ഞാനും മകളും മാനസികാരോഗ്യത്തിന് ചികിത്സ തേടിയിട്ടുണ്ട്, തുറന്നുപറഞ്ഞ് ആമിര്‍ ഖാന്‍

താനും മകള്‍ ഇറയും വര്‍ഷങ്ങളായി മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നുണ്ടെന്നുണ്ടെന്നു ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഇക്കാര്യം തുറന്നുപറയാന്‍ മടിയില്ല. ജീവിതത്തില്‍ പലതും നമുക്ക് ഒറ്റയ്ക്കു ചെയ്യാന്‍ സാധിക്കുന്നവയല്ല. ചിലതിന് മറ്റുള്ളവരുടെ സഹായം അത്യാവശ്യമാണ്, വിദഗ്ധരായവരുടെ സഹായം. അത് തേടാന്‍ ഒരിക്കലും മടികാണിക്കരുത്- മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും വീഡിയോയില്‍ പറയുന്നു.
സ്വന്തം ജിവിതത്തിലെ ചില സാഹചര്യങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇവര്‍ സംസാരിക്കുന്നത്. വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നു താനും തന്റെ മകളുമെന്നും ആമിര്‍ഖാന്‍ തുറന്നു സമ്മതിക്കുന്നു.
 ജീവിതത്തില്‍ അമിതമായ ഉത്കണ്ഠയിലൂടെയോ മനസിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളിലൂടെയോ കടന്നു പോകുമ്പോള്‍ മടികൂടാതെ വിദഗ്ധ സഹായം തേടുക, അതില്‍ നാണക്കേടുകള്‍ ഒന്നും തന്നെയില്ലയെന്നും ആമിര്‍ഖാന്‍ പറയുന്നു.
സ്വന്തമായി ചെയ്യാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. അത്തരം സാഹചര്യത്തില്‍ വിദഗ്ധരുടെ സഹായം തേടണം. പഠിക്കാന്‍ സ്‌കൂളില്‍ പോവുന്നതും മുടി വെട്ടാന്‍ സലൂണില്‍ പോവുന്നതും ആവശ്യത്തിന് പ്ലംബറെ വിളിക്കുന്നതും അവര്‍ അതില്‍ പരിശീലനം നേടിയതിനാലാണ്. ഇത്തരത്തില്‍ പരിശീലനം നേടിയ വിദഗ്ധരെ മാനസികാരോഗ്യത്തിനും നമ്മള്‍ സമീപിക്കണം. ഏതെങ്കിലും തരത്തിലുള്ള ടെന്‍ഷനോ, സ്‌ട്രെസ്സോ നിങ്ങളെ അലട്ടുന്നുവെങ്കില്‍ പരിശീലനം ലഭിച്ച വിദഗ്ധരെ നിങ്ങള്‍ തീര്‍ച്ചയായും സമീപിക്കണം. അതില്‍ മടിയോ നാണക്കേടോ തോന്നേണ്ട കാര്യമില്ല-ആമിര്‍ ഖാന്‍ പറഞ്ഞു.

 

Latest News