Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാഴ്ശ്രുതിയല്ലൊരു ജീവരാഗവും

2023 ഒക്ടോബർ 20.
വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിലിന്റെ ആതിഥ്യം സ്വീകരിച്ചെത്തിയ പ്രൊഫ. ഗോപിനാഥ് മുതുകാടുമായി പ്രോഗ്രാം അരങ്ങേറുന്ന ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്കുള്ള യാത്രക്കിടെ തിരുവനന്തപുരം രാജ്ഭവനിൽ നിന്ന് അദ്ദേഹത്തെ വിളിക്കുന്നു.  
ഞാനും ഷിബു ജോർജും ആ സംഭാഷണത്തിന് സാക്ഷി. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ കുടുംബം തിരുവനന്തപുരത്തെ പ്രൊഫ. മുതുകാടിന്റെ സാരഥ്യത്തിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്റർ സന്ദർശിക്കാനെത്തുന്നു. താൻ ജിദ്ദയിലാണെന്നും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്നും അദ്ദേഹം സെന്ററിന്റെ നടത്തിപ്പുകാർക്ക് നിർദേശം നൽകുന്നത് കേട്ടു. 
മാജിക്കിലൂടെ ഭിന്നശേഷി കുട്ടികളെ ശാസ്ത്രീയമായി പഠിപ്പിക്കുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്യുന്ന ഇത്തരമൊരു ഡിഫറന്റ് ആർട്ട് സെന്റർ ഇന്ത്യയിലാദ്യത്തേതാണ്. സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് മാറി സഞ്ചരിക്കുന്ന ഇത്തരം കുട്ടികളെ കരുതലോടെ ചേർത്ത് വെക്കുന്നതോടൊപ്പം അവരുടെ രക്ഷിതാക്കളേയും പുതിയ അവബോധം നൽകി എല്ലാ തരത്തിലുള്ള അപകർഷതയിൽ നിന്നും  മോചിപ്പിക്കുകയും ചെയ്യുന്നത് കൂടിയാണ് ഡിഫറന്റ് ആർട്ട് സെന്റർ.


ജിദ്ദയിലെ രണ്ടായിരത്തോളമാളുകളെ സാക്ഷിയാക്കി ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിലെ സെലിബ്രിറ്റിയായ മുതുകാട് പറഞ്ഞു: കാസർകോട് എൻഡോസൾഫാൻ ദുരന്തത്തിനിരയായ ആളുകളുടെ ദാരുണമായ അവസ്ഥ കണ്ടപ്പോഴാണ് എന്റെ മനസ്സ് മാറി സഞ്ചരിച്ചത്. ഈ ലേകത്തിന്റെ മുഴുവൻ സൗഭാഗ്യങ്ങളും നിരാകരിക്കപ്പെട്ട, മനുഷ്യനിർമിതമായ ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളായി കഴിഞ്ഞു കൂടുന്ന ആയിരക്കണക്കിന് മനുഷ്യജൻമങ്ങൾ.

മാജിക് അക്കാദമിയിലേക്ക് വന്നുചേർന്ന വിഷ്ണുവിന്റെ കഥയും അമ്പരപ്പിക്കുന്നതാണ്. സെറിബ്രൽ പാൾസി ബാധിതനായ വിഷ്ണു കേരള സർക്കാരിന്റെ 'അനുയാത്ര' പദ്ധതിയുടെ അംബാസഡറായി. മാജിക് പ്ലാനെറ്റിലെ സ്ഥിരം പെർഫോമറായി. 'ഹൗഡിനി എസ്‌കേപ്പ്' എന്ന സാഹസിക ജാലവിദ്യകൂടി അവതരിപ്പിക്കാൻ തുടങ്ങിയതോടെ ജപ്പാനിലെ സോഫിയ യൂണിവേഴ്‌സിറ്റി അവനെക്കുറിച്ച് പഠിക്കാൻ ഒരു പാനലിസ്റ്റിന് മുന്നിലേക്ക് ക്ഷണിച്ചതനുസരിച്ച് കഴിഞ്ഞ ദിവസം മുതുകാടിനൊപ്പം വിസ്മയത്തേരിലേറി വിഷ്ണു ജപ്പാനിലേക്ക് പോയി. മുഖ്യമന്ത്രി പിണറായി വിജയൻ വിഷ്ണുവിനെയും മുതുകാടിനേയും ആശംസകളോടെ യാത്രയാക്കി. 

ഓട്ടിസം ബാധിച്ചവരുടെ എണ്ണം കേരളത്തിൽ ഏതാണ്ട് 43 ലക്ഷം വരും. ഇവരത്രയും ഇരുട്ടിന്റെ ലോകത്തിലോ പുറംലോകത്തിന്റെ പ്രകാശവലയങ്ങൾക്ക് പുറത്തോ ആണ്. ജൻമനാ ഓട്ടിസത്തിന്റെ വിവിധ രൂപങ്ങൾ പിടിമുറുക്കിയവരോ ഇളംപ്രായത്തിലെപ്പോഴോ ജീവിതയാത്രയുടെ പാളം തെറ്റിയവരോ ആയ ജീവിതങ്ങൾ. ഏറെ പ്രയാസം നിറഞ്ഞ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ഈ മനുഷ്യർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അദമ്യമായ ആഗ്രഹമാണ് തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന തന്റെ മാജിക് പ്ലാനെറ്റിനോടനുബന്ധിച്ച് ഡിഫറന്റ് ആർട്ട് സെന്റർ ആരംഭിക്കാൻ പ്രൊഫ. മുതുകാടിനെ പ്രേരിപ്പിച്ചത്. 


ഇന്ത്യയ്ക്കകത്തും പുറത്തും ലക്ഷക്കണക്കിനാളുകളെ വിസ്മയങ്ങളുടെ മഹാഗോപുരങ്ങളിലേക്കുയർത്തിയ മാന്ത്രികൻ, മായാജാലത്തിന്റെ ലോകത്ത് നിന്ന് മാനവസ്‌നേഹത്തിന്റെ ലോകത്തേക്ക് വരികയായിരുന്നു, ദൈവനിയോഗം പോലെ. കൈയിലെ മാജികിന്റെ മാന്ത്രിക ദണ്ഡിനും മുയലിനെയെടുക്കുന്ന തൊപ്പിക്കും പകരം ദൈവസ്പർശമുള്ള അദൃശ്യമായ സ്‌നേഹവടിയുമായാണ് മുതുകാട് ഭിന്നശേഷി കുട്ടികളുടെ വാൽസല്യമുള്ള രക്ഷകനായി മാറിയത്. രണ്ടോ മൂന്നോ വണ്ടി നിറയെ ഭാരമുള്ള മാജിക്കിന്റെ ഉപകരണങ്ങളത്രയും മനമില്ലാമനസ്സോടെ ഒരു ഗോഡൗണിലേക്ക് തള്ളി മുതുകാട് മാനവസ്‌നേഹത്തിന്റെ മൃദുമന്ത്രണവുമായി ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. 


2019 ഒക്ടോബറിലാണ് ഡിഫറന്റ് ആർട്ട് സെന്റർ തുറന്നത്. ഇൻസ്റ്റിറ്റിയൂട്ട് ഫോർ കമ്യൂണിക്കേറ്റീവ് ആന്റ് കോഗ്നിറ്റീവ് ന്യൂറോ സയൻസസും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററും മാജിക് അഭ്യാസനത്തിലൂടെ ഓട്ടിസം രോഗികളിൽ വരുന്ന ക്രമാനുഗത മാറ്റത്തെക്കുറിച്ച് പഠിച്ചപ്പോൾ ഗണ്യമായ വ്യത്യാസങ്ങൾ കണ്ടെത്തി. ഓട്ടിസം, ഡൗൺ സിൻഡ്രോം രോഗികളായ കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആശയം അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചറുമായി മുതുകാട് പങ്ക് വെച്ചു. ആശാവഹമായിരുന്നു അവരുടെ പ്രതികരണം. കേരള സാമൂഹിക സുരക്ഷാമിഷനുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ഭിന്നശേഷിക്കാരായ 23 കുട്ടികളെ അവർ മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കയക്കുകയും ചെയ്തു. ഇന്നിപ്പോൾ 300 ഭിന്നശേഷിക്കാരായ കുട്ടികളുടെ അഭയകേന്ദ്രമായി മാറിയ ഡിഫറന്റ് ആർട്ട് സെന്ററിന്റെ ഹരിശ്രീ കുറിക്കലായിരുന്നു അത്. 


ആയിരത്തഞ്ഞൂറിലധികം ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ അപേക്ഷ നൽകി കാത്തിരിക്കുകയാണിപ്പോൾ. പക്ഷേ 300 കുട്ടികളിലധികം പേരെ ഇപ്പോൾ ഉൾക്കൊള്ളാനാവില്ല. അത് കൊണ്ടാണ് കാസർകോട് മടിക്കൈയിൽ ഒരു മനുഷ്യസ്‌നേഹി നൽകിയ ഇരുപതേക്കർ സ്ഥലത്ത് ഡിഫറന്റ് ആർട്ട് സെന്ററിന്റെ രണ്ടാമത്തെ ശാഖ തുടങ്ങാനുള്ള പ്രാഥമിക പ്രവർത്തനവുമായി മുതുകാട് മുന്നോട്ടു പോകുന്നത്. ഭാരിച്ച ചെലവാണ് ഇതിന് വേണ്ടത്. ആദ്യബാച്ചിലെ 23 കുട്ടികളേയും മാജിക് പഠിപ്പിച്ചു. ആറുമാസം കൊണ്ട് അവർക്ക് വേദിയിൽ മാജിക് അവതരിപ്പിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായി. അങ്ങനെയാണ് ടാഗോർ തിയേറ്ററിൽ അവരുടെ അരങ്ങേറ്റം കാണാൻ വിശിഷ്ടാതിഥികളെത്തിയത്. നാൽപത് മിനുട്ട് നീണ്ടുനിന്ന മാജിക് ഒരു തെറ്റും കൂടാതെ ആ കുട്ടികൾ കാണിച്ചു. മുതുകാടിന്റെ സാന്ത്വനസ്പർശത്തിന്റേയും ഓട്ടിസം ബാധിച്ച കുട്ടികളെ ആധുനികവും ശാസ്ത്രീയവുമായ രീതിയിൽ ചികിൽസിക്കുന്നതിന്റേയും വിജയത്തിളക്കമായിരുന്നു അത്. ഭിന്നശേഷി കുട്ടികൾക്കായുള്ള സർക്കാർ പദ്ധതിയായ അനുയാത്രയുടെ അനൗദ്യോഗിക അംബാസഡർമാരായി ഇവരെ നിയമിക്കുകയും ചെയ്തു. ഇന്ത്യയിൽ പലയിടത്തും കുട്ടികളേയും കൊണ്ട് മുതുകാട് സഞ്ചരിക്കുകയും കുട്ടികളുടെ പ്രദർശനം നടത്തുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവരും മുതുകാടിന്റെ ഈ രംഗത്തെ ശ്രമങ്ങളെ വാഴ്ത്തുകയും കുട്ടികളെ നേരിൽ കണ്ട് അനുമോദിക്കുകയും ചെയ്തു. 


ഇപ്പോൾ മാജിക്കിലൂടെ ശമ്പളം വാങ്ങുന്നവരാണ് ആർട്ട് സെന്ററിലെ അന്തേവാസികൾ. മാന്ത്രിക സ്പർശത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ ശാക്തീകരിക്കുന്ന ഡിഫറന്റ് ആർട്ട് സെന്റർ ആ കുട്ടികളിൽ വളർത്തുന്ന ആത്മവിശ്വാസം ചെറുതല്ല. മനോവൈകല്യം ബാധിച്ച ഓരോ കുട്ടിയിലും ഒളിഞ്ഞുകിടക്കുന്ന സിദ്ധികൾക്ക് അമാനുഷിക ശേഷിയുണ്ട്. ജൻമസിദ്ധമായ ഈ കഴിവുകൾ പുറത്ത് കൊണ്ടുവരുന്നതിനും സമൂഹത്തിൽ അവരെ മറ്റുള്ളവരുമായി സമൻമാരാക്കുകയും ചെയ്യുന്ന സൽകർമം, അതെത്ര ക്ലേശഭരിതമാണെങ്കിലും, അവസാനം ഈ ശ്രമം തിരികെ നൽകുന്ന അനുഗുണഫലവും അതിന്റെ അളവില്ലാത്ത ആത്മസംതൃപ്തിയും ചാരിതാർഥ്യവും പറഞ്ഞറിയിക്കാനാകാത്തതാണെന്ന് മുതുകാട് ഓർക്കുന്നു. 
സെന്ററിലെ 300 കുട്ടികൾക്കും മുതുകാട് 'മാജിക് അങ്കിളാ' ണ്. ഓരോ കുട്ടിയുടേയും മനോവ്യാപാരങ്ങൾ മാജിക് അങ്കിളിന് മനഃപാഠമാണ്. അവരുമായുള്ള ഇടപാട് മാലാഖമാരുമായുള്ള അദൃശ്യസംസർഗത്തിന്റെ അന്തർലോകമാണ് അദ്ദേഹത്തിന് അനുഭവവേദ്യമാക്കുന്നത്. ഇതിൽപരം ഇനി തനിക്ക് മറ്റൊരു ജൻമനിയോഗമില്ലെന്നും മുതുകാട് പറയുന്നു. 
ഒട്ടും സ്ഫുടമല്ലാതെ അസ്പഷ്ടമായ ഒരു ഒച്ച മാത്രം പുറത്ത് വന്നിരുന്ന പതിനെട്ടുകാരൻ അമൽ എന്ന വിദ്യാർഥി നിരന്തരപരിശ്രമത്തിനും വിദഗ്ധമായ തെറാപ്പിക്കുമൊടുവിൽ ഒന്നര വർഷത്തിനു ശേഷം ഒരു വരി പോലും തെറ്റിക്കാതെ നൂറ് പാട്ടുകൾ പാടി അദ്ഭുതം സൃഷ്ടിച്ചു. അമലിന്റെ നാവിൽനിന്ന് അമ്മേ എന്നൊരു വിളിയെങ്കിലും കേട്ടെങ്കിൽ എന്ന് കൊതിച്ച ആ അമ്മ, അമലിന്റെ പാട്ടുകളുടെ ആലാപനം കേട്ട് മതിമറന്നു. ഈശ്വരനേയും മാജിക് അങ്കിളിനേയും അവർ ഉള്ളംനിറഞ്ഞ് സ്തുതിച്ചു. 
2017 ൽ മാജിക് അക്കാദമിയിലേക്ക് വന്നുചേർന്ന വിഷ്ണുവിന്റെ കഥയും അമ്പരപ്പിക്കുന്നതാണ്. സെറിബ്രൽ പാൾസി ബാധിതനായ വിഷ്ണു കേരള സർക്കാരിന്റെ 'അനുയാത്ര' പദ്ധതിയുടെ അംബാസഡറായി. മാജിക് പ്ലാനെറ്റിലെ സ്ഥിരം പെർഫോമറായി. 'ഹൗഡിനി എസ്‌കേപ്പ്' എന്ന സാഹസിക ജാലവിദ്യകൂടി അവതരിപ്പിക്കാൻ തുടങ്ങിയതോടെ ജപ്പാനിലെ സോഫിയ യൂണിവേഴ്‌സിറ്റി അവനെക്കുറിച്ച് പഠിക്കാൻ ഒരു പാനലിസ്റ്റിന് മുന്നിലേക്ക് ക്ഷണിച്ചതനുസരിച്ച് കഴിഞ്ഞ ദിവസം മുതുകാടിനൊപ്പം വിസ്മയത്തേരിലേറി
വിഷ്ണു ജപ്പാനിലേക്ക് പോയി. മുഖ്യമന്ത്രി പിണറായി വിജയൻ വിഷ്ണുവിനെയും മുതുകാടിനേയും ആശംസകളോടെ യാത്രയാക്കി. 

Latest News