Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരു പ്രവാസിയുടെ ഓർമ്മക്കുറിപ്പുകൾ

അഷ്‌റഫ് കോമു

ഓർമ്മകളിൽ ഇപ്പോഴും മണൽക്കാറ്റ് വീശുകയാണ് കൊണ്ടോട്ടി തുറക്കൽ കൊക്കഞ്ചേരി അശ്‌റഫ് കോമു എന്ന കുഞ്ഞാവക്ക്. ഏഴ് കടലിനുമപ്പുറത്തെ സ്വപ്‌ന തീരത്തേക്ക് ജീവിതം നട്ടുപിടിപ്പിച്ചിട്ട് അരനൂറ്റാണ്ടിലേക്ക് അടുക്കുകയാണ്. ജീവിതത്തിൽ കിനാവും കണ്ണീരും ഇഴപിരിയുന്നതും വഴി പിരിയുന്നതും മണൽക്കാറ്റിന്റെ മൃദുമന്ത്രണത്തിനൊപ്പം ചേർന്നലിഞ്ഞതിന്റെ സുഗന്ധം ഇന്നുമുണ്ട് അശ്‌റഫ് കോമുവിന്റെ മുഖത്ത്. 47 വർഷമായി ജിദ്ദ എന്ന മഹാനഗരം കോമുവിന്റെ ജീവിതത്തോട് ചേർന്നലിഞ്ഞിട്ട്. അതു കൊണ്ട് തന്നെ പ്രായം 65 ലെത്തിയിട്ടും യുവത്വത്തിന്റെ പ്രസരിപ്പോടെ ആ നഗരവുമായുള്ള പെക്കിൾ കൊടി ബന്ധം മുറിച്ചിടാനാകാത്തതും. ജിദ്ദയിൽ എയർകണ്ടീഷൻ ചെയ്ത കിടപ്പുമുറി കാണാൻ പോയ പ്രവാസത്തിന്റെ ബാല്യം തൊട്ട് വികസന കുതിപ്പിൽ വഴി മാറുന്ന ഇപ്പോഴത്തെ മുത്തശ്ശി നഗരത്തിന്റെ അത്ഭുതത്തെ കുറിച്ച് വാചാലനാവുകയാണ് ഗായകനും, ബിസിനസുകാരനുമായ അശ്‌റഫ് കോമു. 

1977 സെപ്തംബർ 10 
കരകാണാ കടലിന് മീതെ കപ്പൽ ആടിയുലയുമ്പോൾ ഭയം ഉള്ള് നിറക്കുന്നുണ്ട്. ജിദ്ദയിലേക്ക് മൂന്ന് മാസത്തെ ഹജ് വിസയിലായിരുന്നു യാത്ര. ആണായിപ്പിറക്കുന്നവർ ആഴിതാണ്ടിപ്പോയി പൊന്നും പവിഴവും വാരുന്നവരെന്ന് മലപ്പുറത്ത് പറഞ്ഞു കേട്ട ഗൾഫിന്റെ അത്തറ് മണക്കുന്ന കാലം. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നിട്ടില്ല. ഫാറൂഖ് കോളജിലേക്ക് പോകുന്നതിന് പകരം ഗൾഫിലേക്ക് കടക്കുകയാണ്. ഏഴ് ദിവസം വേണം ഇനി ഒന്ന് കരകാണാൻ. വസ്ത്രങ്ങളും,അരിയും,പൊടികളും പൊതിഞ്ഞ് ഇരുമ്പ് പെട്ടിയിലാക്കി തേങ്ങാമാല് കെട്ടുന്ന കയറു കൊണ്ട് വരിഞ്ഞ് കെട്ടിയത് അരികിൽ തന്നെയുണ്ട്. തേങ്ങാമാല് കെട്ടുന്ന തുറക്കലിലെ അവുലാൻ കെട്ടിയതാണ് പെട്ടി. അതിലേക്ക് നോക്കുമ്പോൾ വിളിപ്പാട് അകലെ തുറക്കലിൽ ഉപ്പാന്റെ പലചരക്ക് കട.... മനസിലൊരു കൊള്ളിയാൻ മിന്നി. റേഡിയോ തുറന്ന് പാട്ട് കേട്ട് ഗായകനാകാൻ മോഹിച്ച കൗമാരം. മോഹങ്ങളത്രയും മനസിലൊളിപ്പിച്ച് ജോലി തേടിയാണ് ഈ ആഴിയാത്ര. മുംബൈയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ഉമ്മയുടെ കുടുംബത്തിലെ ജ്യേഷ്ഠൻമാർ ദുബായിലുണ്ട്. അവരുടെ ഫോറിൻ പെട്ടി കണ്ട് മാത്രം മതിച്ച് മാത്രമല്ല ഈ യാത്ര. ഉള്ളത് കൊണ്ട് രണ്ടറ്റം മുട്ടിക്കാൻ ഉപ്പ നടത്തുന്ന പെടാപാട് കൂടി കണ്ടിട്ടാണ്. വീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണ് നനഞ്ഞ് യാത്രയാക്കുന്ന ഉമ്മയുടെ മുഖം. ഇന്നും ഒരു യാത്രക്കിറങ്ങുമ്പോൾ ഉമ്മയുടെ നിറംമങ്ങിയ കണ്ണിൽ ആ നനവ് കാണാം. ജീവിക്കാൻ ഇന്നും പ്രതീക്ഷ നൽകുന്ന ഉമ്മാന്റെ കവിളൊട്ടിയ സ്‌നേഹത്തിന്റെ മുഖം.

ജിദ്ദയുടെ കടലോരം
ഇത് സൗദി അറേബ്യയാണ്. വരിഞ്ഞുകെട്ടിയ ഇരുമ്പ് പെട്ടിയുമായി  ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെത്തി. പരിശോധനകൾ കഴിഞ്ഞ് ബലദിലെ മദീനത്തുൽ ഹുജ്ജാജിലെത്തി. അവിടെന്ന് മക്കയിലേക്ക് പോയി. ഉംറ നിർവ്വഹിച്ചു. മദീന സന്ദർശനം നടത്തി വീണ്ടും മക്കയിലെത്തി. അതുവരെ മുതവ്വഫുമാരുടെ സഹായമുണ്ടായിരുന്നു. ഇനിയുമുണ്ട് ഹജ് തുടങ്ങാൻ ദിവസങ്ങൾ. ജിദ്ദയിലേക്ക് പോകണം. അവിടെ സഹോദരി ഭർത്താവ് ചെറിയാപ്പുവുണ്ട്. അദ്ദേഹവുമായി ബന്ധപ്പെടാൻ ഫോൺ സൗകര്യമില്ല. ഭാഷയറിയാതെ ഒറ്റപ്പെട്ടു. ഇതിനിടെ തന്നെ തേടിയെത്തിയ ചെറിയാപ്പു ഒരു കടലാസിൽ ജിദ്ദയിൽ എത്തിപ്പെടേണ്ട രീതി എഴുതി മക്കയിലെ ഒരു മലയാളിയുടെ കച്ചവട സ്ഥാപനത്തിൽ ഏൽപ്പിച്ചിരുന്നു. ആ കുറിപ്പുമായി റോഡിലിറങ്ങി. ഭാഷ അറിയില്ല. ആദ്യം വന്ന ബസിൽ കയറിയില്ല. പിന്നെ വന്നതിൽ കയറി. ഗുലൈലിൽ ഇറങ്ങി.
നാലു ഭാഗത്തേക്കായി നാലു റോഡുകളുണ്ട്. ഏത് റോഡിന് തിരിയണം. ചുട്ടുപൊള്ളുന്ന വെയിൽ. കാല് കുത്തി നടക്കാൻ കഴിയുന്നില്ല. അകലെ ഒരു പള്ളിയുടെ മിനാരം കാണുന്നുണ്ട്. അത് ലക്ഷ്യമാക്കി നടന്നു. തൊണ്ട വറ്റുന്നുണ്ട്. ഫോറിൻ സ്യൂട്ടും പെട്ടിയും കെട്ടി നാട്ടിലേക്ക് മടങ്ങുന്ന സ്വപ്‌നം വെയിൽ കരിഞ്ഞുണങ്ങി. പള്ളി മിനാരത്തിനടുത്തേക്ക് എത്തിയപ്പോൾ സമീപത്തെ പഴകി ദ്രവിച്ച കെട്ടിടത്തിൽ ഷർട്ടില്ലാതെ വിയർത്തൊലിച്ച് കയ്യിലെ തോർത്ത് മുണ്ട് കൊണ്ട് വീശുന്ന ഒരു മനുഷ്യൻ. ഞാൻ തേടുന്ന ചെറിയാപ്പു. സ്യൂട്ടും കോട്ടും ധരിച്ച് ഗൾഫിൽ നിന്നെത്തുന്ന ചെറിയാപ്പുവിന്റെ ഗൾഫിലെ ജീവിതം.

ഉംറത്തുണി നനച്ച് വിരിച്ച് ഉറക്കം
ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ ഒരു മുറിയിൽ 12 പേർ. ഒരു ഫാനുണ്ട്. പുറത്തുള്ള പൊള്ളുന്ന ചൂട് മേൽക്കൂരയിൽനിന്ന് അരിച്ചിറങ്ങുന്നു. അതിൽനിന്ന് രക്ഷ തേടാൻ ഉംറത്തുണി നനച്ച് വിരിച്ച് ഉറങ്ങുന്ന ചിലർ. ഇതാണ് ഗൾഫ്. ബലദിയ്യയിൽ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്ന ചെറിയാപ്പുവിന്റെ കമന്റ്. കൂടെയുള്ളവർ കൂട്ടച്ചിരി. 
ഒരു ജോലി തരപ്പെടുത്തണം. ബഖാലയിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് നുസ്‌ലയിലേക്ക് പോയി. എന്നാൽ ഭാഷ അറിയില്ല. നാട്ടിൽ ഉപ്പയുടെ പലചരക്ക് കടയിൽ സാധാനങ്ങൾ അടുക്കി വെച്ചതും തൂക്കി വിറ്റതും ഓർമയുണ്ട്. 600 റിയാലാണ് ശമ്പളം. എന്തിനും തയ്യാറായി നിൽക്കുന്ന ഞാൻ ജോലി ഏറ്റെടുത്തു. പ്രായമുള്ള ഒരു സൗദി പൗരന്റെതാണ് ബഖാല. തന്റെ പ്രായമുള്ള ഒരുമകനുണ്ട്. അവർ രാവിലേയും ഉച്ചക്കു വന്നുപോകും. സാധനങ്ങളുടെ വില ഞാൻ അറിയുന്ന രീതിയിൽ എഴുതി വെച്ചു. കടയിൽ വരുന്നവരോട് നിങ്ങൾക്ക് വേണ്ടത് എടുക്കൂ എന്ന് ആംഗ്യം കാട്ടി പറയും. അങ്ങനെ സൗദിയിലെ ആദ്യ ജോലിയിൽ പ്രവേശിച്ചെങ്കിലും അതിന് രണ്ട് മാസത്തിൽ കൂടുതൽ ആയുസുണ്ടായിരുന്നില്ല.

എ.സി മുറി കാണാൻ പോയ കാലം
ഒരു ഫാനിന്റെ കറക്കത്തിലുള്ള കാറ്റിൽ 12 പേർ വെന്തു ജീവിക്കുന്നതിന്റെ ഇടയിലാണ് വിളിപ്പാട് അകലെ മലയാളികളുടെ ഒരു മുറി എയർകണ്ടീഷൻ ചെയ്ത വിവരം അറിയുന്നത്. അത് കേട്ടപ്പോൾ തന്നെ തണുപ്പ് ശരീരത്തിൽ അരിച്ചിറങ്ങി. പിന്നെ കൂടെയുള്ളവരുടെ കൂടെ എ.സി മുറി കാണാൻ പോയി. എ.സി മുറിയിൽ ആദ്യമായുള്ള പ്രവേശനം. പിന്നേയും മാസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ താമസിക്കുന്ന മുറിയിൽ എ.സി സ്ഥാപിക്കുന്നത്.
ബഖാല ജോലിക്കിടയിലും കമ്പനികളിൽ ജോലിയായിരുന്നു ലക്ഷ്യം. സനാഇയ്യയിൽ ബിൻസാഗർ കോറോ എന്ന കമ്പനി ആരംഭിക്കാൻ പോകുന്ന വിവരം അറിഞ്ഞു. അവിടെ ഇടക്കിടെ പോകും. കമ്പനി പ്രവർത്തനക്ഷമമാവാൻ ഇനിയും സമയമെടുക്കും.എങ്കിലും ജോലിയിൽ കയറിപ്പറ്റണം. മാനേജറെ കാണാൻ പലതവണ ശ്രമിച്ചു. എന്നാൽ കമ്പനിയുടെ ഗേറ്റ് കീപ്പറായ ആഫ്രിക്കൻ വംശജൻ  അകത്തേക്ക് കയറ്റിയില്ല. ഒടുവിൽ അയാളുടെ കണ്ണ് വെട്ടിച്ച് ഞാൻ ഒരുനാൾ അകത്ത് കടന്നു. മാനേജറെ കണ്ടു. നിസ്സഹായവസ്ഥ കേട്ടറിഞ്ഞ മാനേജർ രണ്ടാഴ്ച കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു തിരിച്ചയച്ചു.
രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കമ്പനിയുടെ മുന്നിലെത്തി. ഗേറ്റിന് മുമ്പിൽ വലിയ ആൾക്കൂട്ടം. കൂടുതൽ പേരും ആഫ്രിക്കൻ വംശജരാണ്. അവർ അകത്തേക്ക് കയറ്റുന്നില്ല. കണ്ണ് നിറഞ്ഞ് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ഒരു കാർ വന്നതും ഗേറ്റ് തുറന്ന് അകത്തേക്ക് പോയി. ആളുകൾ അകത്തേക്ക് കയറാൻ തിക്കിത്തിരക്കി. കാറിൽ നിന്നിറങ്ങിയ മാനേജർ ആൾക്കൂട്ടത്തിലേക്ക് നോക്കി. എന്റെ നേരേ വിരൽച്ചൂണ്ടി അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു. എന്റെ പ്രാർഥന പടച്ചവൻ കേട്ടു. 1978 ജനുവരി ഒന്നുമുതൽ 2017 സെപ്തംബർ ഒന്നുവരേ 39 വർഷം ഇതേ കമ്പനിയിൽ ജോലി ചെയ്യാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം ഇന്നുമുണ്ട്. കമ്പനിയുടെ പ്രമോഷന്റെ ഭാഗമായി മലേഷ്യ,സിംഗപ്പൂർ,തുർക്കി,സ്വീഡൻ,ബെൽജിയം,ഫ്രാൻസ്,ഇറ്റലി,നെതർലാൻഡ്,ഡെന്മാർക്ക് തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിലും സഞ്ചരിച്ചു.

മരുഭൂമിയിൽ താഴ്ന്ന വാഹനം
ബിൻസാഗർ കോറോ ലിമിറ്റഡിലെ ജോലി ആത്മസംതൃപ്തി നൽകുന്നതായിരുന്നു. സൺടോപ് എന്ന പേരിലെ ജ്യൂസ് നിർമ്മാണ കമ്പനിയിലെ തുടക്കക്കാലം. ഒരിക്കൽ പ്രമോഷന്റെ ഭാഗമായി ഒരു പ്രോഗ്രാമിൽ ഫ്രീ സാമ്പിളിംഗിന് പോയതായിരുന്നു. ഡെന്മാർക്കുകാരനായ മാനേജറും കൂടെയുണ്ട്. ജിദ്ദയിൽനിന്ന് 27 കിലോ മീറ്റർ അകലെ മരുഭൂമിയിലാണ് പ്രോഗ്രാം. വലിയ ഒരു വാനിലാണ് ഞങ്ങളുടെ യാത്ര. സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് എന്നോട് വാഹനവുമായി മടങ്ങാൻ മാനേജർ പറഞ്ഞു. കാരണം ഇരുട്ട് വീണാൽ മരുഭൂമിയിലൂടെയുള്ള യാത്ര ദുസ്സഹമാണ്.
നേരം ഇരുട്ടിയിട്ടും പ്രോഗ്രാം കഴിഞ്ഞിരുന്നില്ല. ഏറെ വൈകിയാണ് മരുഭൂമിയിലൂടെ മടങ്ങിയത്. പ്രധാന റോഡിലേക്ക് കയറണമെങ്കിൽ 27 കിലോമീറ്റർ കഴിയണം. മരുഭൂമിയിലൂടെ വാഹനവുമായി നീങ്ങി. ആകാശത്തിന് മുകളിലെത്തുന്ന വിമാനങ്ങളുടെ സഞ്ചാരം നോക്കിയാണ് യാത്ര. എന്നാൽ രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും വാഹനത്തിന്റെ ചക്രങ്ങൾ മരുഭൂമിയിൽ താഴ്ന്നു. എത്ര ശ്രമിച്ചിട്ടും താഴ്ന്നു പോയ ടയർ പൊങ്ങിയില്ല. വിജനമായ മരുഭൂമി. കൂരിരുട്ട്. വന്ന സ്ഥലത്തേക്ക് മടങ്ങിയാൽ വാഹനം താഴ്ന്ന് കിടക്കുന്ന സ്ഥലം മറന്നുപോകും. ഭയന്ന് നിൽക്കുന്നതിനിടെയാണ് അകലെ ഒരു വെളിച്ചം കണ്ടത്. അതിന് നേരേ പാഞ്ഞു. ഒരു വിദേശിയാണ്. അയാൾ താഴ്ന്ന വാഹനം ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അയാളുടെ കൂടെ റോഡിലേക്ക് കടന്നു. കമ്പനിയിൽനിന്ന് മെക്കാനിക്കുമായി എത്തിയപ്പോഴേക്കും പൊടിക്കാറ്റിൽ വാഹനം മണലിൽ മുങ്ങിയിരുന്നു. ഏറെ പണിപ്പെട്ടാണ് മണലിൽ താഴ്ന്ന വാഹനം ഉയർത്തി രണ്ടു ദിവസത്തിനുശേഷം കമ്പനിയിൽ എത്തിച്ചത്.

ജിദ്ദയുടെ മുഖം അന്നും ഇന്നും
മുംബൈയിൽനിന്ന് കപ്പലേറുമ്പോൾ കരിപ്പൂർ വിമാനത്താവളം സർക്കാറിന്റെ ആലോചനയിൽ പോലുമില്ല. ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാർ വന്നിറങ്ങുന്ന വിമാനത്താവളങ്ങളിലൊന്ന് വീടിന് രണ്ട് കിലോമീറ്റർ അകലെയുണ്ട്. എന്നിട്ടും കരിപ്പൂരിന്റെ ശനിദശ മാറിയിട്ടില്ല. എന്നാൽ ജിദ്ദ ഇന്ന് ആകെ മാറി. 
ഓരോ വർഷത്തേയും മാറ്റങ്ങൾ വലുതാണ്. പ്രവാസം ആരംഭിച്ച ഗുലൈലിൽ തന്നെയാണ് താമസം. ഇതിൽ 26 വർഷം ഒരേ ഫ്ലാറ്റിൽ തന്നെ. നാട്ടിൽ പോലും എന്റെ വീട്ടിൽ ഇത്രയധികം കാലം അന്തിയുറങ്ങിയിട്ടില്ല. വികസനം ഗുലൈലിന്റ മുഖച്ഛായ ഇന്ന് പാടേ മാറ്റിയിരിക്കുന്നു. ബൈത്ത് ഷഹ്ബിയിലാണ് ആദ്യ താമസം. മേൽക്കൂര കോൺക്രീറ്റ് ചെയ്തത് നന്നേ കുറവ്. മഴ പെയ്താൽ വെള്ളം അകത്തായിരിക്കും. പഴയ കെട്ടിടങ്ങളെല്ലാം  പൊളിച്ച് നീക്കി, ടൂറിസത്തിന്റെ ഭാഗമായുള്ള വികസനം. ഇന്ത്യ,ബംഗ്ലാദേശ്,പാക്കിസ്ഥാൻ വംശജരാണ് അയൽവാസികളിലേറെയും.  
 
ഷറഫിയ്യയിൽ കൂട്ട ബിൽഡിങ് നിർമ്മാണ കാലത്താണ് സൗദിയിലെത്തുന്നത്. മക്കയും മദീനയും കഴിഞ്ഞാൽ പിന്നെ കണ്ട അദ്ഭുതങ്ങളിലൊന്ന് കൂട്ടബിൽഡിങ്ങാണെന്ന് തോന്നിയിട്ടുണ്ട്. ബലദിലെ ക്യൂൻസ് കെട്ടിടം,റുവൈസിലെ കാരവൻ ഷോപ്പിങ് സെന്റർ തുടങ്ങിയവ മലയാളികൾക്ക് അന്യമായിരുന്നു. ഇന്ന് അവിടെ കൂടുതൽ മലയാളികളാണ്. ജോലി നൽകിയ ആത്മസംതൃപ്തിയാണ് സൗദിയിൽ ബിസിനസ് തുടങ്ങാനും തുനിഞ്ഞത്. ബൂഫിയ, ബഖാല, മിനിമാർക്കറ്റ്, പിസ ഷോപ്പ്, മെഡിക്കൽ ട്രെഡിങ് മേഖലയിലെല്ലാം കൈവെച്ചു. ഒന്നിലും നഷ്ടം വരുത്തിയിട്ടില്ല. എന്നാൽ കോവിഡിന് ശേഷം ബിസിനസുകൾ കുറച്ചു.
ജിദ്ദ നഗരം വിട്ട് പോകാൻ ഇതുവരെ മനസ് വന്നിട്ടില്ല. അത് ഈ നഗരത്തോടുള്ള മുഹബ്ബത്ത് തന്നെയാണ്. വിവാഹ ശേഷം കുടുംബത്തോടൊപ്പം കഴിയാനാവുന്നത് ഭാഗ്യം. ജിദ്ദയിൽ ഉയർന്ന കെട്ടിടങ്ങളും പാലങ്ങളും പുതിയ റോഡുകളുമെല്ലാം സ്വന്തം നാടിനേക്കാൾ ഇന്ന് സുപരിചിതം. ഇതിനിടയിൽ മക്കയിലെ ഹജ് വേളയിലെ അപകടങ്ങൾക്കും നേർ സാക്ഷ്യമായി.

പ്രവാസി ഗായകൻ 
കലാരംഗത്ത് ഇളം പ്രായത്തിൽ തന്നെയുണ്ട്.ഗായകനായി കെ.എസ് മുഹമ്മദ് കുട്ടിയുടെ സംഘത്തിലായിരുന്നു പാടിയിരുന്നത്. അക്കാലത്ത് റേഡിയോയിൽ പാടാൻ കഴിഞ്ഞത് വലിയ അംഗീകാരമായി ഇന്നും കരുതുന്നു. സ്‌കൂളുകളിൽ മത്സരങ്ങളിലും പാടിയിട്ടുണ്ട്. പ്രവാസിയായതോടെ പാട്ട് രംഗം വിട്ടു. എന്നാൽ കോവിഡ് കാലത്ത് നാട്ടിലെത്തിയപ്പോൾ വീണ്ടും പാട്ടിലേക്ക് തിരിഞ്ഞു. തുറക്കൽ അരങ്ങ് ക്ലബ്ബിൽ വൈകുന്നേരങ്ങളിൽ സ്ഥിരം പാട്ടുകാരനായി. ഇതുവഴി മോയിൻകുട്ടി വൈദ്യർ അക്കാദമിയിലടക്കം പൊതുവേദിയിൽ പാട്ട് പാടി സജീവമായി. മുഹമ്മദ് റഫി,മുകേഷ് എന്നിവരുടെ പാട്ടുകളാണ് കൂടുതൽ പാടുന്നത്. മാപ്പിളപ്പാട്ടും പാടാറുണ്ട്. സഹോദരൻ അബ്ദുൽ കരീമുമായി ചേർന്ന് ഗമനം എന്ന ചലചിത്രവും നിർമ്മിച്ചിട്ടുണ്ട്. സഹോദരൻ സലീമിന്റെ മകളാണ് എം.എസ് ബാബുരാജിന്റെ കൊച്ചുമകൾ കൂടിയായ ഗായിക നിമിഷ സലീം. 
കൊക്കഞ്ചേരി പരേതനായ മുഹമ്മദ് ഹാജി-ആലുങ്ങൽ ഫാത്തിമക്കുട്ടി ദമ്പതികളുടെ ആറ് മക്കളിൽ രണ്ടാമത്തെ മകനാണ് അശ്‌റഫ് കോമു.ഭാര്യ മഹ്ജാബി.മക്കൾ:ബിൻസി(സ്വീഡൻ),നിജാദ്(യു.കെ),ഷസിൻ(ബാംഗ്ലൂർ),നസ്മിൽ(കൊച്ചി).സഹോദരങ്ങൾ:അബ്ദുൽ കരീം,അബ്ദുൽ ഹമീദ്,സലീം,ഷാഹിന,നസീറ.
തുലാമഴ തിമർത്ത് പെയ്യുന്ന സായാഹ്നത്തിൽ അശ്‌റഫ് കോമു യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു. സ്വീഡനിലും യു.കെയിലുമുള്ള മക്കളുടെ അടുത്തേക്ക്. അത് കഴിഞ്ഞ് വീണ്ടും ജിദ്ദയിലേക്ക്. സ്വന്തം നാട്ടിൽ നിന്ന് ജിദ്ദയിലേക്ക് വിമാന ടിക്കറ്റെടുക്കുമ്പോൾ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിയുടെ ഹൃദയത്തുടിപ്പാണ്. കാരണം അത്രമേൽ ആ നാടിനോട് ചേർന്നലിഞ്ഞിട്ടുണ്ട് അശ്‌റഫ് കോമുവിന്റെ ജീവിതം.

Latest News