രണ്ട് പ്രമുഖ താരങ്ങള്‍ക്ക് പരിക്ക്, ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് പ്രഹരം

ജോഹന്നസ്ബര്‍ഗ് - ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് കനത്ത തിരിച്ചടിയേകി പെയ്‌സ്ബൗളര്‍മാരായ അയ്ന്റ നോകിയ, സിസാന്ദ മഗാല എന്നിവര്‍ പരിക്കേറ്റ് പുറത്ത്. ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്‌ലുക്‌വായൊ, പെയ്‌സ്ബൗളര്‍ ലിസാദ് വില്യംസ് എന്നിവരെ പകരം ടീമിലുള്‍പെടുത്തി. മത്സരഗതി നിര്‍ണയിക്കാന്‍ കഴിയുന്ന നോകിയയുടെ അഭാവമാണ് ടീമിന് കൂടുതല്‍ പ്രഹരമാവുക. സ്ഥിരമായി 150 കിലോമീറ്ററിലേറെ വേഗത്തിലെറിയാന്‍ നോകിയക്ക് സാധിക്കും. ജൂലൈയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഒരു മത്സരത്തിലേ ഇറങ്ങിയുള്ളൂ. അതില്‍ തന്നെ പുറംവേദന കാരണം അഞ്ചോവര്‍ എറിഞ്ഞ് പിന്മാറുകയായിരുന്നു. 
തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പാണ് നോകിയക്ക് നഷ്ടപ്പെടുന്നത്. 2019 ലും കളിക്കാന്‍ സാധിച്ചില്ല. ഫെഹ്‌ലുക്‌വായൊ 76 ഏകദിനങ്ങള്‍ കളിച്ച പരിചയസമ്പന്നനാണ്. എന്നാല്‍ ലിസാദ് പുതുമുഖമാണ്. 

Latest News