Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫെയ്‌സ്ബുക്ക് മാറ്റിമറിച്ച ഒരു ജീവിതം

വർഷങ്ങൾക്ക് മുമ്പുള്ള ഒരു പകൽനേരം. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരുന്ന ഒരാൾ, ആകാംക്ഷയോടെ ചുറ്റും നോക്കി ആരെയോ തിരയുന്നുണ്ടായിരുന്നു. അപ്പോഴാണ് എച്ചിലെടുക്കുകയും മേശ തുടച്ചുവൃത്തിയാക്കുകയും ചെയ്യുന്ന ഒരു പയ്യനെ കണ്ടത്. അയാൾ ഒന്നു സംശയിച്ചു-ഇത് അവനല്ലേ? അവനെ പണ്ടെപ്പൊഴോ ഒരിക്കൽ കണ്ട ഓർമയെ ഉള്ളു. അവനെ അടുത്തേക്ക് വിളിച്ചിട്ടയാൾ പേരു ചോദിച്ചു-മുഹമ്മദ് അബ്ബാസ് എന്ന മറുപടി കിട്ടിയതോടെ അയാൾ ഉറപ്പിച്ചു - ഇത് അവൻ തന്നെ!
ഹോട്ടൽ അധികൃതരുമായി സംസാരിച്ച് അനുവാദം വാങ്ങി അയാൾ,  അവനേയും കൂട്ടി പുറത്തിറങ്ങി. അതിനിടയിൽ അവന്റെ വസ്ത്രങ്ങളും മറ്റു അവശ്യവസ്തുക്കളും എടുപ്പിച്ചിരുന്നു. അബ്ബാസിന് ഒന്നും മനസ്സിലായില്ല. ആരാണിയാൾ? തന്നെ എങ്ങോട്ടാണിയാൾ കൊണ്ടുപോകുന്നത്? അത് മനസ്സിലായതുപോലെ അയാൾ ചോദിച്ചു. എന്നെ അറിയോ? അവൻ ഇല്ലെന്ന് തലയാട്ടി. ഞാൻ നിന്റെ അമ്മാവനാണ്. നിന്റെ ഉമ്മയുടെ കുറ്റ്യാടിയിലുള്ള ആങ്ങള. അമ്മാവനെപ്പറ്റി ഉമ്മ പറഞ്ഞ് അവനറിയാം. പക്ഷെ, കണ്ട ഓർമയില്ല.


ബസ്സ്റ്റാന്റിലേക്ക് നടക്കുന്നതിനിടയിൽ അമ്മാവൻ അവനോട് കഥകളെല്ലാം പറഞ്ഞു. താൻ, മൂത്ത ജ്യേഷ്ഠനുമായി പിണങ്ങി, കോട്ടക്കലിലെ വീടുവിട്ടിറങ്ങിയതും, തന്നെ എങ്ങനെയും കണ്ടെത്തണമെന്ന് ഉമ്മ കരഞ്ഞു പറഞ്ഞതും, താൻ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് ഉമ്മ ചോദിച്ചതും എല്ലാം. അന്ന് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാടുവിടുന്ന കുട്ടികളിൽ പലരും കോഴിക്കോട്ടെ പല ഹോട്ടലുകളിലും മേശതുടക്കാനും പാത്രങ്ങൾ കഴുകാനും മറ്റും നിൽക്കുന്നകാര്യം അമ്മാവനറിയാം. പ്രത്യേകിച്ചും പഠിപ്പും വിവരവും ഇല്ലാത്ത കുട്ടികൾ. അബ്ബാസിനെ, കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിൽ അദ്ദേഹം തിരക്കി തുടങ്ങിയത് അങ്ങനെയാണ്. 
അബ്ബാസിനെ കിട്ടിയ കാര്യം അമ്മാവൻ കോട്ടക്കലിൽ അറിയിച്ചു. അവനെ ഇപ്പോൾ അങ്ങോട്ടയക്കുന്നില്ലെന്നും കുറച്ചു ദിവസം കുറ്റ്യാടിയിൽ നിൽക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന അമ്മാവന്റെ മക്കളുമായി അബ്ബാസ് നല്ല കൂട്ടായി. അമ്മാവന്് സ്വന്തമായി കുറച്ച് റബ്ബർ മരങ്ങളുണ്ടായിരുന്നു. അവ ടാപ്പിംഗ് ചെയ്യുമ്പോൾ അദ്ദേഹം അവനെ കൂടെ നിർത്തി പണിപഠിപ്പിച്ചു. അവിടെ പണിയില്ലാത്തപ്പോൾ അമ്മാവന്റെ അനുവാദത്തോടെ പുറത്ത് പോയി അബ്ബാസ് ടാപ്പിംഗ് ജോലി ചെയ്തു. കുറച്ചുകാലം കഴിഞ്ഞ് സഹോദരിയുടെ കല്യാണ സമയത്ത് കുറ്റിയാടിയിൽ നിന്നും അബ്ബാസ് കോട്ടക്കലിൽ തിരിച്ചെത്തി. 


അബ്ബാസിന്റെ മാതാപിതാക്കൾക്ക് 10 മക്കളായിരുന്നു. എട്ടാമനാണ് അബ്ബാസ്. കുടുംബം വളരെ മുമ്പേ തിരുവിതാംകൂറിലേക്ക് കുടിയേറിയവരാണ്. ഉപ്പാക്ക് റബ്ബർ ടാപ്പിംഗ് ആയിരുന്നു ജോലി. ഐക്യകേരളം രൂപം കൊണ്ട സ മയത്ത് അവർ താമസിച്ചിരുന്ന സ്ഥലം തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയി ലായി. അബ്ബാസ് ജനിച്ചതും എട്ടാംക്ലാസ് വരെ പഠിച്ചതും അവിടെയാണ്. അപ്പോഴാണ് മാതാപിതാക്കൾക്ക് കോട്ടക്കലിൽ തിരിച്ചു വരണമെന്ന ആഗ്രഹം  കലശലായതും അവർ മടങ്ങി വന്നതും. 
അബ്ബാസിനെ തുടർപഠനത്തിന് ചേർക്കാൻ ഉപ്പ, അടുത്തുള്ളൊരു സ്‌കൂളിലെത്തി. തമിഴ്‌നാട്ടിൽ എട്ടു വരെ പഠിച്ചെന്നും ഒമ്പതിലേക്കാണ് ഇനി ചേരേണ്ടതെന്നും ഉപ്പ സ്‌കൂളധികൃതരോട് പറഞ്ഞു. അവർ ഒരു പത്രമെടുത്ത് അബ്ബാസിനോട് വായിക്കാൻ പറഞ്ഞു. തമിഴല്ലാതെ മറ്റൊരു ഭാഷയും വായിക്കാനറിയാത്ത അബ്ബാസ് നിന്നു പരുങ്ങി. അവർ ഒരു വെള്ളപേപ്പർ നൽകിയിട്ട് മലയാളത്തിൽ ചില വാക്കുകൾ എഴുതാൻ പറഞ്ഞു. അബ്ബാസിന് അതിനും കഴിഞ്ഞില്ല. ചുരുക്കത്തിൽ മലയാളം വായിക്കാനും എഴുതാനും അബ്ബാസിന് അറിയില്ലെന്ന് തിരിച്ചറിഞ്ഞ സ്‌കൂളധികൃതർ 9-ാം ക്ലാസിൽ പ്രവേശനം തരാൻ പറ്റില്ലെന്നും വേണമെങ്കിൽ 2-ാം ക്ലാസിൽ ചേർക്കാമെന്നും വ്യക്തമാക്കി. മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരാൾ 9-ാം ക്ലാസിൽ ചേർന്നാൽ തുടർപഠനം ദുസ്സഹമാകുമെന്ന് അവർ വിശദീകരിച്ചു. 8-ാം ക്ലാസുവരെ പഠിച്ചിട്ട് വീണ്ടും 2-ാം ക്ലാസിൽ പോയിരിക്കാൻ അബ്ബാസിനും മനസു വന്നില്ല. അതുകൊണ്ട് സ്‌കൂളിൽ ചേരാതെ മടങ്ങി. അബ്ബാസിന്റെ വിദ്യാർഥി ജീവിതം  അവിടെ അവസാനിച്ചു.


മലയാളമാണ് വീട്ടിൽ എല്ലാവരും സംസാരിച്ചിരുന്നത്. പക്ഷെ, അതുകൊണ്ട് കാര്യമൊന്നും ഉണ്ടായില്ല. ബസ്സുകളുടെ പേര്, പോകുന്ന സ്ഥലങ്ങൾ, പീടികകളുടെ പേരുകൾ, കെട്ടിടങ്ങൾ, ബോഡുകൾ, റോഡുകൾ തുടങ്ങി കോട്ടക്കലിൽ ഉണ്ടായിരുന്ന സർവത്ര എഴുത്തും മലയാളത്തിലാണ്. വീട്ടിൽ നിന്നിറങ്ങിയാൽ അവ വായിക്കാൻ കഴിയാതെ അബ്ബാസ് അന്തംവിട്ടു നിന്നു. അന്നു തീരുമാനിച്ചതാണ് മലയാളം പഠിച്ചിട്ടു തന്നെ കാര്യം എന്ന്.
ബാലഭൂമി, ബാലരമ, പൂമ്പാറ്റ തുടങ്ങിയ കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങളാണ് ആദ്യം വായിക്കാൻ ശ്രമിച്ചത്. കോഴിക്കോട്ടെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന സമയത്ത് ഒപ്പമുള്ളവർ മംഗളം, മനോരമ, കുങ്കുമം എന്നിവ വാ ങ്ങുമായിരുന്നു. അബ്ബാസ് അവ വായിക്കാൻ തുടങ്ങി. ഒരുവിധം അക്ഷരങ്ങൾ കൂട്ടി വായിക്കാൻ കഴിഞ്ഞപ്പോൾ പിന്നെ അക്ഷരങ്ങൾ എഴുതാനായി ശ്രമം. കുറ്റിയാടിയിൽ അമ്മാവന്റെ കുടുംബത്തിനൊപ്പം താമസിച്ചിരുന്നപ്പോൾ അവരുടെ മക്കൾ അക്കാര്യത്തിൽ അബ്ബാസിനെ ഒരുപാട് സഹായിച്ചിരുന്നു.


കുറ്റിയാടിയിൽ താമസിക്കുന്ന കാലത്ത് പലപ്പോഴും പണിയൊന്നുമുണ്ടാകില്ല. മാമന്റെ കുട്ടികൾ സ്‌കൂളിൽ പോയിക്കഴിഞ്ഞാൽ പിന്നെ ആകെയൊരു മടുപ്പായിരുന്നു. ഒരുദിവസം വെറുതെ പുറത്തിറങ്ങി. ഒരു വായനശാല കണ്ടപ്പോൾ അങ്ങോട്ടു കയറി. അവിടെ സോവിയറ്റ്‌നാടുൾപ്പെടെയുള്ള പല പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. വലിയ ആവേശത്തോടെ അവയൊക്കെ വായിച്ചു. പലപ്പോഴും മണിക്കൂറുകൾ അവിടെ ചിലവാക്കി. ഭ്രാന്തമായ ഒരു വാ യനക്കാലമായിരുന്നു അത്. മാഗസിനുകൾ മാത്രം വായിച്ച് തൃപ്തി വരാതായപ്പോൾ പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കാൻ തുടങ്ങി. അയ്യനേത്തും പമ്മനുമൊക്കെയായിരുന്നു ആദ്യം വായിച്ച പുസ്തകങ്ങൾ. തുടർന്ന് കുറ്റാന്വേഷണ നോവലുകളായി വായന. അതുകഴിഞ്ഞ് മുട്ടത്തുവർക്കിയും കാനവും കടന്നു വന്നു. പിന്നെ ബഷീറും പൊറ്റക്കാടും എം.ടിയും ടി.പത്മനാഭനും തു ടങ്ങി മലയാളത്തിലെ അനേകം എഴുത്തുകാരുടെ പുസ്തകങ്ങൾ ഇടതടവില്ലാതെ വായിച്ചു. ഒ.വി.വിജയനാണ് അബ്ബാസിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ. ഖസാക്കിന്റെ ഇതിഹാസം ഏറ്റവും ഇഷ്ടപ്പെട്ട നോവലും. 
വായന ഒരുവശത്ത് കൊടുമ്പിരി കൊള്ളുമ്പോഴാണ് മറുവശത്തുള്ള മറ്റൊരു സത്യം തിരിച്ചറിഞ്ഞത്. വായനകൊണ്ട് വിശപ്പ് മാറില്ല. വീട്ടിലെ അടുപ്പ്്്
പുകയണമെങ്കിൽ പണം വേണം. അതിന് പണിയെടുക്കണം. പ്രായാധിക്യം കാരണം ഉപ്പയ്ക്ക് പണിയെടുക്കാൻ കഴിയാതായി. അബ്ബാസ്, മൂത്ത ജ്യേഷ്ഠന്റെ കൂടെ പെയിന്റിംഗ് പണിക്ക് പോയിത്തുടങ്ങി. മുമ്പ് ഈ ജ്യേഷ്ഠനുമായി പിണങ്ങിയാണ് അബ്ബാസ് കോഴിക്കോട്ടേക്ക് നാടുവിട്ടത്. കോഴിക്കോടും കുറ്റിയാടിയിലും കറങ്ങി, കുറേകഴിഞ്ഞ് തിരികെ കോട്ടക്കലിൽ വന്നപ്പോൾ ക ഴിഞ്ഞതൊന്നും മനസിൽ വെക്കാതെയാണ് ഈ ജ്യേഷ്ഠൻ അബ്ബാസിനോടു പെരുമാറിയത്. മുൻശുണ്ഠിയും യാഥാസ്ഥിതികത്വവും അൽപം എടുത്തു ചാട്ടവും ഉണ്ടെന്നൊഴിച്ചാൽ ജ്യേഷ്ഠൻ പാവമാണെന്നാണ് അബ്ബാസിന്റെ അഭിപ്രായം.
പെയിന്റിംഗ് പണിയില്ലാത്തപ്പോൾ അബ്ബാസ് പലതരം കൂലിപ്പണികൾ ചെയ്തു. പ്ലംബിങ്ങ് പണിക്ക് പോയി. പറമ്പിൽ കിളക്കാൻ ചെന്നു. തെങ്ങു തുറന്ന് വളം ഇടുന്ന പണിയെടുത്തു. വാർക്കപ്പണിക്ക് പോയി. പുതിയ വീടുവെക്കുന്നിടത്ത് ചെങ്കല്ല് ചുമന്നു. ഇതെല്ലാം കഠിനാധ്വാനം ആവശ്യമുള്ള പണികളായിരുന്നു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ, നാടുവിട്ട് കോഴിക്കോട്ടെ ഹോട്ടലിൽ ജോലിക്ക് നിന്നത് ഈ പണികളെല്ലാം ചെയ്യാനുള്ള കരുത്ത് നൽകി എന്നാണ് അബ്ബാസിന്റെ നിഗമനം. അവിടെ 12 മണിക്കൂറായിരുന്നു പണി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. പക്ഷെ, പലപ്പോഴും അതിൽ കൂടുതൽ സമയം പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. ദിവസം 10 രൂപ കൂലി. എച്ചിലെടുക്കലും മേശതുടക്കലുമാണ് പ്രധാന ജോലി. കൂടെ മറ്റു പല പണികളും ഏൽപ്പിക്കും. ഒരു നിമിഷം വിശ്രമിക്കാൻ കഴിയില്ല. അക്ഷരാർഥത്തിൽ പണിയെടുത്ത് നടുവൊടിയും.
2017 ൽ അബ്ബാസ് ഒരു സെക്കന്റ് ഹാന്റ് സ്മാർട്ട്‌ഫോൺ വാങ്ങി. തന്നെ മാറ്റിമറിച്ചത് ആ ഫോണും അതിലെ ഫെയ്‌സ്ബുക്കുമാണ് എന്നദ്ദേഹം പറയുന്നു. വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ചെറിയ ആസ്വാദന കുറിപ്പുകൾ ഫെയ്‌സ് ബുക്കിലിട്ടാണ് തുടങ്ങിയത്. എഴുത്ത് തനിക്ക് വഴങ്ങുമോ എന്ന് ആദ്യകാലത്ത് സംശയിച്ചിരുന്നു. അത് അസ്ഥാനത്തായി. എഴുത്തും വായനയും  നിർബാധം തുടരാൻ കഴിയുന്നുണ്ട്. ഫെയ്‌സ്ബുക്കിൽ തന്നെ പിൻതുടരുന്നത് നൂറുക്കണക്കിന് ആളുകളാണ് എന്ന തിരിച്ചറിവ് എഴുത്ത് ഗൗരവപൂർവം കാണേണ്ട ഒരു പ്രക്രിയയാണ് എന്ന് തന്നെ നിരന്തരമായി ഓർമിപ്പിക്കുന്നതായി  അബ്ബാസ് കരുതുന്നു. അതിനാലാണ് മൂന്നു നോവലുകൾ എഴുതി വെച്ചിട്ടും അത് പ്രസിദ്ധീകരിക്കാതെ നിരന്തരം എഡിറ്റു ചെയ്തു കൊണ്ടിരിക്കുന്നത്. നോവലുകൾ ധാരാളം ഇറങ്ങുന്ന പുതിയകാലത്ത് നല്ല നോവലുകൾക്ക് മാത്രമെ നിലനിൽക്കാൻ കഴിയൂ എന്ന് അബ്ബാസ് തിരിച്ചറിയുന്നുണ്ട്.
ഫേസ്ബുക്കിലെ ആ കുറിപ്പുകൾ കണ്ടിട്ടാണ് കൊല്ലത്തെ പ്രവദ എന്ന പ്രസാധകർ അബ്ബാസുമായി ബന്ധപ്പെട്ടത്. അവർക്കത് പുസ്തകമാക്കാൻ പദ്ധതിയുണ്ട് എന്നു പറഞ്ഞപ്പോൾ അനുവാദം നൽകി. അങ്ങനെ ആ പുസ്തകം ഇറങ്ങി-ഒരു പെയിന്റ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ. തുടർന്ന് അടുത്ത പുസ്തകവും പുറത്തു വന്നു - മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല.
മാതൃഭൂമി ബുക്‌സ് ഇറക്കിയ 'വിശപ്പ്, പ്രണയം, ഉൻമാദം' എന്ന പുസ്തകമാണ് തന്നെ ആളുകൾ കൂടുതലായി ശ്രദ്ധിക്കാൻ ഇടയാക്കിയത് എന്നാണ് അബ്ബാസിന്റെ അഭിപ്രായം. മുമ്പ് മറ്റൊരു പ്രസാധകർ ഇറക്കിയ ഈ പുസ്തകം ഇപ്പോൾ മാതൃഭുമി വഴി രണ്ടാം പതിപ്പായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഈ പുസ്തകം തന്റെ രണ്ട് ആഗ്രഹങ്ങളാണ് നിറവേറ്റിയത് എന്നദ്ദേഹം പറഞ്ഞു.  ഒന്ന് സ്മിത ഗിരീഷ് എന്ന എഴുത്തുകാരിയുടെ സ്വപ്നമെഴുത്തുകാരി എന്ന പുസ്തകം വായിക്കാൻ വല്ലാതെ ആഗ്രഹിച്ചിരുന്നെങ്കിലും കൈയ്യിൽ പണമില്ലാത്തതിനാൽ വാങ്ങി വായിക്കാൻ കഴിഞ്ഞിരുന്നില്ല. തൃശൂർ മാതൃഭുമി ബുക്്്്‌സിൽ വച്ച് കണ്ടപ്പോൾ അവരെന്നെ പേരു ചൊല്ലി വിളിച്ചാണ് അടുത്തേക്ക് വന്നത്. താങ്കളുടെ പുസ്തകം വായിക്കാൻ പറ്റിയില്ല എന്ന് ഒരൽപം ചമ്മലോടെ പറഞ്ഞപ്പോൾ ഉടനെ അവർ ഒരു കോപ്പി വാങ്ങി കൈയ്യൊപ്പിട്ട് നൽകി. 
മറ്റൊന്ന് മഞ്ഞുകാലം എന്ന കഥ വായിച്ചതു മുതൽ തുടങ്ങിയതാണ്  ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്ന കഥയെഴുത്തുകാരനെ നേരിൽ കാണാനുള്ള ആഗ്രഹം. അദ്ദേഹത്തിന്റെ മിക്ക കഥകളും ഈ കാലയളവിൽ ഞാൻ വായിച്ചിട്ടുണ്ട്. വിശപ്പ്, പ്രണയം, ഉൻമാദം എന്ന പുസ്തകത്തിന്റെ മാതൃഭൂമിപ്പതിപ്പ് തൃശ്ശൂരിൽ വച്ച് അദ്ദേഹമാണ് സ്മിതാ ഗിരീഷിന് നൽകി പ്രകാശനം ചെയ്തത്. ഞാൻ ഒരുപാടു കാലമായി കാണാൻ ആഗ്രഹിച്ച മലയാളത്തിലെ പ്രസിദ്ധനായ ഒരു എഴുത്തുകാരൻ എന്റെ പുസ്തകം പ്രകാശിപ്പിച്ചു എന്നത് എനിക്കൊരു സ്വപ്നസാഫല്യമാണ്. 
പുസ്തകം വായിച്ച് പലരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഏഷ്യാനെറ്റിലെ വിനു വി ജോണും മജിഷ്യൻ ഗോപിനാഥ് മുതുകാടും അവരിൽ ചിലരാണ്. അതേസമയം പുസ്തകം വായിച്ച ചിലർ സംശയത്തോടെ ചോദിച്ചത് താങ്കൾ ഈ എഴുതിയതൊക്കെ സത്യമാണോ? അതോ ഭാവനയോ? അവരോടൊക്കെ അബ്ബാസ് പറഞ്ഞത് അവയൊക്കെ സത്യമാണ്. നൂറുശതമാനവും സത്യം. സത്യം ചിലപ്പോൾ ഭാവനയേക്കാൾ ഭയാനകമായിരിക്കും എന്നുമാത്രം!

Latest News