ലോകകപ്പ്: എട്ട് കളികള്‍,  പത്ത് സെഞ്ചുറി

മുംബൈ - ലോകകപ്പ് ക്രിക്കറ്റ് റണ്ണൊഴുക്കിന്റെ മേളയായി മാറുന്നു. എട്ട് കളികളില്‍ പത്ത് സെഞ്ചുറികളാണ് പിറന്നത്. ചൊവ്വാഴ്ച മാത്രം അഞ്ച് പേര്‍ സെഞ്ചുറിയടിച്ചു. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനും ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ എന്നിവരും പാക്കിസ്ഥാന്റെ അബ്ദുല്ല ശഫീഖ്, മുഹമ്മദ് രിസ്‌വാന്‍ എന്നിവരും. 
ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്റിന്റെ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരാണ് സെഞ്ചുറി തുടങ്ങി വെച്ചത്. ഇരുവരും പുറത്തായില്ല. ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയുടെ മൂന്നു പേര്‍ സെഞ്ചുറി കണ്ടു, ക്വിന്റന്‍ ഡികോക്ക്, റാസി വാന്‍ഡര്‍ഡസന്‍, അയ്ദന്‍ മാര്‍ക്‌റം എന്നിവര്‍. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ കെ.എല്‍ രാഹുലിനും (97 നോട്ടൗട്ട്) വിരാട് കോലിക്കും (85) കഷ്ടിച്ചാണ് സെഞ്ചുറി നഷ്ടപ്പെട്ടത്. 

Latest News