അട്ടിമറി ചാമ്പ്യന്മാരോട് മതി, റണ്ണേഴ്‌സ്അപ്പിനോട് വേണ്ട

ചെന്നൈ - നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അഫ്ഗാനിസ്ഥാന്റെ ആവേശത്തിന്റെ കാറ്റഴിച്ച് കിവീസ്. ലോകകപ്പ് ചാമ്പ്യന്മാരായ ന്യൂസിലാന്റ് നാലു കളിയില്‍ നാലും ജയിച്ച് പോയന്റ് നിലയില്‍ ഇന്ത്യക്കൊപ്പമെത്തി. ആറ് വിക്കറ്റില്‍ 288 റണ്‍സിലെത്താന്‍ പ്രയാസപ്പെട്ടെങ്കിലും അവര്‍ അഫ്ഗാനിസ്ഥാന്റെ മറുപടി 34.4 ഓവറില്‍ 139 ല്‍ അവസാനിപ്പിച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ ഇല്ലാതെ കളിച്ച കിവീസ് 149 റണ്‍സിന്റെ ഉജ്വല വിജയമാണ് ആഘോഷിച്ചത്. അഫ്ഗാനിസ്ഥാന്റെ അവസാന അഞ്ച് വിക്കറ്റുകള്‍ എട്ട് പന്തില്‍ അഞ്ച് റണ്‍സിനിടെ നിലംപതിച്ചു. 
അഫ്ഗാനിസ്ഥാന്റെ മോശം ഫീല്‍ഡിംഗില്‍ രക്ഷപ്പെട്ട വില്‍ യംഗ് (64 പന്തില്‍ 54), ടോം ലേതം (74 പന്തില്‍ 68), ഗ്ലെന്‍ ഫിലിപ്‌സ് (80 പന്തില്‍ 71) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസിനെ മുന്നൂറിനടുത്തെത്തിച്ചത്. സ്ലോ പിച്ചില്‍ നാലിന് 110 ല്‍ അവര്‍ പരുങ്ങുകയായിരുന്നു. ഒമ്പത് പന്തിനിടെ ഒരു റണ്ണിന് മൂന്നു പേരെ അഫ്ഗാനിസ്ഥാന്‍ പുറത്താക്കിയിരുന്നു. രചിന്‍ രവീന്ദ്രയെയും (41 പന്തില്‍ 32) യംഗിനെയും ഒരോവറില്‍ അസ്മതുല്ല ഒമര്‍സായി മടക്കിയയച്ചു. 
നാല് സിക്‌സറും നാല് ബൗണ്ടറിയുമായി ഫിലിപ്‌സാണ് തിരിച്ചടിച്ചത്. യംഗും ലേതമും അഞ്ചാം വിക്കറ്റില്‍ 144 റണ്‍സ് ചേര്‍ത്തു. മാര്‍ക്ക് ചാപ്മാന്‍ 12 പന്തില്‍ 25 റണ്‍സടിച്ചതോടെ അവസാന അഞ്ചോവറില്‍ കിവീസ് 62 റണ്‍സ് വാരി. 
ആറ് വിക്കറ്റ് പങ്കുവെച്ച മിച്ചല്‍ സാന്റ്‌നറും (7.4-0-39-3) ലോക്കി ഫെര്‍ഗൂസനും (7-1-19-3) ട്രെന്റ് ബൗള്‍ടും (7-1-18-2) മാറ്റ് ഹെന്റിയും (5-2-16-1) ഒന്നിനൊന്ന് മികച്ച ബൗളിംഗിലൂടെ അഫ്ഗാനെ വരിഞ്ഞുകെട്ടി. റഹ്മത് ഷായും (62 പന്തില്‍ 36) അസ്മതുല്ലയും (32 പന്തില്‍ 27) ഒഴികെ ആരും 20 റണ്‍സ് കടന്നു പോലുമില്ല. 
 

Latest News