Sorry, you need to enable JavaScript to visit this website.

പഞ്ചാബി യുവാക്കളെ വിസ നല്‍കി കാനഡയിലെത്തിക്കുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍

ന്യൂദല്‍ഹി- ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ പഞ്ചാബി യുവാക്കളെ വിസ നല്‍കി കാനഡയിലെത്തിക്കുന്നെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍.  കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാര്‍ ഉള്‍പ്പെടെ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. 

ഖലിസ്ഥാന്‍ നേതാക്കളുടെ നിയന്ത്രണത്തിലുള്ള ഗുരുദ്വാരകളില്‍ ഉള്‍പ്പെടെ ചെറിയ ശമ്പളത്തിനു ചെറുകിട ജോലികളും താമസ സൗകര്യവും വാഗ്ദാനം ചെയ്താണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും അനധികൃത കുടിയേറ്റക്കാരെയും ഇവര്‍ പ്രലോഭിപ്പിക്കുന്നത്. കാനഡയിലുള്ള മുപ്പതോളം സിക്ക് ആരാധനാലയങ്ങള്‍ ഖലിസ്ഥാന്‍ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. ഇവിടങ്ങളില്‍ പ്ലംബര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലാണ് റിക്രൂട്ട്‌മെന്റ്് നടത്തുന്നത്.

ഈ ഗുരുദ്വാരകളല്ലാതെ മറ്റ് ആശ്രയങ്ങളില്ലാത്ത യുവാക്കളെ പിന്നീട് വിഘടനവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുകയും ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. നിജ്ജാര്‍ കൊല്ലപ്പെട്ട ശേഷം മോനിന്ദര്‍ സിങ് ബുവല്‍, പര്‍മീന്ദര്‍ പംഗ്ലി, ഭഗദ് സിങ് ബ്രാര്‍ തുടങ്ങിയവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതായും ഏജന്‍സികള്‍ പറയുന്നു. 

പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്ന ശിരോമണി അകാലിദള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കത്ത് ഉപയോഗിച്ചാണ് യുവാക്കള്‍ക്ക് വിസ ലഭ്യമാക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്ത്യയില്‍ വേട്ടയാടപ്പെടുന്നു എന്നാണ് കത്തില്‍ എഴുതിക്കൊടുക്കുന്നതത്രെ. 

ഖലിസ്ഥാന്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ച ശേഷം ഈ യുവാക്കളെ ഇന്ത്യയില്‍ ഉള്‍പ്പെടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉപയോഗിക്കുന്നുണ്ട്. 2016നു ശേഷം പഞ്ചാബില്‍ നടന്ന പല ആസൂത്രിത കൊലപാതകങ്ങള്‍ക്കും പിന്നില്‍ നിജ്ജാറും സംഘവുമാണെന്നതിന് തെളിവുകളുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

Latest News