ദൈനംദിന ജീവിതത്തിൽ നാം കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സംഭവങ്ങൾക്ക് നവ ഭാവുകത്വം നൽകി അവയ്ക്ക് പുതിയ രാഷ്ട്രീയ, സാംസ്‌കാരിക മാനം നൽകുന്നതാണ് ഒലീവ് ബുക്‌സ് പ്രസിദ്ധീകരിച്ച ശിഹാബ് കരുവാരകുണ്ടിന്റെ 'ഇടവഴികൾ കത്തുന്നത് ' എന്ന കവിതാ സമാഹാരം. ജീവിതത്തിലെ അനീതികളേയും സംഘർഷങ്ങളേയും അസ്വസ്ഥതകളേയും അടയാളപ്പെടുത്തി കലഹിക്കുകയും അവയിലേക്ക് ജീവിത നന്മയുടെ കിരണങ്ങൾ പ്രസരിപ്പിക്കുകയും ചെയ്യുന്നു. മാനവികതയുടേയും സൗഹാർദ്ദത്തിൻറെയും വിളനിലങ്ങളിൽ പോലും ഫാസിസവും വംശീയതയും അനീതിയും ആളിപ്പടരുമ്പോൾ നന്മയുടേയും സാഹോദര്യത്തിന്റേയും സർവ്വോപരി സ്‌നേഹത്തിന്റേയും പ്രതീക്ഷയുടേയും മഞ്ഞുവർഷിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
'പറഞ്ഞറിയിക്കാനാവത്തതിന്റെ ഭാഷയാണ് കവിത' എന്ന കൽപ്പറ്റ നാരായണൻ മാഷിന്റെ നിരീക്ഷണങ്ങളെ ശരിവെയ്ക്കുന്നു ഈ കവിതകൾ. മനുഷ്യ ജീവിതത്തിന്റെ ആകുലതകളെ ഭാവതീവ്രതയോടെ ആവിഷ്‌കരിക്കുന്ന ശിഹാബ് നാം കാണുന്ന, കേൾക്കുന്ന സംഭവങ്ങൾക്ക് നമുക്ക് പരിചിതമല്ലാത്ത അനുഭവ പരിസരം നൽകുന്നു.
കൃത്യമായ ആദർശത്തിന്റെ നിലപാടുതറയിൽ നിന്നാണ് കവി ഇതിനുള്ള ഊർജം സ്വീകരിക്കുന്നത്. തന്റെ വാക്കുകളും അതിൽ രൂപപ്പെടുന്ന ആശയങ്ങളും കൊണ്ട് സമകാലിക ജീവിതാവസ്ഥകളിലെ അനീതിയോട് മനുഷ്യപക്ഷത്ത് നിന്ന് പലപ്പോഴും നേർക്കുനേരെയും ചിലപ്പോൾ വ്യംഗ്യമായും കവി പ്രതികരിക്കുന്നു.
'കവിതയെ കേവല ഭാഷാലീലയാക്കി ചുരുക്കാതെ ജീവിത യാഥാർത്ഥ്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടിയാക്കി മാറ്റുകയാണ് ശിഹാബ്' എന്ന ആലങ്കോട് ലീലാകൃഷ്ണന്റെ നിരീക്ഷണം പ്രസക്തമാണ്.
അൻപതോളം ചെറിയ കവിതകളുള്ള ഈ സമാഹാരത്തെ ഒന്നാകെ നിരീക്ഷിക്കുമ്പോൾ വൈവിധ്യപൂർണമായ വിഷയങ്ങൾ ഉള്ളിൽ തറയ്ക്കുന്ന ചോദ്യമായി, ചങ്ക് പൊള്ളുന്ന നിലവിളിയായി, മുഷ്ടി ചുരുട്ടുന്ന പ്രതിഷേധമായി, ഉറച്ച് നിൽക്കുന്ന പ്രതിരോധമായി, അവസാനിക്കാത്ത പ്രതീക്ഷയായി വായനക്കാരന്റെ ചിന്തകളിൽ കനൽ വിതറും.
അതിൽ ഫാസിസത്തിനും ഭരണകൂട ഭീകരതക്കുമെതിരെയുള്ള ധീരമായ നിലപാടുകളും അവയോട് സമരസപ്പെടുന്നവരോടുള്ള അമർഷവും കാണാം.
നരിച്ചീർ, ഇരയും വേട്ടക്കാരനും, ഭ്രാന്താലയം, ചോര , അക്ഷരാഗ്‌നി, പെഗാസസ്, ബുൾഡോസർ, കൽപ്പിക്കുന്നവരോട്, ഇരുട്ട് തുടങ്ങി ഒട്ടേറെ കവിതകളിൽ ഇത്തരം കലഹങ്ങൾ കാണാം.
'ബുൾഡോസറിനിപ്പോൾ
നിറം കാവിയാണ്.'
.......
'സിരകളിൽ കുത്തിയൊലിക്കുന്നത്
കരിമൂർഖന്റെ വിഷമാണ്'
എന്ന വരികളിൽ ഉയരുന്ന രോഷവും ധൈര്യവും വായിച്ചെടുക്കാം
ഇരുട്ട് എന്ന കവിതയിൽ ഫാസിസത്തെ മറ്റൊരു രീതിയിലാണ് വിചാരണ ചെയ്യുന്നത്:
'പണ്ടെന്നോ തൂക്കിലേറ്റിയ സത്യം
പിന്നെയും പിന്നെയും വെട്ടിനുറുക്കി ഇന്ധനമൊഴിച്ച്
ചുട്ടുകരിച്ചതിൽ കാവിപുതച്ച്
പിന്നെയും തൂക്കിലേറ്റുന്നു'
'ഞാൻ ഇരുട്ടിലാണ്
നിങ്ങളും ഇരുട്ടിലാണ്
നമ്മളെല്ലാം ഇരുട്ടിലാണ്
ഇരുട്ട് മാത്രമാണ് സത്യം!
വെളിച്ചം കൊലക്കയറിലാണ്.'
നന്മയുടെ അവസാന വെളിച്ചവും ഊതിക്കെടുത്താൻ ശ്രമിക്കുന്ന ശക്തികളെ വിചാരണചെയ്യുകയാണിവിടെ.
'ഹേ റാം
തറച്ച വെടിയുണ്ടയിൽ തെറിച്ച ചോരക്ക്സ്‌നേഹത്തിന്റെ നിറമായിരുന്നു.കയ്യിലെ തോക്കിൻ കുഴലിലൂടെ വിളറി പിടിച്ചോടിയ തത്ത്വശാസ്ത്രത്തിനു വെറുപ്പിന്റെ ദുർഗന്ധമായിരുന്നു'
എന്നതും ഇതോട് ചേർത്ത് വായിക്കുമ്പോൾ ഫാസിസത്തിന്റെ മാനുഷിക വിരുദ്ധ മുഖം അനാവരണം ചെയ്യപ്പെടുന്നു.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ അവർക്ക് മേൽ ചാരക്കണ്ണുകളുമായി വലയം ചെയ്യുന്നതിന്റെ കാരണം കവി വായിക്കുന്നത് ഇങ്ങനെയാണ്
'ഒരു കാര്യം ഉറപ്പാണ്
കറുത്ത രണ്ട് കണ്ണുകൾ
എന്നെ നിന്നെ വലയം ചെയ്യുന്നത്
വേട്ടക്കാരന്റെ ശൂരത്വമല്ല
ഭീരുത്വത്തിന്റെ ഷണ്ഡത്വമാണ്'
എന്നാൽ ഇതിൻെറ ഇരകളും ഇതിനോട് പ്രതികരിക്കേണ്ട ബുദ്ധിജീവികളും യുവാക്കളുമെല്ലാം ഭയത്തിന്റെ മാളങ്ങളിലൊളിച്ച് നിൽക്കുകയോ അല്ലെങ്കിൽ ഇത് നമ്മെ ബാധിക്കില്ല എന്ന 'സേഫ് കോർണർ' ചിന്തയിലോ ആണെന്ന് കവി പരിതപിക്കുന്നു.
'നമുക്ക് ചെവിക്കുള്ളിൽ വിരൽ കേറ്റാം കാഴ്ചകൾക്ക് തിരശ്ശീല വീഴ്ത്താം തലച്ചോറ് സീറോ ഡിഗ്രി ഫ്രീസിലേറ്റാം കരൾ പറിച്ച് മുഖപുസ്തകത്തിൽ ഇമോജി നിരത്താം പേടിക്കാനൊന്നുമില്ല നമ്മൾ സേഫ് കോർണറിലാണ്' (സേഫ് കോർണർ) എന്ന് പറഞ്ഞാണ് കവി ഇത്തരക്കാരെ പരിഹസിക്കുന്നത്.
'ഇരകളൊന്നാഞ്ഞുവീശിയാൽ , ഒച്ചവെച്ചാൽ ശക്തമായൊന്ന് പിടഞ്ഞാൽ തകർന്നടിയുവാനേയുള്ളൂ ഭീരുത്വത്തിൻറെ ആ വലക്കണ്ണികൾ' (ഇരയും വേട്ടക്കാരനും) എന്നിട്ട് സമരപോരാട്ടങ്ങൾ കൊണ്ട് ചരിത്രസ്മൃതികൾക്ക് രക്തവർണ്ണം ചാർത്തിയ വീരമക്കളെ ശക്തമായ വക്കുകളാൽ വിളിച്ചുണർത്തുകയാണ് ഭ്രാന്താലയം എന്ന കവിതയിൽ
'എവിടെയാ ചെറുപ്പം? വിപ്ലവധമനികൾ
എവിടെയാ വലുപ്പം ? വിപ്ലവ വചസുകൾ
വെള്ളക്കോട്ടകൾ ധൂളികളാക്കിയ വീരമക്കളെവിടെ? ഉണരാനിനിയും സമയമായില്ലെന്നോ?' ദാരിദ്ര്യവും പട്ടിണിയും കൊണ്ട് നിലവിളികളുയരുന്ന നിസ്സഹായരായ മനുഷ്യരുടെ ദൈന്യതയും അവരുടെ കണ്ണുകളിൽ പിടയുന്ന പ്രതീക്ഷയും കവിയെ അലോസരപെടുത്തുന്നു.എന്നാൽ ആ മനുഷ്യരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയോട് കലഹിക്കുകയും ചെയ്യുന്നു.
'മമ്മദ് കാക്കാന്റെ ചുളിവീണ മുഖത്തെ
പുറം തള്ളിയ കണ്ണിന്റെ പിടയ്ക്കൽ
ശരിക്കും ഞാൻ കണ്ടു' (ഓർമ്മകളിൽ കനൽ പെയ്യുമ്പോൾ)
'അമ്മി കൊത്താനുണ്ടോ അമ്മി
അമ്മാ അമ്മി കൊത്താനുണ്ടോ?
മൂന്ന് ജീവന്റെ കാര്യമാണമ്മേ...' ( അമ്മി കൊത്താനുണ്ടോ അമ്മി) തുടങ്ങിയ വരികളൊക്കെ വായനയിൽ കനൽ വിതറുന്നവയാണ്.
എല്ലാം കീഴ്‌മേൽ മറിയുമ്പോൾ ഈ ആസുര കാലത്ത് വേപഥു പൂണ്ട ജീവിതങ്ങൾക്ക് ആശ്വാസത്തിന്റെ തിരിവെട്ടം തെളിയിച്ചു മുന്നിൽ നടക്കേണ്ട മത രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകരും അധികാരത്തിന്റെ അരികുപറ്റി അധാർമ്മികതയിൽ ഇഴയുന്നതും കവി വേദനയോടെ വർച്ചുവെയ്ക്കുന്നതും കാണാം.
'ഇടവഴികൾ കത്തുന്നത്
പുതുകാലത്തിന്റെ പൂജാമുറികൾ
പുകഞ്ഞു പൊള്ളുന്നതുകൊണ്ടാണ്'
എന്ന രണ്ട് വരികൾ കൊണ്ട് ഇന്നത്തെ എല്ലാ ആകുലതകളും അടയാളപ്പെടുത്തുന്നു.
പ്രകൃതിയോടും സ്രഷ്ടാവിനോടും സൃഷ്ടിജാലങ്ങളോടുമുള്ള പ്രണയ വർണ്ണങ്ങളും ഈ കവിതാ സമാഹാരത്തിൽ പീലിവിടർത്തിയാടുന്നു.
മാത്രമല്ല നിത്യജീവിതത്തിൽ മിന്നി മറയുന്ന സംഭവങ്ങളേ നേരിന്റെ പക്ഷം ചേർന്ന് അടയാളപ്പെടുത്തുകയും ചെയ്യുന്നു. മീശ, കുറ്റി, കളിയും കാര്യവും, കോമ്പല്ല്, ഓണം, പ്രവാസം, യാത്രാമൊഴി തുടങ്ങിയവ ഉദാഹരണങ്ങളാണ്.
എന്നാൽ ഇതൊന്നും നിരാശയുടെ ആഴിയിൽ പതിച്ച് വിലപിക്കാൻ വേണ്ടിയല്ലെന്നും പ്രതീക്ഷയുടെ പുതിയ ഗീതിയുമായ് വിശുദ്ധ വെളിച്ചത്തിൻറെ വാഹകർ അണയുമെന്നും കവി പ്രത്യാശിക്കുന്നു.
'അണയുന്നു പൂക്കാലം
നിറയുന്നു പൊൻ താരം
മറയുന്നു ഗതകാലം
തുടിക്കുന്നു കൽഹാാരം
പാറടെ പൂത്തുമ്പി, പാറിപ്പറകട്ടെ...
പാടട്ടെ പൂങ്കുയിലാൾ പാടിപ്പറയട്ടെ' (പൂക്കാലം വരവായി)
'പെയ്യട്ടെ പൂമഴ
പിറക്കട്ടെ പുതു വൽസരങ്ങൾ..!
പുതുസ്വപ്‌നങ്ങളിൽ നമുക്കൊന്നായ്
പുതിയ വസന്തം തീർക്കാം'
( പുതിയ വസന്തം)
എന്നീ കവിതകളിലൊക്കെ ഈ കനത്ത അന്ധകാരത്തിനപ്പുറം സമാധാനത്തിന്റെ വെള്ളി വെളിച്ചമുണ്ട് എന്ന പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ നൈസർഗ്ഗികമായ സൗന്ദര്യവും ഈ പ്രകൃതിയെ ചൂഴ്ന്ന് നിൽക്കുന്ന സ്രഷ്ടാവിന്റെ അദൃശ്യ സാന്നിദ്ധ്യവും ഈ കവിതകളിൽ ദർശിക്കാനാകും.
'ഒട്ടനവധി മാനങ്ങളുള്ള ഇസ്‌ലാമിക ബിംബങ്ങളും സങ്കൽപങ്ങളുമാണ് ഈ സമാഹാരത്തിന്റെ ആത്മാവ് ' എന്ന് അബു ഇരിങ്ങാട്ടിരി തന്റെ പഠനത്തിൽ ഈ സമാഹാരത്തെക്കുറിച്ച് പറയുന്നുത് വളരെ കൃത്യമാണ്. വളരെ മനോഹരമായിട്ടാണ് കവർ ഷെഫീക് സുബൈദ ഹക്കീം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഇടവഴികൾ കത്തുന്നത്
ശിഹാബ് കരുവാരകുണ്ട്
ഒലീവ് പബ്ലിക്കേഷൻസ്
വില - 130 രൂപ