Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമൽ ഫെർമിസിന്റെ സർഗപഥങ്ങൾ

ജീവിതഗന്ധിയായ വ്ളോഗുകളും കഥകളും ലേഖനങ്ങളുമൊക്കെയായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന
ഖത്തറിലെ അധ്യാപികയും ഹെന്ന ഡിസൈനറും സാമൂഹിക പ്രവർത്തകയുമായ അമൽ ഫെർമിസിന്റെ സർഗപഥങ്ങൾ വിസ്മയകരമാണ്. ജീവിതത്തിന്റെ ഓരോ സാഹചര്യങ്ങളേയും സർഗാത്മകമായി പ്രയോജനപ്പെടുത്തി സ്വപ്നസഞ്ചാരം നടത്തുന്ന ഈ എഴുത്തുകാരിയുടെ ജീവിതം ഏറെ പ്രചോദനാത്മകമാണ്. കുട്ടിക്കാലം തൊട്ടേ അക്ഷരങ്ങളേയും പുസ്തകങ്ങളേയും പ്രണയിച്ച അമലിന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നങ്ങളും ഒരു പുസ്തക വീടായിരുന്നു. സ്വപ്നങ്ങളിലെല്ലാം ഇരിക്കുന്നിടത്തും കിടക്കുന്നിടത്തും പുസ്തകങ്ങളുള്ള വീട്. ആ മനോഹരമായ സ്വപ്ന സഞ്ചാരത്തിന്റെ വഴിയിലെ ശ്രദ്ധേയമായ നാഴികക്കല്ലാണ് തന്റെ കന്നി പുസ്തകമായ സങ്കട ദ്വീപ്. പുറത്തിറങ്ങി മൂന്ന് നാല് മാസങ്ങൾക്കുള്ളിൽ തന്നെ വിവിധ തലങ്ങളിൽ സങ്കട ദ്വീപ് ചർച്ച ചെയ്യപ്പെടുകയും വിശകലന വിധേയമാക്കപ്പെടുകയും ചെയ്തു എന്നത് ഈ എഴുത്തുകാരിക്ക് ലഭിക്കുന്ന വലിയൊരംഗീകാരമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി കുറിപ്പുകളാണ് സങ്കട ദ്വീപുമായി ബന്ധപ്പെട്ട്  ഇതിനകം പ്രത്യക്ഷപ്പെട്ടത്.


തൃശൂർ ജില്ലയിൽ തൊഴിയൂരിൽ പോലീസുകാരനായിരുന്ന കെ.കെ.അബൂബക്കറിന്റേയും ഉമ്മത്തിക്കുട്ടിയുടേയും മകളായാണ് അമൽ ജനിച്ചത്. പിതാവ് എം.എസ്.പി പോലീസിലെ ജോലി ഉപേക്ഷിച്ച് സാമൂഹ്യ പ്രവർത്തനത്തിൽ സജീവമായതും നാട്ടിലെ എല്ലാ പ്രശ്‌നങ്ങളുടേയും പരിഹാരത്തിനായി ഓടിനടന്നതുമെല്ലാം അമലിന്റെ കുട്ടിക്കാല ഓർമകളാണ്. പതിനൊന്നാം വയസ്സിൽ ഉപ്പ മരിച്ചെങ്കിലും അതിനിടയിൽ ഉമ്മ കൈകാര്യം ചെയ്തിരുന്ന പല പ്രശ്‌നങ്ങളും അമലിന്റെ ഭാവനയിൽ കഥാതന്തുക്കളായി മാറുകയായിരുന്നു. കയ്യിൽ കിട്ടിയതെന്തും വായിക്കാൻ വെമ്പൽകൊണ്ട അമലിന് സഹോദരൻ അലിമോൻ കോളേജ് ലൈബ്രറിയിൽ നിന്നും പുസ്തങ്ങളെടുത്ത് കൊണ്ടുവരാൻ തുടങ്ങിയത് വലിയൊരാശ്വാസമായിരുന്നു. അങ്ങനെയാണ് കൗമാരത്തിന്റെ കൗതുകത്തിൽ എം.ടിയുടേയും പത്മരാജന്റേയും മുകുന്ദന്റേയും ഒ.വി. വിജയന്റേയുമൊക്കെ സാഹിത്യ ലോകത്തിലൂടെ ഈ നാട്ടിൻപുറത്തുകാരി സഞ്ചരിച്ച് തുടങ്ങിയത്. ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ചൻ മാഷിന്റെ പുസ്തക ശേഖരം അമലിന്റെ വായന കൂടുതൽ വിശാലമായ തലങ്ങളിലെത്തിച്ചു. ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തെരഞ്ഞെടുത്ത് നൽകി അച്ചൻ മാഷ് പ്രോൽസാഹനം നൽകിയത് ജീവിതത്തിൽ അധ്യാപികയാകണമെന്ന മോഹം അങ്കുരിപ്പിച്ചു. വായിച്ച പുസ്തകങ്ങളിലൂടെയും അതിലെ കഥാപാത്രങ്ങളിലൂടെയും പരന്ന് സഞ്ചരിച്ച് കാൽപനികതയുടെ സൗന്ദര്യമാസ്വാദിക്കുന്ന സമയത്താണ് ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ഉപ്പയുടെ മരണം ജീവിത സ്വപ്നങ്ങൾക്ക് മുന്നിൽ അനിശ്ചിതത്വത്തിന്റെ മറ തീർത്തത്. ഡിഗ്രി ഒന്നാം വർഷത്തിന് പഠിക്കുമ്പോൾ ഉമ്മയും വിട പറഞ്ഞതോടെ ജീവിതത്തിൽ ഇരുട്ട് പകർന്ന പോലെ.  ഗാർഹിക ജോലികളും കുടുംബ ജീവിതവും സർഗലോകം തന്നെ മാറ്റിമറിച്ചപ്പോൾ വല്ലാത്ത നോവും നൊമ്പരവുമാണ് അനുഭവപ്പെട്ടത്.
ആഗ്രഹമുള്ള പുസ്തകങ്ങളെല്ലാം വാങ്ങി വായിക്കണം, ജീവിതം സാർഥകമാകുന്ന ജോലി വേണം തുടങ്ങി സ്വപ്നങ്ങൾ വിടാതെ പിന്തുടർന്നപ്പോൾ തുടർന്ന് പഠിക്കാനൊരുങ്ങി. ഡിഗ്രിയും ബിഎഡും പിജിഡിസിഎയും എം.എയുമൊക്കെ ഉയർന്ന റാങ്കോടെ പഠിച്ച് പാസ്സായത് ജീവിതത്തിൽ വിജയിക്കണമെന്ന തീവ്രമായ ആഗ്രഹം കൊണ്ടാണ്.
2010 ൽ പ്രിയതമനോടൊപ്പം ചേരാൻ ഖത്തറിലെത്തിയ ശേഷമാണ് നാട്ടിൽ പി.എസ്.സി ജോലി ശരിയായത്. കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകി ആ വലിയ അവസരം ഒഴിവാക്കിയ അമൽ ഹെന്ന ഡിസൈനറായും ട്യൂഷൻ ടീച്ചറായുമൊക്കെ വളരെ വേഗം പ്രശസ്തയായി. വിശേഷാവസരങ്ങളിൽ വിവിധ വേദികളിൽ ഹെന്ന ഡിസൈൻ ചെയ്യാനവസരം ലഭിച്ചു. ഷോപ്പിംഗ് മാളുകൾ, ഫെയറുകൾ , മിയ പാർക്ക് , ബനാന ഐലന്റ് തുടങ്ങി നിരവധി വേദികളിൽ ഹെന്ന ഡിസൈൻ ചെയ്ത് സ്വദേശികളിലും വിദേശികളിലും ശ്രദ്ധേയയായി.
ആയിടക്കാണ് ദോഹ അക്കാദമി ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപികയായി ജോലി ലഭിച്ചത്. അതോടെ ഹെന്ന ഡിസൈനർ എന്നത് പാർട്ട് ടൈം ജോലിയായി.
കൊറോണക്കാലത്താണ് അമലിന്റെ കൂടുതൽ രചനകൾ പ്രത്യക്ഷപ്പെട്ടത്. ഈയുഗം നടത്തിയ ചെറുകഥ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെ എഴുതാൻ ആവേശമേറി. നേരത്തെ കോളേജിൽ പഠിക്കുമ്പോൾ ഉപന്യാസ മൽസരത്തിന് ഒന്നാം സമ്മാനം ലഭിച്ചത് എഴുതാൻ കഴിയുമെന്ന ആത്മവിശ്വാസം സൃഷ്ടിച്ചിരുന്നു.
സ്ത്രീകൾക്ക് വേണ്ടിയുള്ള കൂട്ടായ്മയായ മോംസ്പ്രസ്സോയിൽ വിവിധ വിഷയങ്ങളെക്കുറിച്ച് നിരന്തരമായി എഴുതിയ അമൽ ആദ്യമൊക്കെ അനുഭവങ്ങളാണ് മുഖ്യമായും എഴുതിയിരുന്നത്. എന്നാൽ അനുഭവങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയപ്പോൾ കഥകളിലേക്ക് മാറി. വ്‌ളോഗുകളിലും സജീവമായി തന്റെ സർഗചാതുരിയും ക്രിയാത്മകതയും വളർത്താൻ അമലിന് സാധിച്ചു.
2023 ജൂലൈ മാസത്തിലാണ് തന്റെ കന്നി പുസ്തകമായ സങ്കട ദ്വീപ് പ്രസിദ്ധീകരിച്ചത്. കൈരളി ബുക്‌സാണ് പ്രസാധകർ.സ്ത്രീകൾക്ക് വേണ്ടിയുള്ള കൂട്ടായ്മയായ മോംസ്പ്രസ്സോയിൽ പ്രസിദ്ധീകരിച്ചതിൽ നിന്നും തെരഞ്ഞെടുത്ത 17 കഥകളാണ് പുസ്തകത്തിലുള്ളത്.
സന്തോഷങ്ങളുടേയും സങ്കടങ്ങളുടെയും സമ്മിശ്രമാണ് ഓരോ ജീവിതവും. നമ്മെ നോക്കി പുഞ്ചിരിക്കുമ്പോഴും പലരും ഉള്ളിൽ ഒട്ടേറെ സങ്കടങ്ങൾ ഒളിപ്പിച്ചുവെക്കുന്നുണ്ടാവാം. തിരക്ക് പിടിച്ച ജീവിത യാത്രയിലാകുമ്പോഴും നോവും നൊമ്പരങ്ങളും മനുഷ്യന്റെ സഹയാത്രികരാവും. ജീവിതം നിറയുന്ന തിരക്കേറിയ വീഥികളിലൂടെ അനുദിനം ചരിക്കുമ്പോഴും ഓരോ മനുഷ്യന്റെയുള്ളിലും നീറിപ്പിടയ്ക്കുന്ന ചില ദുഃഖങ്ങളുണ്ട്. രഹസ്യവും പരസ്യവുമായ ഇത്തരം തുരുത്തുകളിൽ അകപ്പെട്ട ചില പച്ചയായ മനുഷ്യരുടെ മനസ്സുകളിലേക്ക് തുറന്നു വയ്ക്കുന്ന ഒരു കിളിവാതിലാണ് അമൽ ഫെർമിസിന്റെ സങ്കടദ്വീപ് എന്ന കഥാസമാഹാരം എന്ന് ഈ കഥാസമാഹാരത്തെ ലളിതമായി സംഗ്രഹിക്കാം. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാൾക്കു മാത്രമേ വൈവിധ്യമാർന്ന ഇത്തരമൊരു കഥാപ്രപഞ്ചം ഒരുക്കാനാകൂ.
കുട്ടിക്കാലം മുതലേ പരിചയിച്ച സാമൂഹിക പരിസരവും പ്രശ്‌നങ്ങളും രൂപപ്പെടുത്തിയ ഭാവനയുടെ പിൻബലത്തിൽ കണ്ടും കേട്ടുമറിഞ്ഞ ജീവിതങ്ങളെ മനോഹരമായ വാക്കുകളാൽ വരച്ച് വെക്കുമ്പോൾ ഹൃദയത്തിൽ ഒരു നോവ് അവശേഷിപ്പിക്കുന്നതുകൊണ്ടാവണം പുസ്‌കത്തിന് സങ്കട ദ്വീപ് എന്ന നാമകരണം ചെയ്തത്. സഹജീവികളിലേക്ക് തുറക്കുന്ന മനക്കണ്ണുകൾ ഒപ്പിയെടുക്കുന്ന കാഴ്ചകളാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. പച്ചയായ മനുഷ്യരുടെ നോവും വേവും തൊട്ടറിയുന്ന ജീവിത ഗന്ധിയായ കഥകൾ എന്ന നിലക്ക് സങ്കടദ്വീപിലെ ഓരോ കഥയും വായനക്കാരന്റെ കണ്ണ് നനയിക്കും.
മിക്കപ്പോഴും ദുഃഖങ്ങൾ ജീവിതത്തിലേക്ക് വലിഞ്ഞ് കേറി വരുന്നവയാണ്. എന്നാൽ സന്തോഷങ്ങളെ സോദ്ദേശ്യപൂർവം ജീവിതത്തിലേക്ക് കൊണ്ട് വരണം. ജീവിതമാകുന്ന സങ്കട ദ്വീപിൽ സന്തോഷത്തിന്റെ മലർവാടി തീർക്കാൻ സമൂഹത്തിൽ കൂട്ടായ ശ്രമങ്ങളുണ്ടാവണമെന്നും വരികൾക്കിടയിലൂടെ വായിച്ചെടുക്കാം.
വിത്തുകൾ മുളപൊട്ടുന്നിടം, ലോക്കോ പൈലറ്റ് , വിഷാദ തുരങ്കം, വ്യാക്കൂൺ, ഇരുമെയ്യാണെങ്കിലും മനമൊന്നായ്, അപൂർണ വിരാമങ്ങൾ, മാനിക്വീൻ, മൈസൂർ കല്യാണം, ഗദ്ദാമ, കൊറോണത്തുരുത്തിലെ യാത്രികർ,കടപുഴകിയ വൃദ്ധവൃക്ഷങ്ങൾ, തീ വണ്ടി, കേൾക്കാനിമ്പമുള്ള നുണകൾ, പ്രതിബിംബം, പിഎസ്എം, പൊലാട്ച്ചി പൊട്ടി, സങ്കട ദ്വീപ് എന്നിവയാണ് കഥാസമാഹാരത്തിലെ കഥകൾ.
തീവണ്ടി ഡ്രൈവറുടെ വ്യാകുലതകൾ പങ്കിടുന്ന ലോക്കോപൈലറ്റ്, ക്ലിനിക്കിലെത്തുന്ന ഗർഭിണികളുടെ സ്‌കാൻ റിപ്പോർട്ടിലൂടെ അവരുടെ ജീവിതം വായിക്കുന്ന വിത്തുകൾ മുള പൊട്ടുന്നിടം, തുണിക്കടകളിലെ സെയിൽസ്‌ഗേൾമാരുടെ അപമാനം നിറയുന്ന ജീവിതാനുഭവങ്ങൾ തുറന്നുകാണിക്കുന്ന മാനിക്വീൻ,ദുരിത ജീവിതങ്ങൾക്കിടയിലും സ്‌നേഹത്തിന്റെയും കരുതലിന്റെയും പച്ചപ്പുകൾ മുളച്ചുവരുന്ന വ്യാക്കൂൺ, ഇരുട്ട് നിറഞ്ഞ തുരങ്കത്തിലൂടെ ചലിക്കുമ്പോഴും അങ്ങകലെ വെളിച്ചമുണ്ടെന്നു പ്രത്യാശിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന വിഷാദതുരങ്കം ഇവയെല്ലാം അമൽ ഫെർമിസ് എന്ന അനുഗൃഹീത കഥാകാരിയുടെ തൂലിക മനസ്സിൽ വരച്ചിടുന്ന മായാത്ത വായനാനുഭവങ്ങളാണ്. ചൂഷണം ചെയ്ത പുരുഷൻ കുടുംബത്തിലും സമൂഹത്തിലും ഒരു പോറൽ പോലുമേൽക്കാതെ മാന്യതയുടെ മുഖംമൂടിയണിഞ്ഞു നടക്കുമ്പോൾ അറിയാതെ ഇരയായിപ്പോയവൾ ജീവിതം മുഴുവൻ പിഴ ചുമക്കേണ്ടി വരുന്ന കയ്ക്കുന്ന യാഥാർഥ്യം പറയുന്ന പൊലയാട്ച്ചി പൊട്ടി സമത്വം പറയുന്ന സമകാലിക ലോകത്തും എന്തുമാത്രം പ്രസക്തമാണ്.
പതിനേഴ് കഥകളും പ്രമേയങ്ങളുടെ വൈവിധ്യങ്ങൾ കൊണ്ടും അവതരണ മികവിലും വ്യതിരിക്തമാണ്. ദേശാന്തരങ്ങളിലും മനുഷ്യനും അവന്റെ കഥയ്ക്കും ദുഃഖങ്ങൾക്കും മാറ്റമില്ലെന്ന യാഥാർഥ്യം അടയാളപ്പെടുത്തുകയാണ് സങ്കട ദ്വീപ്.മണൽവേവുകളുടെ തീരം എന്ന ശീർഷകത്തിൽ ഖത്തറിലെ പ്രശസ്ത എഴുത്തുകാരി ഷീല ടോമി എഴുതിയ അവതാരികയും സങ്കടദ്വീപിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഷീല എഴുതുന്നു. ഇത് സങ്കടങ്ങളുടെ ദ്വീപാണ്. നിങ്ങൾക്ക് അപരിചിതമായ മണൽവേവുകളുടെ തീരം. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലെ മനുഷ്യരുടെ നൂറായിരം നോവുകൾ പേറി കുതിക്കുന്നൊരു തീവണ്ടി. കൺ മുന്നിൽ ചിതറി വീഴുന്ന ജീവനുകൾ നേർക്കുനേർ കാണേണ്ടിവരുന്ന ലോക്കോ പൈലറ്റിന്റെ ഭൂമിയോളം കനമുള്ള മനസ്സ് ഒന്നു ഓർത്തു നോക്കൂ. വിത്തുകൾ മുളപൊട്ടുന്ന ഇടങ്ങളിലെ കുഞ്ഞുകരച്ചിലുകൾ കേട്ടുനോക്കൂ, മരണത്തിലേക്ക് നടന്നടുക്കുന്നവന്റെ ഭീകരമായ ഏകാന്തതയെക്കുറിച്ച് , അപൂർണ വിരാമങ്ങളെക്കുറിച്ച് ചിന്തിച്ച് നോക്കൂ. നിങ്ങളുടെ വിചാരങ്ങളിൽ നനവ് പടരുന്നുവെങ്കിൽ ഈ പുസ്തകം വായിക്കാം.
ഖത്തറിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന അമലിന്റെ ഭർത്താവ് സയ്യിദ് ഫെർമിസാണ്. ഫിർദൗസ്, അഫീദ, അസീം എന്നിവർ മക്കളാണ്.

Latest News