കുണ്ടറ- പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്‌ഐയുടെ സ്‌കൂട്ടറില്‍. കേസില്‍ അന്വേഷണം നടത്തിവന്ന എസ്.ഐ പ്രതിയെ കൈയോടെ പിടികൂടി.
താന്‍ കയറിയത് എസ്‌ഐയുടെ സ്‌കൂട്ടറിലാണെന്ന് തിരിച്ചറിഞ്ഞ് പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിവീഴുകയായിരുന്നു.കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കൊടുവിള കരാചരുവില്‍വീട്ടില്‍ ജോമോന്‍ (19) ആണ് പിടിയിലായത്. എസ്‌ഐ മറ്റൊരു കേസ് അന്വേഷിക്കാനായി പോകുന്നതിനിടെയാണ് വഴിയില്‍ വെച്ച് ജോമോന്‍ സ്‌കൂട്ടറിന് കൈകാണിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ബിന്‍സ് രാജിന്റെ വാഹനത്തിലാണ് ജോമോന്‍ ലിഫ്റ്റ് ചോദിച്ച് കയറിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കൊല്ലംതേനി പാതയില്‍ അലിന്‍ഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴാണ് ജോമോന്‍ എസ്‌ഐയുടെ സ്‌കൂട്ടറിലാണ് കയറിയതെന്ന് തരിച്ചറിഞ്ഞത്. ഇതോടെ ഇറങ്ങി ഓടുകയായിരുന്നു. ജോമോനെ എസ്‌ഐ ഓടിച്ചിട്ടു പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് പൊന്തക്കാട്ടില്‍ ഒളിച്ച പ്രതിയെ എസ്‌ഐയും അലിന്‍ഡിനു മുന്നില്‍ സമരം ചെയ്യുകയായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകരും ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്.
കുണ്ടറ സ്‌റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പോലീസിന് കൈമാറി. കിഴക്കേ കല്ലട സ്‌റ്റേഷനില്‍, മോഷണമുള്‍പ്പെടെ കേസുകളിലെ പ്രതിയാണ് ജോമോനെന്ന് പോലീസ് പറഞ്ഞു.