സർഗാത്മകമായ ഒരു ഉൾബോധം ഉണ്ടായിരിക്കുകയും സാഹചര്യങ്ങൾ അനുകൂലമാകാതിരിക്കുകയും ചെയ്യുന്ന ചില വ്യക്തികളെ സംബന്ധിച്ച്, പ്രചോദനത്തിന്റെ മനസ്സറിവുള്ള ഒരു വിരൽസ്പർശം മതി, അദമ്യമായ അവരിലെ അന്തർദാഹം ഉറവ പൊട്ടിയൊഴുകുന്ന സംസം പോലെ നിർല്ലോഭമായി പുറത്ത് വരും. പ്രതിബന്ധങ്ങളിൽ നിന്ന് ആർജ്ജിച്ചെടുത്ത ഉൾക്കരുത്തായതുകൊണ്ട് തന്നെ ആ സർഗ്ഗലാവയ്ക്ക് മറ്റേതിനേക്കാളും തീയും തീവ്രതയും കൂടുതലായിരിക്കും. ഭാഷയിലോ സാഹിത്യത്തിലോ ബിരുദമൊന്നുമില്ലെങ്കിലും, ചിതറിപ്പോകുന്ന നിശബ്ദതയിൽ അവർ ഉൾക്കരുത്ത് കൊണ്ട് അസാധാരണ മട്ടിൽ കഥകൾ മെനയും.
ഇവിടെ വൈ എ സാജിദയെന്ന എഴുത്തുകാരി തന്റെയുള്ളിൽ വീർപ്പുമുട്ടിയ സർഗ്ഗാത്മകതയെ കണ്ടെടുക്കുമ്പോൾ, ഏത് ഋതുവിലും പൂക്കുന്ന കാട് പോലെ അവരുടെ ഉൾത്തുടിപ്പുകൾ ഒരു പിടി ശ്രേഷ്ഠ കഥകളായി മലയാള വായനക്കാർക്ക് ലഭിച്ചിരിക്കുകയാണ്.ഒരു മനുഷ്യൻ അയാൾ എന്തായിത്തീരണമെന്ന് തീരുമാനിക്കുന്നത് അയാളുടെ കുട്ടിക്കാലമാണെന്ന് ഓർഹാൻ പാമുക് എഴുതിയിട്ടുണ്ട്. ജീവിച്ച കാലഘട്ടത്തിന്റെ നേരെഴുത്തുകൾ എന്ന നിലയിൽ സ്വയം അനുഭവിച്ച നിലാവും വെയിലും നാട്ടുനന്മകളുമെല്ലാം സമജ്ഞസപ്പെട്ട കഥയെഴുത്താണ് സാജിദയുടേത്. താനനുഭവിച്ചതെല്ലാം വായനക്കാരേയും ഗാഢമായി അനുഭവിപ്പിക്കാൻ കഴിയുംവിധത്തിലുള്ള ഭാഷയുടെ അതിസൂക്ഷ്മത. കഥകളിലെല്ലാം തന്നെ എഴുത്തുകാരിക്ക് മാത്രം സ്വന്തമായ ഒരു ഭാഷയും ശൈലിയുമുണ്ട്. കഥ പറഞ്ഞ് കാട് കയറുമ്പോൾ പലപ്പോഴും പലയിടത്തും ആ ഭാഷ കാവ്യാത്മകവും ഭാവസാന്ദ്രവുമാകുന്നു. നിലാവൂറ്റിക്കുടിച്ച് ഉന്മത്തയായ മരുഭൂമിയിലെ തണുത്ത മണൽ എന്നെഴുതണമെങ്കിൽ എത്രമാത്രം ഭാവനാത്മകമാകണം ആ മനസ്സ്.
പലതരം വേവലാതികളിൽപ്പെട്ട് നട്ടം തിരിയുന്ന മനുഷ്യരും അവരുടെ നീറുന്ന നൂറുകൂട്ടം പ്രശ്‌നങ്ങളുമാണ് മിക്ക കഥകളിലേയും ഇതിവൃത്തമെങ്കിലും, വിശ്വാസങ്ങളും മാമൂലുകളും മതനിയമങ്ങളും മനുഷ്യജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നുകൂടി സാജിദയുടെ കഥകൾ നമുക്ക് പറഞ്ഞു തരുന്നു. സമാവർത്തനം എന്ന കഥയിലെ നജീബിനെ പരിചയപ്പെടുമ്പോൾ, അതുപോലെ എത്രയോ നജീബുമാർ നമ്മൾ കണ്ടു മറന്നിട്ടുണ്ടല്ലോയെന്ന് വായനക്കാർ നെടുവീർപ്പിടും.
അത്രമേൽ കൃത്യതയോടെയും കയ്യടക്കത്തോടെയുമാണ് ആ കഥാഗാത്രം നിർമ്മിച്ചെടുത്തിരിക്കുന്നത്. അർദ്ധവിരാമം എന്ന കഥയിലെ അദ്ധ്യാപികയായ എഴുത്തുകാരി ദേവിക അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ നേർപ്പകർപ്പുകൾ, വാസ്തവത്തിൽ സ്വത്വത്തെ തിരയുന്ന എല്ലാ എഴുത്തുകാരികളുടേയും പ്രതീകമാണ്. ശമൽ എന്ന കാറ്റിൽ, ആൺപെൺ സൗഹൃദത്തിലെ പരസ്പരാശ്രിതത്വത്തെപ്പറ്റി പറയുമ്പോഴും, ചാന്ദ്‌നി, സ്‌നേഹിക്കുന്ന പുരുഷന്റെ സാന്ത്വനം തേടുന്ന സ്ത്രീമനസ്സിന്റെ നേർച്ചിത്രമാകുന്നു.
മഴത്താളം എന്ന കഥ ഗദ്ഗദത്തോടെയല്ലാതെ വായിക്കാനാവില്ല. പത്തേമാരിയിൽ കയറി ജീവിതം കരുപ്പിടിപ്പിക്കാൻ കടലു കടന്ന മൊയ്തുണ്ണിയെ കാത്തിരിക്കുന്ന രണ്ട് സ്ത്രീകൾ. അവന്റെ വല്യുമ്മയും പെങ്ങളും. ഒടുവിൽ അവന്റെ മരണവാർത്തയുടെ കമ്പി അവരെത്തേടിയെത്തുമ്പോൾ, ദൂരെയെവിടെയോ ഒരു റൂഹാനിക്കിളിയുടെ നേർത്ത നാദം വായനക്കാർ കേൾക്കാതിരിക്കില്ല. മഴനൂലുപോലെ കണ്ണിൽ നിന്ന് സങ്കടം പെയ്തിറങ്ങാതിരിക്കില്ല. ഈന്തക്കായ്കൾ പഴുക്കുമ്പോൾ എന്ന കഥയിലെ നബീസുമ്മയും മദേഴ്‌സ് ഡേയിലെ ആയിശുമ്മയും ഒരേ അമ്മമനസ്സിന്റെ പ്രതീകങ്ങളായി രണ്ടു വ്യത്യസ്തകഥകളിലൂടെ വായനക്കാരുടെയുള്ളിലേക്ക് ജാലകം തുറക്കുന്നു. സുഖാഡംബരങ്ങൾക്ക് നടുവിലും, തൊടിയിലെ തെളിവെള്ളവും കാറ്റും കുളിരും വിട്ടുകളയാൻ തയ്യാറാകാത്ത യഥർത്ഥ മലയാളി പെണ്മനസ്സ്.
മരുപ്പക്ഷികളെന്ന കഥ ഒരു പ്രവാസിയുടെ യഥാർത്ഥ അവസ്ഥയെ സത്യസന്ധമായി തുറന്നിടുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം മരുഭൂമിയിൽ എല്ലുമുറിയെ പണിയെടുത്ത്, തിരികെ നാടണയാൻ കൊതിക്കുമ്പോൾ, കുടുംബത്തിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിക്കുന്ന അവഗണന വളരെ കൃത്യമായി രേഖപ്പെടുത്തുന്നു. കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പ്രവാസി താനെന്നും തനിച്ചാണെന്ന ഒരു അവബോധം സ്വമേധയാ ഉള്ളിൽ വളർത്തിയെടുക്കണമെന്ന് സാരം. ആകാശവെളിച്ചം എന്ന കഥയിൽ അച്ഛന്റെ മൃതദേഹം ദഹിപ്പിക്കാൻ വിധി കൈവന്ന മകൻ ബിഷ്ണു അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ ചിതയൊരുക്കൽ തന്റെ ജീവിതചര്യയായി സ്വീകരിക്കുന്നു.
കൂട്ടുകാർ ബാല്യത്തിന്റെ എല്ലാവിധ സൗഭാഗ്യങ്ങളും അനുഭവിക്കുന്നതും ബിഷ്ണുവിനെ തീണ്ടലോടെ മാറ്റിനിർത്തുമ്പോഴുമുണ്ടാകുന്ന ആ കുഞ്ഞു മനസ്സിന്റെ തേങ്ങലും, മന്ത്രോച്ചാരണങ്ങളിലും ചുടലനാളങ്ങളിലും ലയിച്ചു തീരുന്ന ബിഷ്ണുവിന്റെ ജീവിതവും വായനക്കാരന്റെ ഉറക്കം കെടുത്തുന്നു. മഞ്ഞുവരച്ച രേഖകൾ എന്ന കഥയിലെ നായിക പ്രണയത്തിന്റെ പൊരുൾ തേടുന്ന മനസ്സുമായി യോഗീവര്യനായ ഉപ്പാപ്പയെ സമീപിക്കുന്നിടത്ത്, ഉപാധികളില്ലാതെ, ഉടലെന്ന ലക്ഷ്യമില്ലാതെ പ്രണയിക്കുന്ന ഉന്മാദികളെപ്പറ്റിയും, അവരുടെ ദിവ്യാനുരാഗത്തെപ്പറ്റിയുമൊക്കെ ചെറിയ തോതിലെങ്കിലും സന്ദേഹം വായനക്കാരിലുമുണ്ടാകുന്നു. ഒടുവിൽ പ്രകൃതിയെ സ്‌നേഹിക്കാനും അതിൽ സൗന്ദര്യം കണ്ടെത്താനും കഴിയുന്നവർക്കാണ് യഥാർത്ഥത്തിൽ ഭൗതീകവും ആത്മീയവുമായ ഹർഷത്തെ അനുഭവിച്ച് പ്രണയത്തിന്റെ ആനന്ദത്തിലേക്ക് വിലയം കൊള്ളാനാവുകയുള്ളുവെന്ന് ഉപ്പാപ്പ അടിവരയിടുന്നു.
ഈ സമാഹാരത്തിലെ ഓരോ കഥകളിലേയും പ്രകൃതിസൂക്ഷ്മത ശ്രദ്ധേയമാണ്. പലരിൽ നിന്നായി കണ്ടെടുത്ത ജീവിതാനുഭവങ്ങൾ തന്നെയാണ് കഥാതന്തുവെന്ന നിലയ്ക്ക് മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന അതിവൈകാരികതകൾ പല ഭാഗത്തും കാണാം. ഒപ്പം വടക്കൻ കേരളത്തിലെ സംസാരശൈലി എഴുത്തിലുടനീളം ആസ്വദിക്കുകയും ചെയ്യാം. ഒരിക്കലും മുഷിപ്പോ, വിരസതയോ തോന്നാതെ അങ്ങോളം വായിച്ചു തീർക്കാൻ കഴിയുന്ന ഈ കഥകൾ, ഭാഷയുടെ അതിസങ്കീർണ്ണതകൾ കൊണ്ട് വായനക്കാരെ ക്ലിഷ്ടപ്പെടുത്താതെ, അലസമായൊഴുകുന്ന ഒരരുവിയുടെ കുളിരുള്ള കളകളനാദമായി ആസ്വദിക്കാൻ കഴിയുന്നു. ഇനിയും ആ തൂലികയിൽ നിന്ന് മഹത്തായ സൃഷ്ടികളുണ്ടാകട്ടെ, എഴുത്തുകാരിക്ക് എല്ലാവിധ ഭാവുകങ്ങളും.
ആകാശ വെളിച്ചം
ൈവ.എ.സാജിദ
ബാഷോ ബുക്‌സ്
വില 190 രൂപ.