മൂന്നാം സ്വര്‍ണം കുതിരപ്പുറത്ത്, സയ്‌ലിംഗില്‍ ഇരട്ട മെഡല്‍

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണം അശ്വാഭ്യാസത്തില്‍. ഇക്വസ്ട്രിയന്‍ ഡ്രസ്സേജില്‍ 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ മിക്‌സഡ് ടീം സ്വര്‍ണം കൊണ്ടുവന്നത്. ഹൃദയ് ഛെദ, ദിവ്യാകൃതി സിംഗ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരുള്‍പ്പെട്ട ടീമാണ് ചൈനയുടെയും ഹോങ്കോംഗിന്റെയും ടീമുകളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. നാലു പേരും വ്യക്തിഗത വിഭാഗത്തിലും ഫൈനലിലെത്തിയിട്ടുണ്ട്. 
പായ് വഞ്ചു തുഴയലില്‍ ഇന്ത്യ രണ്ട് മെഡല്‍ നേടി. പതിനേഴുകാരി നേഹ താക്കൂര്‍ ഗേള്‍സ് ഡിഞ്ചിയില്‍ വെള്ളിയും പുരുഷന്മാരുടെ വിന്‍ഡ്‌സര്‍ഫില്‍ ഈബാദലി വെങ്കലവും കരസ്ഥമാക്കി. ഡിഞ്ചിയില്‍ നേത്ര കുമാനന്‍ നാലാം സ്ഥാനത്തായി. 
്ഷൂട്ടിംഗില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ ഒന്നാം സ്ഥാനത്തോടെ ഫൈനലിലെത്തി. ഈശ സിംഗാണ് മൂന്നാം സ്ഥാനത്ത്. 10 മീ. എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ദിവ്യാന്‍ഷും രമിതയും ആവേശകരമായ വെങ്കല മെഡല്‍ മത്സരത്തില്‍ തോറ്റു. നീന്തലില്‍ പുരുഷന്മാരുടെ 4-100 റിലേ ടീം ഫൈനലിലേക്ക് മുന്നേറി. വാള്‍പയറ്റില്‍ ഇന്ത്യയുടെ ഭവാനി ദേവി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. 

Latest News