രണ്ടു ഗോള്‍ തിരിച്ചടിച്ച് ആഴ്‌സനല്‍, അജയ്യരായി മുന്നോട്ട്

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ മുന്‍നിരപ്പോരാട്ടത്തില്‍ ആഴ്‌സനല്‍ രണ്ടു ഗോളിന് പിന്നിലായ ശേഷം ചെല്‍സിയെ 2-2 ന് തളച്ചു. മൗറിസിയൊ പോഷറ്റിനൊ കോച്ചായി വന്ന ശേഷം ആദ്യത്തെ പ്രധാന വിജയത്തിലേക്ക് നീങ്ങുകയായിരുന്നു ചെല്‍സി. മിഖായ്‌ലൊ മുദ്രിക് പെനാല്‍ട്ടിയിലൂടെ ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. ഇടവേള കഴിഞ്ഞയുടനെ ഗോളി ഡേവിഡ് റായ സ്ഥാനം തെറ്റിനില്‍ക്കുന്നതു കണ്ട കോണ്‍ പാമര്‍ പ്രയാസകരമായ ആംഗിളില്‍ നിന്ന് വലയിലേക്ക് പന്തുയര്‍ത്തി. 
മറുവശത്ത് ചെല്‍സി ഗോളി റോബര്‍ട് സാഞ്ചസ് വരുത്തിയ കൂടുതല്‍ വലിയ പിഴലാണ് ആഴ്‌സനലിന് തിരിച്ചുവരാന്‍ വഴി തുറന്നത്. 77ാം മിനിറ്റില്‍ ഗോളിയുടെ പാസ് പിടിച്ചെടുത്ത ഡെക്ലാന്‍ റൈസ് 25 വാര അകലെനിന്ന് തുറന്ന വലയിലേക്ക് പന്ത് പായിച്ചു. പകരക്കാരന്‍ ലിയാന്ദ്രൊ ട്രോസാഡ് 84ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. അവസാന റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ ആഴ്‌സനല്‍ തോല്‍പിച്ചിരുന്നു. 
ക്ലബ്ബ് ഇതിഹാസം ബോബി ചാള്‍ടന്‍ മരണപ്പെട്ടതിന്റെ ദുഃഖമനുഭവിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1 ന് ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്‍പിച്ചു. സിറ്റിക്കും ആഴ്‌സനലിനും ഒമ്പത് കളികളില്‍ 21 പോയന്റായി. ലിവര്‍പൂളും ടോട്ടനവും 20 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ഒരു കളി ബാക്കിയുള്ള ടോട്ടനത്തിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ അവസരമുണ്ട്. നാളെ ഫുള്‍ഹമുമായാണ് അവരുടെ മത്സരം.
 

Latest News