിൽ സിനിമ കാണുന്നത് മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ദൽഹി കേരള ഹൗസിൽ നടത്തിയ മലയാളം ക്ലാസിക് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന 'മീറ്റ് ദ ഡയറക്ടർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമകൾ തിയേറ്ററിൽ കാണുമ്പോഴാണ് കൂടുതൽ അനുഭവേദ്യമാകുന്നത്. മറിച്ച് മൊബൈൽ ഫോണിൽ കാണുന്നത് മോശം പ്രവണതയാണ്. ആശയവിനിമയത്തിന് വേണ്ടി മാത്രം സൃഷ്ടിച്ച മൊബൈൽ ഫോൺ ഇന്ന് കമ്യൂണിക്കേഷൻ തന്നെ ഇല്ലാതാക്കുന്നു. മൊബൈലുമായി എല്ലാവരും അവരവരുടെ ലോകത്താണെന്നും അടൂർ ഗോപാല കൃഷ്ണൻ പറഞ്ഞു. മോശം സിനിമ റിവ്യൂ ഒരുപാടു പേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു. സിനിമയെ താറടിക്കാൻ മാത്രം മോശം റിവ്യൂ തയാറാക്കുന്നവരെ ശിക്ഷിക്കണമെന്നാണ് അഭിപ്രായമെന്നും അടൂർ കൂട്ടിച്ചേർത്തു.
തന്റെ സിനിമകൾ കോപ്പി റൈറ്റ് ഇല്ലാതെ പകർത്തി ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവർ ദ്രോഹമാണ് ചെയ്തതെങ്കിലും ലോകമെങ്ങുമുള്ള സിനിമാപ്രേമികൾക്ക് ആ സിനിമകൾ കാണാൻ അവസരം ഒരുക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമാപ്രേമികളുടെ സന്ദേശങ്ങൾ തനിക്ക് ലഭിക്കാറുണ്ട്. അത് ഇന്റർനെറ്റിൽ സിനിമ എത്തിയതിന്റെ നേട്ടമാണ്. അതുകൊണ്ടു തന്നെ, സിനിമ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവർക്കെതിരേ താൻ പരാതി കൊടുത്തിട്ടില്ല -അദ്ദേഹം പറഞ്ഞു.
*** *** ***
സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി ഗായിക അമൃത സുരേഷ്. ലോകത്തെ മനസ്സിലാക്കാനും ഉൻമേഷം വീണ്ടെടുക്കാനുമുള്ള യാത്രയിലാണ് താനെന്ന് അമൃത സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. ജീവിതം മനോഹരമായ നിമിഷങ്ങൾ നിറഞ്ഞ യാത്രയാണെന്നും അതിലെ ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരിക്കുകയാണെന്നും അമൃത പറയുന്നു. വിസ്മയകരമായ നിമിഷങ്ങളും സംഗീതവുമായി താൻ മടങ്ങിവരുമെന്നും അത് വരെ കാത്തിരിക്കണമെന്നും അമൃത അഭ്യർത്ഥിച്ചു. ഒരു പ്രഖ്യാപനത്തിന്റെ രൂപത്തിലാണ് അമൃതയുടെ കുറിപ്പ്.ഹലോ പ്രിയപ്പെട്ടവരേ! ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്, വേദനകൾ മറക്കാനും മാനസികമായി സുഖപ്പെടുത്താനും എന്റെ ആന്തരിക യാത്രയെ സ്വീകരിക്കാനുമുള്ള സമയമാണിത്. ലോകത്തെ അറിയാനും പ്രതിഫലിപ്പിക്കാനും വളരാനും അനുവദിച്ചുകൊണ്ട് എന്റെ യാത്രകൾ ഈ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്.. ഓർക്കുക, ജീവിതം ശോഭയുള്ള നിമിഷങ്ങൾ നിറഞ്ഞ മനോഹരമായ ഒരു യാത്രയാണ് ഞാൻ ഓരോന്നും ആസ്വദിച്ചു കൊണ്ടിരിക്കുന്നത്. വളരെ വേഗം നിങ്ങളോടൊപ്പമുണ്ടാകും, കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൻ തയാറാണ്. കാത്തിരിക്കുക. ശ്രദ്ധിക്കുക, അനുഗൃഹീതരായി തുടരുക, അമൃത കുറിച്ചു.റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അമൃത സുരേഷ്. നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും വാർത്തകളിൽ ഇടം നേടിയിരുന്നു. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഒരു അജ്ഞാത സുന്ദരിയുമൊത്തുള്ള സ്വിറ്റ്സർലാൻഡിൽ നിന്നുള്ള ചിത്രം ഗോപിസുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് അമൃതയുടെ കുറിപ്പെന്നതും ശ്രദ്ധേയമാണ്.
*** *** ***
യൂറോപ്പിലെ വൻ യുദ്ധങ്ങൾ ആരംഭിച്ചത് ഇന്നും ഇന്നലെയുമൊന്നുമല്ല, ആദ്യത്തെ യുദ്ധമുണ്ടായത് 5000 വർഷങ്ങൾക്ക് മുമ്പെന്ന് ഗവേഷകർ. നേരത്തെ കരുതിയിരുന്നതിനേക്കാളും ആയിരം വർഷങ്ങൾക്ക് മുമ്പാണിത്. സ്‌പെയിനിലെ ഒരു സൈറ്റിൽ നിന്നും കുഴിച്ചെടുത്ത 300 ലധികം അസ്ഥികൂട അവശിഷ്ടങ്ങൾ വീണ്ടും വിശകലനം ചെയ്തതിലൂടെയാണ് ഈ വിവരം കണ്ടെത്തിയത്.
ഈ യുദ്ധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു എന്നും ഗവേഷകർ പറയുന്നു. ഏകദേശം 9,000 മുതൽ 4,000 വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിൽ നടന്ന സംഘർഷത്തെ കുറിച്ച് വളരെ വളരെ ചെറിയ അറിവ് മാത്രമാണ് ഗവേഷകർക്കുള്ളത്. യൂറോപ്പിലെ ആദ്യകാല യുദ്ധങ്ങൾ ഏകദേശം 4,000 മുതൽ 2,800 വർഷങ്ങൾക്ക് മുമ്പ് വെങ്കല യുഗത്തിലാണ് നടന്നിരിക്കുക എന്നായിരുന്നു വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ യൂറോപ്പിലെ ആദ്യകാല യുദ്ധങ്ങളെ കുറിച്ച് പുതിയ ചില കണ്ടെത്തലുകളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
വടക്കൻ സ്‌പെയിനിലെ റിയോജ അലവേസ മേഖലയിലെ ആഴം കുറഞ്ഞ ഗുഹയിലുള്ള ഒരു കൂട്ട ശ്മശാന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങളാണ് ഇപ്പോൾ പുനഃപരിശോധിച്ചിരിക്കുന്നത്. അതിൽ, പരിക്കേറ്റവരും പുരുഷന്മാരുമാണ് അധികമുള്ളത്. മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന്റെ ഭാഗമായിട്ടായിരിക്കാം ഈ പരിക്കുകളുണ്ടായിരിക്കുന്നത് എന്നാണ് ഗവേഷകർ ഇപ്പോൾ അനുമാനിക്കുന്നത്.
വിശകലനത്തിൽ 23 ശതമാനം പേർക്ക് അസ്ഥിക്ക് പരിക്കേറ്റിരുന്നതായി കണ്ടെത്തി. അതിൽ 10 ശതമാനം പേരുടെ പരിക്കും ഭേദമാകാത്തതായിരുന്നു. അതുപോലെ, ഏകദേശം 74 ശതമാനം ഭേദപ്പെടാത്ത പരിക്കുകളും 70 ശതമാനം ഭേദപ്പെട്ട പരിക്കുകളും ചെറുപ്പക്കാരിലോ മുതിർന്ന പുരുഷന്മാരിലോ ആണെന്നും പഠനത്തിൽ കണ്ടെത്തി. ഇതെല്ലാം അവിടെ നടന്നിരുന്നത് മാസങ്ങൾ നീണ്ടുനിന്ന യുദ്ധമായിരിക്കാം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സയന്റിഫിക് റിപ്പോർട്ട്‌സ് ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകരും ഈ പഠനത്തിന്റെ ഭാഗമാണ്.
*** *** ***
വർഷങ്ങളായി നിലനിന്നിരുന്ന ഒരു കുട്ടി മാത്രമെന്ന കർശന നിലപാട് ചൈന ഒഴിവാക്കിയിരുന്നെങ്കിലും. ജനസംഖ്യയിൽ ഇതിന് കാര്യമായ മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഒരു പുതിയ കുടുംബ ജീവിത സംസ്‌കാരം ഉയർത്തിക്കൊണ്ടുവരാൻ ഇപ്പോൾ ജനങ്ങളോട് ആവശ്യപ്പെടുകയാണ് ചൈന. ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടിയതോടെയാണ് ചൈന പുതിയ കുടുംബ രീതി ഏർപ്പെടുത്തുന്നത്. പുതിയ രീതിയിലുള്ള വിവാഹങ്ങളും കുട്ടികളെ പ്രസവിക്കുന്ന സംസ്‌കാരത്തിലേക്കും കടക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടു.
പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാടുകളെ പാർട്ടി ഉദ്യോഗസ്ഥർ സ്വാധീനിക്കണമെന്നും ഷി ജിൻപിംഗ് പറയുന്നു. ചൈനയിലെ കമ്യൂണിറ്റി പാർട്ടി അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചൈനയുടെ പരമ്പരാഗത സദ്ഗുണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള സ്ത്രീകളുടെ പങ്ക് അവരെ അറിയിക്കുന്നതിനുള്ള ആവശ്യമായ മാർഗനിർദേശങ്ങൾ നേതാക്കൾ നൽകണമെന്ന് ഷി ജിൻപിംഗ് അഭ്യർഥിച്ചു.
വിവാഹത്തിന്റെയും കുട്ടികളെ പ്രസവിക്കുന്നതിന്റെയും ഒരു പുതിയ സംസ്‌കാരം സജീവമായി വളർത്തിയെടുക്കുകയും വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ചുള്ള യുവജനങ്ങളുടെ വീക്ഷണത്തെക്കുറിച്ചുള്ള മാർഗനിർ ദേശം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഷി ജിൻപിംഗ് പറഞ്ഞു. ഉയർന്ന ശിശു സംരക്ഷണ ചെലവുകൾ, തൊഴിൽ തടസ്സങ്ങൾ, ലിംഗ വിവേചനം, വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്തത് എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ നിരവധി യുവതികളെ ചൈനയിൽ പ്രസവിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ജ്ഞാനവും ശക്തിയും സംഭാവന ചെയ്യാൻ ഷി സ്ത്രീകളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.