കോപ ലിബര്‍ടഡോറസില്‍ ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍

റിയോഡിജനീറോ - ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ ലിബര്‍ടഡോറസിന്റെ ഫൈനലില്‍ അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സ് ശനിയാഴ്ച ബ്രസീലിലെ ഫഌമിനന്‍സുമായി ഏറ്റുമുട്ടും. ബൊക്ക ജയിച്ചാല്‍ ഉറുഗ്വായ് സൂപ്പര്‍സ്റ്റാര്‍ എഡിന്‍സന്‍ കവാനിക്ക് ആദ്യമായി വന്‍കരയുടെ കിരീടം സ്വന്തമാക്കാം. യൂറോപ്പില്‍ പല ക്ലബ്ബുകളില്‍ കളിച്ചിട്ടും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ കവാനിക്ക് സാധിച്ചിട്ടില്ല. ബൊക്ക മുമ്പ് ആറു തവണ ചാമ്പ്യന്മാരായിട്ടുണ്ട്. 
മാരക്കാനായില്‍ നടക്കുന്ന ഫൈനലില്‍ അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ മാഴ്‌സെലൊ ഫഌമിനന്‍സിന്റെ വിംഗിലുണ്ടാവും. 2019 മുതല്‍ ബ്രസീലിലെ ക്ലബ്ബുകളാണ് കോപ ലിബര്‍ടഡോറസില്‍ ചാമ്പ്യന്മാര്‍. എന്നാല്‍ ഫഌമിനന്‍സ് ഇതുവരെ കിരീടം നേടിയിട്ടില്ല. 
രണ്ട് ടീമിലും ശ്രദ്ധേയരായ യുവപ്രതിഭകളുണ്ട്. പത്തൊമ്പതുകാരന്‍ വാലന്റിന്‍ ബാര്‍കൊ ബൊക്കയുടെ മധ്യനിരയുടെ ജീവനാഡിയാണ്. ഇരുപത്തൊന്നുകാരായ സ്‌ട്രൈക്കര്‍ ജോണ്‍ കെന്നഡിയും വേഗവും കരുത്തും ഫളൂമിനന്‍സ് മുന്‍നിരക്ക് ശക്തി പകരും. ഒരു വര്‍ഷം മുമ്പ് ക്ലബ്ബിലെത്തിയ ശേഷം നേരിട്ട 23 പെനാല്‍ട്ടികളില്‍ പന്ത്രണ്ടും രക്ഷിച്ച സെര്‍ജിയൊ റോമിരോയാണ് ബൊക്കയുടെ കാവലാള്‍. 
അര്‍ജന്റീന, ബ്രസീല്‍ ആരാധകര്‍ തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ കോപകബാന ബീച്ചില്‍ പോലീസിവന് ടിയര്‍ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു.
 

Latest News