Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലാറ്റിനമേരിക്കയില്‍ ലോകകപ്പ് കിക്കോഫ്, കപ്പ് കാക്കാന്‍ മെസ്സിയും കൂട്ടരും

ബ്യൂണസ്‌ഐറിസ് -ഖത്തറില്‍ അതിമധുരമായ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തിരശ്ശീല വീണ് ഒമ്പത് മാസം പിന്നിടും മുമ്പെ കിരീടം കാക്കാന്‍ ലിയണല്‍ മെസ്സിയും അര്‍ജന്റീനയും കളത്തിലിറങ്ങുന്നു. ഏറ്റവും പ്രയാസകരമായ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് വ്യാഴാഴ്ച ആരംഭിക്കുകയാണ്. മോയ്‌സസ് സായ്‌സീദോയുടെ ഇക്വഡോറിനെതിരെ ബ്യൂണസ്‌ഐറിസിലെ മോണുമെന്റല്‍ ദെ നൂനസ് സ്‌റ്റേഡിയത്തിലെ പോരാട്ടം ലോകകപ്പിനു ശേഷം അര്‍ജന്റീനയുടെ ആദ്യത്തെ ഒഫിഷ്യല്‍ മത്സരമാണ്. ലോകകപ്പ് ചാമ്പ്യന്മാര്‍ അവസാനമായി ലാറ്റിനമേരിക്കയിലെ യോഗ്യതാ റൗണ്ടില്‍ മത്സരിക്കേണ്ടി വന്നത് 2003 ല്‍ ബ്രസീലിനാണ്. പിന്നീട് യൂറോപ്യന്‍ ടീമുകളാണ് ലോകകപ്പ് ചാമ്പ്യന്മാരായത്. 2002 നു മുമ്പ് ചാമ്പ്യന്മാര്‍ക്ക് അടുത്ത ലോകകപ്പില്‍ നേരിട്ട് പ്രവേശനം നല്‍കിയിരുന്നു. 
2026 ല്‍ വടക്കെ അമേരിക്കയാണ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പില്‍ ഇതാദ്യമായി 48 ടീമുകളുണ്ടാവും. അതിനാല്‍ ലാറ്റിനമേരിക്കയിലെ പത്തു ടീമുകളില്‍ ആറിനും ഉറപ്പായും ലോകകപ്പ് കളിക്കാം. പ്ലേഓഫില്‍ ജയിച്ചാല്‍ ഏഴാമത്തെ ടീമിനും സ്ഥാനം നേടാം. അതിനാല്‍ ബ്രസീലിനും അര്‍ജന്റീനക്കുമൊക്കെ അടുത്ത ലോകകപ്പില്‍ സ്ഥാനം ഏതാണ്ടുറപ്പാണ്. 
2025 സെപ്റ്റംബര്‍ വരെ ലാറ്റിനമേരിക്കയിലെ യോഗ്യതാ റൗണ്ട് നീളും. 10 ടീമുകളില്‍ ഏഴാം സ്ഥാനത്തെത്തിയാലും ലോകകപ്പ് കളിക്കാമെന്നിരിക്കെ കോച്ചുമാര്‍ ഇത്തവണ ലാഘവത്തോടെ കളികളെ സമീപിച്ചേക്കാം. കളിക്കാരെ പരീക്ഷിക്കാനായിരിക്കും മിക്കവാറും അവര്‍ ടൂര്‍ണമെന്റിനെ ഉപയോഗപ്പെടുത്തുക. 
കഴിഞ്ഞ ലോകകപ്പ് ജയിച്ച മിക്കവാറും കളിക്കാര്‍ അര്‍ജന്റീന ടീമിലുണ്ട്-മുപ്പത്താറുകാരനായ മെസ്സി വിരമിച്ചിട്ടില്ല. ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ടിനേസ്, ഡിഫന്റര്‍ നിക്കൊളാസ് ഓടാമെന്റി, മിഡ്ഫീല്‍ഡര്‍ എന്‍സൊ ഫെര്‍ണാണ്ടസ്, സ്‌ട്രൈക്കര്‍ യൂലിയന്‍ അല്‍വരേസ് തുടങ്ങിയ കളിക്കാരാണ് ഇത്തവണയും അര്‍ജന്റീനയുടെ പോരാട്ടം നയിക്കുക. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലാണ് മെസ്സി ഇപ്പോള്‍ കളിക്കുന്നത്. 11 ഗോളടിച്ച താരം ഉജ്വല ഫോമിലുമാണ്. 
ലിയണല്‍ സ്‌കാലോണി കോച്ചായി വന്ന ശേഷം ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന തോറ്റിട്ടില്ല. യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ അവസാന തോല്‍വി 2017 ലാണ്. 
റെക്കോര്‍ഡ് തുകക്ക് ചെല്‍സിയില്‍ ചേര്‍ന്ന സായ്‌സീദോക്കു പുറമെ എന്നര്‍ വലന്‍സിയ, പതിനാറുകാരന്‍ കെന്‍ഡ്രി പെയ്‌സ് എന്നിവരാണ് ഇക്വഡോറിന്റെ പ്രമുക താരങ്ങള്‍. കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ഒരു കളിക്കാരന്റെ ജനനവിവരങ്ങള്‍ തെറ്റായി കാണിച്ചതിന് ഇക്വഡോറിന് മൂന്ന് പോയന്റ് പിഴയുണ്ട്. മൈനസ് മൂന്ന് പോയന്റിലാണ് അവര്‍ തുടങ്ങുക. 
കൊളംബിയ-വെനിസ്വേല, പാരഗ്വായ്-പെറു മത്സരങ്ങളും ഇന്ന് നടക്കും. ബൊളീവിയക്കെതിരെ വെള്ളിയാഴ്ചയാണ് ബ്രസീല്‍ തുടങ്ങുക. കോച്ച് ഫെര്‍ണാണ്ടൊ ഡിനിസിനു കീഴില്‍ ബ്രസീലിന്റെ ആദ്യ മത്സരമായിരിക്കും ഇത്. വിനിസിയൂസ് ജൂനിയറും നെയ്മാറും പരിക്കിന്റെ പിടിയിലാണ്. ആന്റണി സ്ത്രീപീഡന ആരോപണത്തെത്തുടര്‍ന്ന് പുറത്തായി. ലുക്കാസ് പക്വീറ്റ പ്രീമിയര്‍ ലീഗില്‍ ചൂതുകളിയുടെ പേരില്‍ സസ്‌പെന്‍ഷനിലാണ്. ബൊളീവിയയുള്‍പ്പെടെ ആറു ടീമുകളുടെ കോച്ചുമാര്‍ അര്‍ജന്റീനക്കാരാണ്. 1994 ലാണ് ബൊളീവിയ അവസാനം ലോകകപ്പ് കളിച്ചത്. 
വെറ്ററന്‍ സ്‌ട്രൈക്കര്‍മാരായ ലൂയിസ് സോറസിനെയും എഡിന്‍സന്‍ കവാനിയെയും പുറത്തു നിര്‍ത്തിയാണ് ഉറുഗ്വായുടെ അര്‍ജന്റീനക്കാരനായ കോച്ച് മാഴ്‌സെലൊ ബിയല്‍സ തുടങ്ങുന്നത്. അണ്ടര്‍-20 ടീമിലെ കളിക്കാരെയാണ് ചിലിക്കെതിരെ ഇറക്കുക. എന്നാല്‍ ചിലിയുടെ അര്‍ജന്റീനക്കാരനായ കോച്ച് എഡ്വേഡൊ ബരീസൊ വെറ്ററന്‍ കളിക്കാരായ ആര്‍തുറൊ വിദാല്‍, ഗാരി മെഡല്‍, അലക്‌സിസ് സാഞ്ചസ് എന്നിവരെ തിരിച്ചുവിളിച്ചു. കൊളംബിയയുടെ അര്‍ജന്റീനക്കാരനായ കോച്ച് നെസ്റ്റര്‍ ലോറന്‍സ് വെറ്ററന്‍ താരം ഹമീസ് റോഡ്രിഗസിന് വാതില്‍ തുറന്നിട്ടിട്ടുണ്ട്. ലാറ്റിനമേരിക്കയില്‍ ലോകകപ്പ് കളിക്കാത്ത ഏക ടീമായ വെനിസ്വേലക്കും അര്‍ജന്റീനക്കാരന്‍ കോച്ചാണ് ഫെര്‍ണാണ്ടൊ ബാറ്റിസ്റ്റ. 
 

Latest News