Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനുകരണകലയിലെ സൗമ്യസാന്നിധ്യം

പാട്ടും ഡാൻസും മിമിക്രിയുമൊന്നും ഗുരുക്കന്മാരിൽനിന്നും അഭ്യസിച്ചിട്ടില്ലാത്ത സൗമ്യ ഇവയെല്ലാം ചെയ്യുന്നതു കാണുമ്പോൾ ആരും  അതിശയിച്ചുപോകും. നാട്ടുകാർക്ക് സൗമ്യയെ നേരത്തെ അറിയാമായിരുന്നു. അന്നൊക്കെ കൂട്ടുകാരെയും അധ്യാപകരെയുമെല്ലാം അനുകരിക്കും. പന്തളം എൻ. എസ്. എസ് സ്‌കൂളിലെ അധ്യാപകനായിരുന്ന സുരേഷ് സാറിനെയാണ് കൂടുതലും അനുകരിക്കാറ്.  ടീച്ചർമാർക്കെല്ലാം സൗമ്യയെ പേടിയായിരുന്നു. കാരണം അവളുടെ മുൻപിൽ വച്ച് എന്തെങ്കിലും പറഞ്ഞാൽ അതുപോലെ അനുകരിക്കുമെന്നതായിരുന്നു  കാരണം. അക്കാലത്ത് സിനിമാ താരങ്ങളെ അനുകരിക്കണമെന്ന് തോന്നിയിരുന്നില്ല.

നാലു പതിറ്റാണ്ടു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം വർഷങ്ങൾ കഴിഞ്ഞ് ഇൻസ്റ്റഗ്രാമിലെ റീൽസിലൂടെ പുനരാവിഷ്‌കരിച്ചപ്പോൾ അതൊരു പുതിയ അനുഭവമായി മാറുകയായിരുന്നു. കലൂർ ഡെന്നീസ് തിരക്കഥയൊരുക്കി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒന്നാണ് നമ്മൾ എന്ന ചിത്രത്തിലെ കൽക്കണ്ടം ചുണ്ടിൽ... കർപ്പൂരം കണ്ണിൽ... എന്ന ഗാനം സൗമ്യ മാവേലിക്കരയുടെ കൈകളിലെത്തിയപ്പോൾ അത് മലയാളികൾക്കും ഏറെ ഹൃദ്യമായി. പാട്ടിനൊപ്പം മുഖത്തെ ശൃംഗാരഭാവവും കണ്ണുകളിലെ ഇമവെട്ടലുമായി ഈ ഗാനം പാടിയപ്പോൾ റീൽസ് പ്രേമികൾ അതേറ്റെടുക്കുകയായിരുന്നു. അതോടെ സൗമ്യ മാവേലിക്കര എന്ന അനുകരണകലയിലെ രാജകുമാരിയും ഹിറ്റായി.


സമൂഹ മാധ്യമങ്ങൾ വഴി ജനഹൃദയങ്ങൾ കീഴടക്കി ജീവിതവിജയം നേടിയ നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ ഒടുവിലത്തെ പേരാണ് സൗമ്യയുടേത്. സ്ത്രീകൾ കുറവായ അനുകരണകലയിൽ സൗമ്യയുടെ ജൈത്രയാത്ര തുടരുകയാണ്. മഞ്ജു വാര്യരുടെയും രഞ്ജിനി ഹരിദാസിന്റെയും മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെയുമെല്ലാം ശബ്ദം തനിമയോടെ അവതരിപ്പിച്ചത് സൗമ്യയുടെ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. കൂടാതെ ഷീലയുടെയും ഭാവനയുടെയും നവ്യാ നായരുടെയും കുടശ്ശനാട് കനകത്തിന്റെ വരെ ശബ്ദം അനുകരിച്ചാണ് ഈ മാവേലിക്കരക്കാരി കൈയടി നേടുന്നത്. ഇൻസ്റ്റഗ്രാമിൽ നാലര ലക്ഷം പേരാണ് ഈ കലാകാരിയെ പിന്തുടരുന്നത്.


സ്‌കൂൾകാലംതൊട്ടേ മിമിക്രി അവതരിപ്പിച്ചുപോരുന്ന സൗമ്യ ഇന്ന് അറിയപ്പെടുന്ന മിമിക്രി കലാകാരിയാണ്. അടുപ്പമുള്ളവരുടെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് നിരവധി വേദികളിൽ മിമിക്രി അവതരിപ്പിക്കാൻ അവസരം ലഭിച്ച ഈ കലാകാരി ടെലിവിഷൻ ഷോകളിലെയും നിറസാന്നിധ്യമാണ്. വർഷങ്ങൾക്കുമുൻപ് ടിക് ടോക് വീഡിയോയിലൂടെയാണ് അഭിനയിച്ചുതുടങ്ങിയത്. ഈ അഭിനയപരിചയമാണ് ബിഗ് സ്‌ക്രീനിലേയ്ക്കുള്ള അവസരം ഈ കലാകാരിക്ക് സമ്മാനിച്ചത്. അക്കഥ സൗമ്യതന്നെ പറയട്ടെ.
വിവാഹശേഷം ഭർത്താവും കുട്ടികളുമൊത്ത് കഴിയവേയാണ് ടിക് ടോക് വീഡിയോകൾ ശ്രദ്ധിച്ചുതുടങ്ങിയത്. ഇതുകണ്ടപ്പോൾ ഒരു രസത്തിന് ഞാനും കുറച്ച് വീഡിയോകൾ അവതരിപ്പിച്ചു. നിരവധി പേരാണ് അഭിനന്ദിച്ചത്. അതോടെ കൂടുതൽ വീഡിയോകൾ ഒരുക്കാൻ തുടങ്ങിയപ്പോഴാണ് ടിക് ടോക്കിന് നിയന്ത്രണം വന്നത്. തുടർന്നാണ് ഇൻസ്റ്റഗ്രാമിലേയ്ക്ക് വഴിമാറിയത്. ഇൻസ്റ്റയിൽ കുറച്ചു റീലുകൾ ചെയ്തു നോക്കിയെങ്കിലും വലിയ ജനപ്രീതിയൊന്നും നേടിയെടുക്കാനായില്ല. അതോടെ പരിപാടി നിർത്താൻ തീരുമാനിച്ചെങ്കിലും മനസ്സ് അനുവദിച്ചില്ല. വീണ്ടും കുറച്ചുകൂടി റീലുകൾ ചെയ്തു. ഇതിനിടയിലാണ് കരിങ്കാളി എന്ന ആൽബത്തിലെ കരിങ്കാളിയല്ലേ കൊടുങ്ങല്ലൂർ വാഴണ പെണ്ണാള്... എന്ന ഗാനത്തിന് റീൽ ചെയ്തത്. അയ്യായിരത്തോളം പേരാണ് ഈ പാട്ട് കണ്ടത്. അതോടെ സമാധാനമായി. ആളുകൾക്ക് എന്നിൽ വിശ്വാസമുണ്ടെന്നു മനസ്സിലായി. തുടർന്നായിരുന്നു കൽക്കണ്ടം ചുണ്ടിൽ... എന്ന ഗാനത്തിന് റീൽസ് ഒരുക്കിയത്. അത് ശരിക്കും വൈറലായി. രാവിലെ ദോശ കഴിക്കുമ്പോൾ ഫോൺ മേശയിൽ ചാരിവച്ച് എടുത്ത വീഡിയോയാണ്. അതാണ് അഞ്ചുലക്ഷത്തിലേറെ ആളുകൾ കണ്ടത്. തൊട്ടുപിന്നാലെയായി ജീൻസിട്ട് മീൻ വെട്ടുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. ഈ വീഡിയോയും കണ്ടത് അഞ്ചുലക്ഷത്തിലേറെ പേർ. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
പാട്ടും ഡാൻസും മിമിക്രിയുമൊന്നും ഗുരുക്കന്മാരിൽനിന്നും അഭ്യസിച്ചിട്ടില്ലാത്ത സൗമ്യ ഇവയെല്ലാം ചെയ്യുന്നതു കാണുമ്പോൾ ആരും അതിശയിച്ചുപോകും. നാട്ടുകാർക്ക് സൗമ്യയെ നേരത്തെ അറിയാമായിരുന്നു. അന്നൊക്കെ കൂട്ടുകാരെയും അധ്യാപകരെയുമെല്ലാം അനുകരിക്കും. പന്തളം എൻ. എസ്. എസ് സ്‌കൂളിലെ അധ്യാപകനായിരുന്ന സുരേഷ് സാറിനെയാണ് കൂടുതലും അനുകരിക്കാറ്. ടീച്ചർമാർക്കെല്ലാം സൗമ്യയെ പേടിയായിരുന്നു. കാരണം അവളുടെ മുൻപിൽ വച്ച് എന്തെങ്കിലും പറഞ്ഞാൽ അതുപോലെ അനുകരിക്കുമെന്നതായിരുന്നു കാരണം. അക്കാലത്ത് സിനിമാ താരങ്ങളെ അനുകരിക്കണമെന്ന് തോന്നിയിരുന്നില്ല. കോളേജ് പഠനകാലത്ത് പാട്ടിലും നൃത്തത്തിലുമായിരുന്നു താല്പര്യം. നാട്ടിലെ പരിപാടികൾക്കെത്തുന്ന ഗാനമേള ട്രൂപ്പിന്റെ വേദികളിൽ കയറി പാട്ടു പാടും. അതൊക്കെ ഒരു രസം.


റീൽസിൽ പ്രത്യക്ഷപ്പെടുമ്പോൾ മേക്കപ്പിടാറില്ല. മുഖത്ത് ചായം പൂശി തൊലിനിറം വെളുപ്പിക്കാനൊന്നും സൗമ്യ തയ്യാറല്ല. തന്റെ തനി രൂപത്തിൽ തന്നെ ആളുകൾ കാണണമെന്നാണ് ആഗ്രഹം. കാരണം പുറത്തിറങ്ങുമ്പോൾ ആളുകൾ തന്നെ തിരിച്ചറിയണം. വെളുപ്പിച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ പുറത്തിറങ്ങുമ്പോൾ ഈ സൗമ്യ വീഡിയോയിൽ കാണുന്നതുപോലെയല്ലല്ലോ എന്ന് ആളുകൾ അടക്കം പറയും. റീൽസ് ചെയ്യുമ്പോൾ മേക്കപ്പിടണമെന്ന് പലരും ഉപദേശിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും അവർക്ക് താല്പര്യമില്ല.
വീഡിയോയ്ക്ക് നല്ല കമന്റുകളും മോശം കമന്റുകളും ലഭിക്കാറുണ്ട്. നിറത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കുന്നവരുണ്ട്. നല്ല പാട്ടിനെ മോശമാക്കി എന്നൊക്കെയുള്ള കമന്റുകൾ വരാറുണ്ട്. ചിലത് മനസ്സിനെ വേദനിപ്പിക്കുമെങ്കിലും പ്രതികരിക്കാറില്ല. എവിടെയും നല്ലതു മാത്രം പ്രതീക്ഷിക്കരുത്. സമൂഹത്തിലെ ഉന്നതസ്ഥാനീയർക്കെതിരെപോലും സൈബർ ആക്രമണം നടക്കുന്ന കാലമാണ്. പിന്നല്ലേ ഞാൻ. അങ്ങനെ സമാധാനിക്കും.
ഒരുക്കുന്ന വീഡിയോകളുടെ ക്യാമറാമാനും എഡിറ്ററും അഭിനേതാവുമെല്ലാം ഞാൻ തന്നെയാണ്. വീട്ടിലുള്ള ഓലയും ചൂലുമെല്ലാമാണ് റീൽ ഉപകരണങ്ങൾ. മനസ്സിൽ തോന്നുന്ന ആശയങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. എഡിറ്റിംഗ് കാര്യമായി വശമില്ലാത്തതിനാൽ കൂടുതൽ അധ്വാനിക്കേണ്ടിവരില്ല. മൊബൈൽ ആപ്പിലൂടെയാണ് എഡിറ്റിംഗ് നടത്തുന്നത്. ഓരോ സീനുകളും മാറി മാറി ചിത്രീകരിച്ചാണ് വീഡിയോ പൂർത്തിയാക്കുന്നത്.
കുടുംബത്തിന്റെ പിന്തുണയാണ് പ്രധാനം. അച്ഛൻ ശിവരാമനും അമ്മ ലളിതയും കുട്ടിക്കാലംതൊട്ടേ എന്റെ ആഗ്രഹങ്ങൾക്കൊപ്പമാണ്. ഭർത്താവ് ദിലീപ് കുമാറും മക്കളായ ദിലാരയും ദിൽഷുമെല്ലാം ഓരോ വീഡിയോ ചിത്രീകരിക്കുമ്പോഴും നല്ല സഹകരണമാണ് നൽകുന്നത്. ബി.എസ്.എഫിൽ ഉദ്യോഗസ്ഥനാണ് ദിലീപ്. ദിലാര ഏഴാം ക്ലാസിലും ദിൽഷ മൂന്നിലും പഠിക്കുകയാണ്. യൂട്യൂബിൽ ചാനൽ ഇല്ലാത്തതിനാൽ പല വീഡിയോകളും ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ മകളാണ് ചാനലുണ്ടാക്കിത്തന്നത്. അതിലൂടെയുള്ള വരുമാനവും ഇപ്പോൾ ലഭിക്കുന്നുണ്ട്.
പണ്ട് ദിലീപിന്റെ ഭാര്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴറിയപ്പെടുന്നത് സൗമ്യയുടെ ഭർത്താവാണ് ദിലീപ് എന്നാണ്. ഭർത്താവിനും ഇക്കാര്യത്തിൽ അഭിമാനമാണെന്ന് സൗമ്യ പറയുന്നു. കുട്ടിക്കാലംതൊട്ടേ മഞ്ജു വാര്യരെ ഏറെ ഇഷ്ടമായിരുന്നു. കന്മദം എന്ന ചിത്രം കണ്ട നാൾ മുതൽ ഞാനും മഞ്ജു ചേച്ചിയാകുകയായിരുന്നു. എപ്പോഴെങ്കിലും ദൈവം എന്നെ ചേച്ചിയുടെ മുൻപിൽ എത്തിക്കുമെന്ന് തോന്നിയിരുന്നു. ആ ആഗ്രഹം ഒരിക്കൽ നിറവേറി. മഞ്ജു ചേച്ചിയുടെ മുൻപിൽവച്ചുതന്നെ അവരുടെ ശബ്ദം അനുകരിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നത്. മഞ്ജു വാര്യർ മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുമായി അഭിമുഖം നടത്തുന്നതായിരുന്നു അവതരിപ്പിച്ചത്. അവർക്കും അത് ഏറെ ഇഷ്ടമായി. എന്നെ കെട്ടിപ്പിടിക്കുകയും ചെയ്തു. സുരഭി ലക്ഷ്മിയും എന്റെ വീഡിയോ കണ്ട് ഇഷ്ടമായെന്നു പറഞ്ഞിരുന്നു. ജാനകിയമ്മയുടെയും സുശീലാമ്മയുടെയും ശബ്ദത്തിൽ പാടാൻ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ട്. ശൈലജ ടീച്ചറെ അനുകരിച്ചതിലൂടെ ഏറെ കൈയടി നേടിയതും മനസ്സിലുണ്ട്. എപ്പോഴും പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രമേ വിഷയമാക്കാറുള്ളു. മനംമടുപ്പിക്കുന്ന കാര്യങ്ങൾ ആ വഴിക്കുതന്നെ വിടുകയാണ് പതിവ്.
കൽക്കണ്ടം ചുണ്ടിൽ എന്ന പാട്ടു കേൾക്കുമ്പോൾ എന്റെ മുഖം ഓർമ്മിക്കുമെന്ന് പറഞ്ഞവരുണ്ട്. കാൻസർ രോഗിയായ ഒരമ്മയ്ക്ക് എന്റെ പാട്ട് ഏറെ ഇഷ്ടമാണെന്ന് ഒരു മകൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയിലുണ്ട്. പുതിയ വീഡിയോ കണ്ടില്ലെങ്കിൽ എന്താണ് വീഡിയോ ഇടാത്തതെന്ന് തിരക്കുന്നവരുണ്ട്. ഇത്തരത്തിൽ എന്നെ സ്‌നേഹിക്കുന്ന ഒരുപാടു പേരുണ്ട്. അവരിൽ പ്രവാസി സഹോദരങ്ങളും ഏറെയുണ്ട് -സൗമ്യ പറയുന്നു.
സിനിമാ മോഹം കുട്ടിക്കാലംതൊട്ടേയുണ്ട്. ഇതിനിടയിൽ പൊലീസാവാനും ഇഷ്ടമായിരുന്നു. എല്ലാം സിനിമ കണ്ടു തോന്നിയ മോഹങ്ങൾ. വാണി വിശ്വനാഥ് പൊലീസ് ജീപ്പിൽനിന്നും ചാടിയിറങ്ങുന്ന സീനുകൾ കണ്ടപ്പോഴാണ് പൊലീസ് മോഹം തോന്നിത്തുടങ്ങിയത്. വാണിച്ചേച്ചിയുടെ ചില സിനിമാ സീനുകൾ റീലുകളാക്കിയപ്പോൾ പലരും പറഞ്ഞു ഒരു പൊലീസുകാരിയുടെ ലുക്കുണ്ടെന്ന്. എന്നാൽ ആ മോഹം സഫലമാകാതെ പോയി. സിനിമയാണ് അടുത്ത ലക്ഷ്യം.
ദുർഗാ കൃഷ്ണയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന അയ്യർ കണ്ട ദുബായ് എന്ന ചിത്രത്തിൽ ഒരു നഴ്‌സിന്റെ വേഷം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. കൂടാതെ ടെർമിനേറ്റർ ഡാർക്ക് ഫേറ്റ് എന്ന ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. കൂടാതെ ഒരു വെബ് സീരീസിലേയ്ക്കും ക്ഷണിച്ചിട്ടുണ്ട്. റീൽസിലൂടെ സിനിമയിലേയ്ക്കുള്ള വഴി തുറന്നതിന്റെ സന്തോഷത്തിലാണ് ഈ കലാകാരി.

Latest News