ഈ ലോകകപ്പിലെ ആദ്യ അട്ടിമറി, ചാമ്പ്യന്മാരെ ഞെട്ടിച്ച് അഫ്ഗാന്‍

ന്യൂദല്‍ഹി - ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യത്തെ വന്‍ അട്ടിമറി. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ തോല്‍പിച്ചു. ഒരു പന്ത് ശേഷിക്കെ 284 ന് ഓളൗട്ടായ അഫ്ഗാനിസ്ഥാനെതിരെ 40.3 ഓവറില്‍ ഇംഗ്ലണ്ട് 215 ന ഓളൗട്ടായി. സ്പിന്നര്‍മാരായ റാഷിദ് ഖാനും (9.3-1-37-3) മുജീബുറഹമാനുമാണ് (10-1-51-3) ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഓപണര്‍ ഡേവിഡ് മലാനും (39 പന്തില്‍ 32) ഹാരി ബ്രൂക്കും (61 പന്തില്‍ 66) ഒഴികെ എല്ലാ ബാറ്റര്‍മാരും പരാജയപ്പെട്ടു. വാലറ്റക്കാരായ ആദില്‍ റഷീദും (13 പന്തില്‍ 20) മാര്‍ക്ക് വുഡും (22 പന്തില്‍ 18) റീസ് ടോപ്‌ലിയുമാണ് (7 പന്തില്‍ 15 നോട്ടൗട്ട്) ഇംഗ്ലണ്ട് സ്‌കോര്‍ 200 കടത്തിയത്. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്റിനോടും തോറ്റ ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി തിരിച്ചുവന്നിരുന്നു. ഇനിയുള്ള മത്സരങ്ങള്‍ അവര്‍ക്ക് നിര്‍ണായകമാണ്. 
ഓപണര്‍ റഹമതുല്ല ഗുര്‍ബാസിന്റെയും (57 പന്തില്‍ 80) വിക്കറ്റ്കീപ്പര്‍ ഇഖ്‌റാം അലിഖിലിന്റെയും (66 പന്തില്‍ 58) അര്‍ധ സെഞ്ചുറികളാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വാലറ്റത്ത് സ്പിന്നര്‍മാരായ റാഷിദ് ഖാന്‍ (22 പന്തില്‍ 23), മുജീബുറഹമാന്‍ (16 പന്തില്‍ 28) എന്നിവരും കാര്യമായ സംഭാവന നല്‍കി. ആദില്‍ റഷീദ് മൂന്നും (10-1-42-3) മാര്‍ക്ക് വുഡ് രണ്ടും (9-0-50-2) വിക്കറ്റെടുത്തു. 
ഇംഗ്ലണ്ടിന് ഓപണര്‍ ജോണി ബെയര്‍സ്‌റ്റോയെയും (2) മുന്‍ നായകന്‍ ജോ റൂട്ടിനെയും (11) ക്യാപ്റ്റന്‍ ജോസ് ബട്‌ലറെയും (9) എളുപ്പം നഷ്ടപ്പെട്ടു. 


 

Latest News