പ്രവാസിയായ എഴുത്തുകാരനാണ് ശ്രീകാന്ത് താമരശ്ശേരി. യു.കെ,യിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി ജോലിചെയ്യുന്നു. കോവിഡ് കാലത്തെഴുതിയ കവിതകളുടെ സമാഹാരമാണ് 'കടൽകടന്ന കറിവേപ്പുകൾ' വിഷുക്കാലത്ത് പൂക്കാനെനിക്കാവതില്ലേ എന്ന് കണിക്കൊന്ന പറയുമ്പോലെ കവിത്വമുള്ള ശ്രീകാന്തിന് എഴുതാതിരിക്കാനും ആവതില്ല. കൈരളി ടിവി നടത്തിയ കവിതാ റിയാൽറ്റിഷോ മാമ്പഴത്തിന്റെ സീസൺ 2 ൽ ഒന്നാം സമ്മാനാർഹനായിരുന്നു. അമ്മയുടെ അച്ഛൻ ഇ.നാരായണൻ നമ്പൂതിരി കവിയായിരുന്നു. കൈരളി ശ്ലോകരംഗം പാലായിലായിരുന്നു എന്റെ കവിതയുടെ ബാല്യവും കൗമാരവുമെന്ന് ശ്രീകാന്ത് താമരശ്ശേരി ഓർക്കുന്നുണ്ട്. കൈരളിശ്ലോകരംഗത്തിന്റെ അമരക്കാരനായിരുന്ന വിശ്വനാഥൻ സാറിനെ നന്ദിയോടെ സ്മരിക്കുന്നുണ്ട്. കടൽകടന്ന കറിവേപ്പുകൾ എന്ന കവിതാസമാഹാരത്തിലൂടെ മലയാള സാഹിത്യത്തിന്റെ തന്റേതായൊരിടം ശ്രീകാന്ത് താമരശ്ശേരി കണ്ടെത്തിയിരിക്കുന്നു.
.'കവിത തൻ കാറ്റിൽ' എന്ന കവിതതുടങ്ങുന്നതിങ്ങനെയാണ്.
കരിന്തിരികത്തി കനവെണ്ണവറ്റി
ഇരുകരങ്ങളും ഹൃദയത്തിൽ കൂപ്പി
വിറവിറക്കയാണുയിരിൻ തീനാളം
തിരികെ നീതന്ന കവിത തൻ കാറ്റിൽ....
നമുക്ക് ധാരാളം കവികളുണ്ടാകുന്നുണ്ട്. കവിതാപുസ്‌കങ്ങൾ ഇതുപോലെ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലം മുമ്പുണ്ടായിട്ടുണ്ടോയെന്നും സംശയമാണ്.
എന്നാൽ മലയാളത്തിൽ മഹത്തായ കവിതകൾകുറയുന്നു. ശ്രീകാന്ത് താമരശ്ശേരി നമുക്ക് പ്രതീക്ഷനൽകുന്ന യുവകവിയാണ്. കവിതയുടെ വ്യാകരണം വിത്യസ്തമാണ്. ഇതറിയാവുന്ന കവികളിലൊരാളാണ് ശ്രീകാന്തെന്ന് കടൽകടന്ന കറിവേപ്പുകൾ വായിച്ചാലറിയാം. ഈ കവിതാസമാഹാരത്തിൽ കവി പ്രഭാവർമ്മ അവതാരികയിൽ പറയുന്നു 'കവിതയിൽ തുടർന്നും ഉറച്ചുനിൽക്കുമെങ്കിൽ മലയാളകാവ്യചരിത്രത്തിൽ വരും ഘട്ടങ്ങളിലൊന്നിന്റെ ശീർഷകമായി ഉയർന്നുനിൽക്കും. ശ്രീകാന്ത് കവിത.' സ്വർണ്ണത്തിൽ സുഗന്ധം എന്നതുപോലെയാണ് ശീകാന്ത് കവിതകൾക്ക് ഛന്ദസ്സ്, അഥവാ വൃത്തനിബദ്ധത, അതുമല്ലെങ്കിൽ ചൊൽവഴക്കമുറപ്പാക്കുന്ന താളക്രമം. ഇതും നിസർഗസുന്ദരമായ ഒരു ധാരയായി ഒഴുകിയെത്തുന്നു ശ്രീകാന്തിന്റെ കവിതയിൽ'
'യേശു വെള്ളം വീഞ്ഞാക്കി എന്നുപറയുമല്ലോ. അതിൽസാധാരണപദങ്ങളെയുള്ളു. സാധാരണപദങ്ങൾ വിന്യസിച്ചുള്ള സാധാരണപറച്ചിൽ. അത്രമാത്രം.ജലം സ്രഷ്ടാവിന്റെ മുഖത്തേക്ക് നോക്കി. ആ മുഖംകണ്ട് ജലത്തിന്റെ മുഖം ചുവന്നുതുടുത്തു. ഈ വാചകത്തിലോ? ഇതിലും കേവലപദങ്ങളെയുള്ളു. എന്നാൽ കേവലത്വത്തിന്റെ പരിമതിയിൽനിൽക്കുമ്പോൾ തന്നെ ആ വാക്കുകൾ ഇവിടെ ഭാവുകത്വത്തിന്റേതായ വിശേഷതലത്തിലേക്കുയർന്ന് അനുഭൂതിയുടേതായ സുഗന്ധം പരത്തുന്നു'
'കടൽകടന്ന കറിവേപ്പുകൾ' എന്നകവിത:
കവികാമന കാടുകേറിയാൽ
തടയാറുള്ള വലത്തുകൈത്തലം
കറിവേപ്പിലയൂർത്തി എണ്ണയിൽ
കരളിൻ തേങ്ങൽ വറുത്തുകോരുമോ?
ഇങ്ങനെ സാധാരണഅനുഭവങ്ങളെ അസാധാരണഭാവുകത്വത്തോടെ അനുഭവിപ്പിക്കാൻ നമ്മുടെ എഴുത്തുകാർക്ക് കഴിയണം.
കടൽകടന്ന കറിവേപ്പുകൾ
ശ്രീകാന്ത് താമരശ്ശേരി
ഡി.സി.ബുക്‌സ്
വില - 199