നാൻജിംഗ് - ഒളിംപിക്‌സിലെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ കരൊലൈന മാരിനിൽ നിന്നേറ്റ നേരിയ പരാജയത്തിന് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മറുപടി കൊടുക്കാൻ പി.വി സിന്ധുവിന് അവസരം. ജപ്പാന്റെ അകാനെ യാമാഗുചിയെ ഉജ്വലമായ തിരിച്ചുവരവിലൂടെ മറികടന്ന് സിന്ധു ഫൈനലിലെത്തി. ക്വാർട്ടറിൽ ഇന്ത്യയുടെ സയ്‌ന നേവാളിനെ തോൽപിച്ച മാരിൻ സെമിയിൽ ചൈനയുടെ ഹെ ബിംഗ്ജിയാവോയെ മൂന്നു ഗെയിമിൽ കീഴടക്കി.
കഴിഞ്ഞ ലോക ചാമ്പ്യൻഷിപ് ഫൈനലിലേറ്റ തോൽവിക്ക് ഇത്തവണ ക്വാർട്ടറിൽ ജപ്പാന്റെ നൊസോമി ഒകുഹാരയോട് കണക്കുതീർത്ത സിന്ധുവിന് മറ്റൊരു ജപ്പാൻ താരം യാമാഗുചി വലിയ വെല്ലുവിളിയാണ് സമ്മാനിച്ചത്. രണ്ടു ഗെയിമിലും തുടക്കം മുതൽ യാമാഗുചിയാണ് മുന്നേറിയത്. രണ്ടാം ഗെയിമിൽ 22-22 ലാണ് സിന്ധു ഒപ്പമെത്തിയത്. 21-16, 24-22 ന് ജയിച്ചു. ഇത്തവണ മാരിനെതിരെ തന്നെ ഭാഗ്യം തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് സിന്ധു പറഞ്ഞു.
ബിംഗ്ജിയാവോക്കെതിരെ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമാണ് മാരിൻ തിരിച്ചടിച്ചത്. രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ കോർടിൽ മറിഞ്ഞുവീണത് ബിംഗ്ജിയാവോയെ ഉലച്ചു. വീഴ്ചയുടെ ഒച്ച അരീനയാകെ കേട്ടു. സെക്കന്റുകളോളം ബിംഗ്ജിയാവോക്ക് അനങ്ങാനായില്ല. പിന്നീട് പഴയതു പോലെ പൊരുതാനായില്ല (13-21, 21-16, 21-13).
ജപ്പാന്റെ ഏഷ്യൻ ചാമ്പ്യൻ കെൻഡൊ മൊമോതയും ചൈനയുടെ ഷി യുക്വിയും തമ്മിലാണ് പുരുഷ ഫൈനൽ. മൊമോത സെമിയിൽ സീഡില്ലാത്ത മലേഷ്യയുടെ ഡാരൻ ലിയുവിനെ കീഴടക്കി. ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഉൾപ്പെടെ പ്രമുഖരെ അട്ടിമറിച്ച ലിയുവിന് മൊമോതയെ മെരുക്കാനായില്ല. ചൈനക്കാർ തമ്മിലുള്ള സെമിയിൽ ഒളിംപിക് ചാമ്പ്യൻ ചെൻ ലോംഗിനെയാണ് ഷി വകവരുത്തിയത്. ചൂതാട്ടത്തിന്റെ പേരിൽ ലഭിച്ച ദീർഘമായ വിലക്ക് കഴിഞ്ഞ വർഷം പൂർത്തിയാക്കിയ മൊമോതക്ക് കിരീടനേട്ടം ഗംഭീരമായ തിരിച്ചുവരവാകും. നിയമവിരുദ്ധമായ ചൂതാട്ടകേന്ദ്രം സന്ദർശിച്ചതിന്റെ പേരിൽ ലഭിച്ച ഒരു വർഷത്തെ വിലക്കിനെത്തുടർന്ന് മൊമോതക്ക് കഴിഞ്ഞ ഒളിംപിക്‌സ് നഷ്ടപ്പെട്ടിരുന്നു. മൊമോതയെ പോലെ ഷിയും അതിവേഗം വളർന്നുവന്ന കളിക്കാരനാണ്.
മുൻനിര താരങ്ങളെ അട്ടിമറിച്ച ലിയു ആദ്യ ഗെയിമിൽ മൊമോതക്കെതിരെ 5-0 ലീഡിലേക്ക് കുതിച്ചതായിരുന്നു. ഞെട്ടിയുണർന്ന ജപ്പാൻ താരം തിരിച്ചടിക്കുകയും 21-16, 21-5 ന് അനായാസ വിജയം പൂർത്തിയാക്കുകയും ചെയ്തു. ലോക ചാമ്പ്യൻഷിപ്പിന്റെ പുരുഷ ഫൈനലിലെത്തുന്ന ആദ്യ ജപ്പാൻകാരനാണ് മൊമോത. ലീ ചോംഗ് വെയ്‌യുടെ അഭാവത്തിൽ മലേഷ്യയുടെ പ്രതീക്ഷയായ ലിയുവിനെ ക്വാർട്ടർ ഫൈനലിനിടെ കാലിനുണ്ടായ പരിക്ക് അലട്ടിയിരുന്നു. ചൈനീസ് ഇതിഹാസം ലിൻ ദാനെ ക്വാർട്ടറിൽ തോൽപിച്ച ഷിക്ക് നാട്ടുകാരനായ ഒളിംപിക് ചാമ്പ്യൻ ചെൻ ലോംഗും വലിയ വെല്ലുവിളിയായില്ല (21-11, 21-17).