ഹാര്‍ദിക്കിന്റെ തിരിച്ചുവരവ് നീളും

മുംബൈ - ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടപ്പെടും. ഇന്ന് ശ്രീലങ്കക്കെതിരായ കളിയില്‍ ഹാര്‍ദിക് ഉണ്ടാവില്ല. അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയൊണ് ഇന്ത്യ നേരിടുക. ഒക്ടോബര്‍ 19 ന് ബംഗ്ലാദേസിനെതിരായ കളിയില്‍ പരിക്കേറ്റ ശേഷം ഹാര്‍ദിക് വിട്ടുനില്‍ക്കുകയാണ്. ന്യൂസിലാന്റിനും ഇംഗ്ലണ്ടിനുമെതിരെ കളിച്ചില്ല. പൂര്‍ണമായി സുഖപ്പെടാതെ ഹാര്‍ദിക്കിനെ കളിപ്പിക്കേണ്ടെന്ന നിലപാടാണ് ടീം മാനേജ്‌മെന്റിന്. 12 ന് നെതര്‍ലാന്റ്‌സിനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. 
ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ വിട്ടുനിന്ന ശേഷം ഇംഗ്ലണ്ടിനെതിരായ കളിക്കു മുമ്പ് ടീമിനൊപ്പം ചേരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഹാര്‍ദിക് ഇപ്പോഴും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവിന് പകരം വെക്കാന്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വേണ്ടിവന്നു. ശാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കി പകരം സൂര്യകുമാര്‍ യാദവിനെ ഉള്‍പെടുത്തി. ഹാര്‍ദിക്കിനു പകരം മുഹമ്മദ് ഷമി സ്ഥാനം പിടിച്ചു. സൂര്യകുമാറും ഷമിയും മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ലോകകപ്പില്‍ അജയ്യരായി മുന്നേറുന്ന ഏക ടീം ഇന്ത്യയാണ്. കൊല്‍ക്കത്തയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആവേശപ്പോരാട്ടം. നെതര്‍ലാന്റ്‌സിനെതിരായ കളി ബംഗളൂരുവിലാണ്.
 

Latest News