128 വര്‍ഷത്തിനു ശേഷം ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക്

മുംബൈ - 128 വര്‍ഷത്തെ ഇടവേളക്കു ശേഷം ക്രിക്കറ്റ് ഒളിംപിക്‌സില്‍ മത്സര ഇനമാവുന്നു. 2028 ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സിലാണ് ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങളുടെ ഭാഗമാവുക. ബെയ്‌സ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ഫഌഗ് ഫുട്‌ബോള്‍, ലാക്രോസ്, സ്‌ക്വാഷ് എന്നിവയും ഒളിംപിക്‌സില്‍ മത്സര ഇനങ്ങളാക്കും. ക്രിക്കറ്റും സ്‌ക്വാഷും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുംബൈയില്‍ ചേരുന്ന ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി എക്‌സിക്യൂട്ടിവ് ബോര്‍ഡ് യോഗത്തില്‍ തീരുമാനം അംഗീകരിക്കും. 
കഴിഞ്ഞ ഫെബ്രുവരിയില്‍ ഐ.ഒ.സി പരിഗണിച്ച 28 സ്‌പോര്‍ട്‌സുകളുടെ കൂട്ടത്തില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍ ജൂലൈയില്‍ കൂടുതലായി പരിഗണിച്ച ഒമ്പത് കായിക ഇനങ്ങളിലാണ് ക്രിക്കറ്റിനെ ഉള്‍പെടുത്തിയത്. 
ആറ് ടീമുകള്‍ യോഗ്യത നേടുന്ന പുരുഷ, വനിതാ മത്സരങ്ങളാണ് ഐ.സി.സി മുന്നോട്ടുവെച്ചത്. ഐ.സി.സി റാങ്കിംഗില്‍ മുന്നിലുള്ള ആറ് ടീമുകളാവും കളിക്കുക. 
ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഒരിക്കലേ ക്രിക്കറ്റ് മത്സര ഇനമായിരുന്നുള്ളൂ. 1900 ലെ പാരിസ് ഒളിംപിക്‌സില്‍. രണ്ടു ദിവസമായി നാല് ഇന്നിംഗ്‌സാണ് അന്ന് കളിച്ചത്, ഫസ്റ്റ് ക്ലാസ് രൂപത്തില്‍. 
 

Latest News