വീടിന്റെ പേര് 'സോക്കർ വില്ല'.വീട്ടിലേക്ക് കയറിച്ചെന്നാൽ സ്വീകരണമുറിയിലെ ഇരിപ്പിടത്തിന് ബാഴ്‌സലോണ ക്ലബ്ബിന്റെ ജഴ്‌സിയുടെ നിറം. വീടിനകത്തെ കർട്ടനുകൾക്ക് അർജന്റീനയുടെയും ബാഴ്‌സലോണയുടെയും ജഴ്‌സിയുടെ നിറം. ഗോവണിയുടെ കൈവരികളിൽ ആഴ്‌സണൽ, ചെൽസി, ലിവർപൂൾ ക്ലബ്ബുകളുടെ ലോഗോകൾ. വീടകം നിറയെ ട്രോഫികളും മെമന്റോകളും. എന്തിനേറെ വീടിനുള്ളിലെ ബൾബുകൾക്കും ക്ലോക്കുകൾക്കും വരെ ഫുട്‌ബോൾമയം. ഈ കാഴ്ചയിൽ നിന്നും അതൊരു ഫുട്‌ബോളറുടെ വീടാണന്നേ തോന്നു.
എന്നാൽ, പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിനടുത്ത വട്ടമ്പലത്തെ 'സോക്കർ വില്ല'യുടെ ഉടമ അമീർ ബാബു ഫുട്‌ബോൾ താരമേ അല്ല. പന്തുരുളുന്നിടത്തെല്ലാം തന്റെ സാന്നിധ്യമറിയിക്കുന്ന അമീർ ബാബു, ഫുട്‌ബോൾ സഹ യാത്രികനെന്ന നിലയിലാണ് കാൽപന്ത് പ്രേമികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. സെവൻസ് താരങ്ങൾ മുതൽ ഇന്ത്യൻ താരങ്ങൾ വരെ പരിചയക്കാരായുള്ള അമീർ ബാബു, കളിപരിശീലിപ്പിക്കുന്നവരുടെയും കളി പറയുന്നവരുടെയും കളിയെഴുത്തുകാരുടെയും ഇഷ്ടക്കാരനാണ്. കളി കാണാനും ടൂർണമെന്റ് ചടങ്ങുകളിൽ പങ്കെടുക്കാനും വിശ്രമമില്ലാതെ നാട് തെണ്ടുന്ന നാൽപ്പതുകാരനായ അമീർ ബാബു എന്ന ഫുട്‌ബോൾ 'ഭ്രാന്ത'നെ ഇഷ്ടപ്പെടാത്ത കാൽപന്ത് പ്രേമികളുണ്ടാവില്ല.
കുമരംപുത്തൂർ ചുങ്കത്തെ 'വി.ഐ.പി ബിരിയാണി സ്റ്റോറി'ലെ കണക്കെഴുത്തുകാരനായ അമീർ, പാലക്കാടും അയൽ ജില്ലകളിലുമായി പന്തുരുളുന്നിടത്തൊക്കെ മിടുക്കനായൊരു മുന്നേറ്റ താരത്തെ പോലെ ഓടിയെത്തും. മിക്കവാറും കടയിലെ അവധി ദിവസങ്ങളിലാണ് ദൂരസ്ഥലങ്ങളിലേക്ക് കളി കാണാൻ പോവുക. കടയിൽ ഡ്യൂട്ടിയുള്ള ദിവസമാണ് നല്ല കളിയെങ്കിൽ അവധി അന്നത്തേക്ക് മാറ്റും. നാടിന് സമീപമുള്ള രാത്രികാല സെവൻസുകൾക്ക് കട അടച്ച ശേഷമേ പോകു. പത്രവിതരണമുള്ളതിനാൽ (അമീറിന്റെ പിതാവ് പത്ര ഏജന്റാണ് ) എവിടെ പോയാലും കിഴക്ക് വെള്ളകീറുന്നതിനു മുമ്പേ നാടണഞ്ഞിരിക്കും. ദൂരസ്ഥലങ്ങളിലേക്ക് പോകാൻ നാട്ടിൽനിന്നും തന്റെ സ്‌കൂട്ടറിൽ നാൽപതിലധികം കിലോമീറ്റർ ദൂരമുള്ള ഷൊർണൂരിലെത്തി അവിടെനിന്നും ട്രെയിനിലാണ് യാത്ര. അർധരാത്രിക്കു ശേഷം ഷൊർണൂരിൽ മടങ്ങിയെത്തി അവിടെ നിന്നും നാട്ടിലെത്തുമ്പോഴേക്കും നേരം പുലരാറായിട്ടുണ്ടാകും. അപ്പോഴേക്കും പത്ര വിതരണത്തിനുള്ള സമയം ആഗതമായിരിക്കും. പത്ര വിതരണം കഴിഞ്ഞാൽ കടയിലെ തിരക്ക് പിടിച്ച ജോലിയിലേക്ക്. ഒരിക്കൽ വി.ഐ.പി സ്റ്റോറിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഒരു സ്ത്രീ അമീറിനോട് ചോദിച്ചു -'ഇന്നലെ രാത്രി കൊച്ചിയിൽ നടന്ന പന്ത് കളിയുടെ വാർത്ത ടെലിവിഷനിൽ കണ്ടപ്പോൾ നിന്നെ അതിൽ കണ്ടു, ഇന്ന് പുലർച്ചെ പത്രവിതരണത്തിന് വീട്ടിൽ വന്നപ്പോഴാകട്ടെ നേരിൽ കണ്ടു. ഇപ്പോഴിതാ കാലത്ത് കടയിലെത്തിയപ്പോൾ ഇവിടെ വെച്ചും. സത്യത്തിൽ നീ
കുമ്പിടിയാ?'
ആ സ്ത്രീയുടെ കമന്റ് കേട്ട് അമീർ ബാബു മാത്രമല്ല, കടയിൽ സാധനങ്ങൾ വാങ്ങനെത്തിയവരും ചിരിച്ചു പോയി.
പ്രശസ്തരായ നിരവധി ഫുട്‌ബോൾ താരങ്ങളും പരിശീലകരും അമീറിന്റെ സുഹൃത്തുക്കളാണ്. മിക്ക കളിക്കാരുടെ കുടുംബവുമായി അമീറിന് അടുത്ത പരിചയമാണ്. കുമരംപുത്തൂർ വഴി കടന്നു പോകുന്ന കളിക്കാരിൽ മിക്കവരും ആ ഫുട്‌ബോൾ സഹയാത്രികന്റെ കടയിലോ വീട്ടിലോ കയറാറുണ്ട്. അതിന് കഴിയാത്തവർ അവനെ മൊബൈലിൽ വിളിച്ച് സംസാരിച്ച ശേഷമേ യാത്ര തുടരൂ. ഇന്ത്യയുടെ കറുത്തമുത്ത് ഐ.എം.വിജയൻ അമീറിന്റെ 'ചങ്കാ'ണ്. ഏതാനും വർഷം മുമ്പ് നടന്ന അമീറിന്റെ ഗൃഹ പ്രവേശനത്തിന് ആദ്യമെത്തിയ അതിഥി ഐ.എം.വിജയനായിരുന്നു. ഐ.എസ്.എൽ എട്ടാം സീസണിന്റെ ആദ്യ സെമി ഫൈനലിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹൽ അബ്ദുൽ സമദ് നേടിയ ഗോളിന്റെ സന്തോഷത്തിൽ വീട്ടിൽ ടെലിവിഷനിൽ കളി കണ്ടു കൊണ്ടിരുന്ന കാർത്തിക്ക് എന്ന മഞ്ഞപ്പടയുടെ കൊച്ചു ആരാധകൻ അലറിക്കരഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത് ശ്രദ്ധയിൽപെട്ട എറണാകുളം ജില്ല ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ടും എം.എൽ.എയുമായ പി.വി.ശ്രീനിജൻ കാർത്തിക്കിന് സമ്മാനം നൽകാൻ മുന്നോട്ടുവന്നു. എം.എൽ.എയുടെ നിർദേശ പ്രകാരം മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിലുള്ള കാർത്തിക്കിന്റെ വീട്ടിൽ ആ സമ്മാനം എത്തിച്ചത് അമീർ ബാബുവായിരുന്നു. ഗോവയിൽ നടന്ന ആ സീസണിലെ ഐ.എസ്.എൽ ഫൈനൽ മത്സരം കാണാൻ കാർത്തിക്കിന് സൗകര്യമൊരുക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ നായകൻ ഐ.എം.വിജയൻ രംഗത്ത് വന്നപ്പോൾ അമീറിനൊപ്പമാണ് ആ കൊച്ചു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകൻ ഗോവയിലേക്ക് പോയത്.
അമീർ, തന്റെ ചെറുപ്പത്തിൽ സ്‌പോർട്‌സ് പ്രസിദ്ധീകരണങ്ങളുടെ സ്ഥിരം വായനക്കാരനായിരുന്നു. 'മാതൃഭൂമി' സ്‌പോർട്‌സ് മാസികയുടെ റിപ്പോർട്ടറായിരുന്ന ഡി. ഷൈജുമോന്റെ കുറിപ്പുകൾ അവന് ഏറെ ഇഷ്ടമായിരുന്നു. ആ ഷൈജുമോനാണ് പിൽക്കാലത്ത് ഐ.എസ്.എല്ലിലെ മലയാളി കമന്റേറ്റർ ഷൈജു ദാമോദരനായത്. ഷൈജു, അമീറിന്റെ അടുത്ത സുഹൃത്താണ്. ഷൈജുവും മറ്റൊരു 'ചങ്കാ'യ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ താരമായിരുന്ന സി.കെ. വിനീതും മുഖേനയാണ് സ്വദേശികളും വിദേശികളുമായ നിരവധി ഐ.എസ്.എൽ താരങ്ങളെ അമീർ പരിചയപ്പെട്ടത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ടർഫുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സെലിബ്രിറ്റി മാച്ച് ഒരുക്കുന്നതിന്റെ മുഖ്യ സംഘാടകനാണ് അമീർ. പഴയ - പുതിയ തലമുറയിലെ കളിക്കാരുമായുള്ള അമീറിന്റെ അടുത്ത ബന്ധമാണ് ടീമുകളെ ഒരുക്കാൻ സഹായകമാകുന്നത്. സെലിബ്രിറ്റി മാച്ചുകളിൽ പ്രമുഖ ഫുട്‌ബോൾ കമന്റേറ്റർ ഷൈജു ദാമോദരനോടൊപ്പം അമീറിനെയും കമന്റേറ്ററുടെ റോളിൽ കാണാറുണ്ട്.
'ലോകകപ്പ്, കോപ്പ അമേരിക്ക, യൂറോ കപ്പ്, ഐ.എസ്.എൽ എന്നിവ നടക്കുമ്പോൾ അറിയപ്പെടുന്ന ഫുട്‌ബോൾ പ്രേമി എന്ന നിലയിൽ വാർത്താ ചാനലുകളിലെ ചർച്ചകളിൽ അമീറിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്.ഐ.എസ്.എൽഎട്ടാം സീസൺ നടക്കുമ്പോൾ മലയാളത്തിലെ ഒരു പ്രമുഖ വാർത്താ ചാനൽ 'ആശാനും ആരാധകരും' എന്ന തലക്കെട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് ആരാധകരുമായി സംവദിക്കുന്ന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയിൽ ചോദ്യങ്ങളുമായി അമീറുമുണ്ടായിരുന്നു. കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ കേരള
ബ്ലാസ്റ്റേഴ്‌സിന്റെ നിർണായക മത്സരമുണ്ടാകുമ്പോഴെല്ലാം മഞ്ഞ ജഴ്‌സിയണിഞ്ഞെത്തുന്ന അമീറിനെ മത്സരം വിലയിരുത്തുന്നതിനായി ചാനൽ പ്രവർത്തകർ സമീപിക്കാറുണ്ട്.
ഫുട്‌ബോളിൽ മാത്രമല്ല, ക്രിക്കറ്റിലും ഹോക്കിയിലും അത്‌ലറ്റിക്‌സിലും നേട്ടം കൈവരിക്കുന്ന ടീമാകട്ടെ, വ്യക്തികളാവട്ടെ അവരെ നേരിൽ കണ്ട് അഭിനന്ദനമറിയിക്കാൻ അമീർ സമയം കണ്ടെത്താറുണ്ട്. ഡ്യൂറൻറ് കപ്പിൽ മുത്തമിട്ട ഗോകുലം എഫ്‌സി ടീം കോഴിക്കോട്ട് തിരിച്ചെത്തുന്നത് രാത്രിയിലാണ്. ആ സമയത്ത് കരിപ്പൂർ വിമാനത്താവളത്തിൽ അവരെ സ്വീകരിക്കാനും ശേഷം ടീം താമസിക്കുന്ന കോഴിക്കോട്ടേ ഹോട്ടലിൽ ചെന്ന് ടീമംഗങ്ങളെ നേരിൽ കണ്ട് അഭിനന്ദനമറിയിക്കാനും അമീർ മുൻപന്തിയിലുണ്ടായിരുന്നു. ഇന്ത്യൻ വനിതാ ലീഗിൽ തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായ ഗോകുലം വനിതാ ടീം കോഴിക്കോട് എത്തിയപ്പോഴും സ്വീകരിക്കാൻ അമീറുണ്ടായിരുന്നു.
ഒളിംപിക്‌സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ ശ്രീജേഷ്, ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിലെ ഏക മലയാളി മലപ്പുറത്തിന്റെ നജ്‌ല ചാത്തേരി , ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം വയനാടിന്റെ മിന്നു മണി, ഒളിംപ്യൻമാരായ പി.യു.ചിത്ര, കുഞ്ഞിമുഹമ്മദ്,ശ്രീ ശങ്കർ, വിസ്മയ തുടങ്ങിയവരെയൊക്കെ നേരിട്ട് കണ്ട് അനുമോദനങ്ങൾ നേർന്നിട്ടുണ്ട്. അമീറിന്റെ അഭിനന്ദനങ്ങളും അനുമോദനങ്ങളും ഏറ്റുവാങ്ങിയ കായിക പ്രതിഭകൾ ഇനിയുമുണ്ട്.
കാൽപന്തിനൊപ്പമുള്ള സഞ്ചാരത്തിന് അമീറിനെ വിവിധ സംഘടനകൾ ആദരിച്ചിട്ടുണ്ട്. അമീറിന്റെ വീടായ 'സോക്കർ വില്ല'യുടെ സ്വീകരണമുറിയിലെ ഷോക്കേസ് നിറയെ അവന് ആദരമായി ലഭിച്ച ട്രോഫികളും മെമന്റോകളുമാണ്, പ്രശസ്തരായ ഫുട്‌ബോൾ താരങ്ങൾക്ക് ലഭിച്ച അത്രയുമുണ്ട് അവ. സ്വീകരണ മുറിയിലെ ഷോക്കേസിൽ ഇടമില്ലാത്തതിനാൽ ട്രോഫികളും മെമന്റോകളും മറ്റു റൂമുകളിലെ അലമാരകളിലും ഇടം പിടിച്ചിരിക്കുന്നു. ഇഷ്ട താരങ്ങളുടെ ജഴ്‌സികൾ അവരുടെ കയ്യൊപ്പൊടെ വാങ്ങി സൂക്ഷിക്കുന്ന ശീലം അമീറിനുണ്ട്. അത്തരത്തിൽ ശേഖരിച്ച കുറേ ജഴ്‌സികൾ 'സോക്കർ വില്ല'യിലുണ്ട്. മഞ്ചേരി പയ്യനാട് നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ കേരള ടീമിന്റെ മുഴുവൻ കളിക്കാരുടെയും കയ്യൊപ്പ് ചാർത്തിയ ജഴ്‌സിയണിഞ്ഞായിരുന്നു അമീർ കളി കാണാനെത്തിയിരുന്നത്.
ആ ജഴ്‌സിയാണ് ജഴ്‌സി ശേഖരത്തിലെ ശ്രദ്ധേയമായൊരു ജഴ്സി. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അമീർ ബാബു. ഇന്ത്യൻ സൂപ്പർ ലീഗിലോ 'ഐ' ലീഗിലോ സന്തോഷ് ട്രോഫിയിലോ ഗോൾ നേടുന്ന താരങ്ങളോടൊപ്പം കളി തീർന്നയുടൻ 'ഫെയ്‌സ് ബുക്കി 'ൽ മുഖം കാണിക്കൽ അമീറിന്റെ സ്ഥിരം രീതിയാണ്. അവൻ കൂടെ നിറുത്തി ഫോട്ടോക്ക് പോസ് ചെയ്യാത്ത ഫുട്‌ബോൾ താരങ്ങളും കായിക പ്രതിഭകളും കുറവായിരിക്കും. 'ഫെയ്‌സ് ബുക്കി'ൽ നിറയെ ചങ്ങാതിമാരുള്ള അമീറിന്റെ കുറിപ്പുകളും അഭിപ്രായങ്ങളും രസകരവും ശ്രദ്ധേയവുമാണ്. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻസായ മഞ്ഞപ്പടയിലും ഐ ലീഗിൽ ഗോകുലം എഫ്.സിയുടെ ഫാൻസായ മലബാറിയൻസിലും അമീർ അംഗമാണ്. കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിന്റെ ഫൈനൽ മത്സരം ഗോവയിൽ പോയി കണ്ടിട്ടുള്ള അമീർ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിൽ നടന്ന മിക്ക മത്സരങ്ങളും ഗോകുലം എഫ്‌സിയുടെ കോഴിക്കോടും മഞ്ചേരിയിലും നടന്ന മത്സരങ്ങളും നേരിൽ കണ്ടിട്ടുണ്ട്. കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാൻ ചിലപ്പോഴെല്ലാം കുടുംബസമേതമാണ് പോകാറ്. ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ അമീറിന്റെ മൂത്ത മകൾ ഫിസ ഫാത്തിമ പിതാവിനെ പോലെ ഫുട്‌ബോൾ പ്രേമിയാണ്.
കോവിഡ് കാലത്ത് സീനിയർ ഫുട്‌ബോൾ താരങ്ങളുമായി ഫിസ ഓൺലൈൻ അഭിമുഖം നടത്തിയത് ശ്രദ്ധേയമായിരുന്നു. ആ പരിപാടി കൊറോണ അകന്ന് സ്‌കൂൾ തുറന്നതോടെ നിർത്തുകയായിരുന്നു.
ലോക ഫുട്‌ബോളിൽ അർജന്റീനയാണ് ഇഷ്ട ടീം. എന്നാൽ, തന്റെ ടീമുമായി ബ്രസീൽ ജയിച്ചാൽ എതിരാളികളെ അഭിനന്ദിക്കാൻ അവന് ഒട്ടും മടിയില്ല. ടീമുകളോടുള്ള അതിരുവിട്ട ആരാധനയും ശത്രുതയും അമീറിന് അന്യമാണ്. 2018ലെ ലോകകപ്പ് വേളയിൽ കണ്ണൂർ - കാസർകോട് ഫുട്‌ബോൾ വാട്‌സാപ്പ് കൂട്ടായ്മ തൃക്കരിപ്പൂർ നടക്കാവിൽ സംഘടിപ്പിച്ച ബ്രസീൽ, അർജന്റീന സ്വപ്‌ന ഫൈനലിന്റെ വേദിയിൽ ലയണൽ മെസ്സിയുടെ ചിത്രം പതിച്ച അർജന്റീനൻ ജഴ്‌സിയുടെ നിറമുള്ള കുട ചൂടി ഒരു കയ്യിൽ ലോകകപ്പ് മാതൃകയും മറു കയ്യിൽ പന്തും പിടിച്ച് ബ്രസീലിന്റെയും അർജൻറീനയുടെയും സംയുക്ത ജഴ്‌സിയണിഞ്ഞ് അമീർ പ്രത്യക്ഷപ്പെട്ടത് കാൽപന്ത് ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. മലപ്പുറം ഫുട്‌ബോൾ ലവേഴ്‌സ് ഫോറം സംഘടിപ്പിച്ച ബ്രസീൽ - അർജന്റീന സ്വപ്‌ന ഫൈനലിലും തന്റെ ഇഷ്ട ടീമിന്റെയും എതിർ ടീമിന്റെയും സംയുക്ത ജഴ്‌സിയണിഞ്ഞ് കോട്ടപ്പടി സ്റ്റേഡിയത്തിൽ ഫുട്‌ബോൾ ആരാധകരെ അമീർ അഭിവാദ്യം ചെയ്തിരുന്നു. ഖത്തർ ലോകകപ്പ് നടക്കുമ്പോൾ മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ചർച്ചയിൽ പങ്കെടുത്തപ്പോഴും അമീർ ആ ജഴ്സിയണിഞ്ഞിരുന്നു. സ്വന്തം വീട്ടിലെ ഇരിപ്പിടത്തിന് ഇഷ്ട ക്ലബ്ബായ ബാഴ്‌സയുടെ ജഴ്‌സിയുടെ നിറം നൽകിയപ്പോൾ ഗോവണിയുടെ കൈവരികളിൽ ചെൽസി, ആഴ്‌സണൽ ലിവർപൂൾ ക്ലബ്ബുകളുടെ ലോഗോ പതിച്ചത് തന്നെ അമീറിലെ വിശാലനായ ഫുട്‌ബോൾ പ്രേമിയെയാണ് അടയാളപ്പെടുത്തുന്നത്.
അമീറിന്റെ വലിയൊരാഗ്രഹമാണ് ലോകത്തെ മികച്ച ഫുട്‌ബോളറും തന്റെ ഇഷ്ട ടീമിന്റെ നായകനുമായ ലയണൽ മെസ്സിയെ നേരിട്ട് കാണണമെന്നത്. മെസ്സി പന്ത് കളിക്കുന്നത് കാണാനല്ല, നേരിട്ട് കണ്ട് രണ്ട് വാക്ക് സംസാരിക്കാനാണ് അവന് ആഗ്രഹം. മെസ്സിയോടുള്ള ഇഷ്ടമാണ് അമീറിനെ അർജന്റീനയെ പോലെ ബാഴ്‌സലോണ ക്ലബ്ബിന്റെയും ആരാധകനാക്കിയത്. ആ ഇഷ്ടമാണ് വീട്ടിലെ ഇരിപ്പിടങ്ങൾക്ക് ബഴ്‌സ ജഴ്‌സിയുടെ നിറമാക്കിയത്. എന്നാൽ, ഏതാനും വർഷം മുമ്പ് മെസ്സി ബാഴ്‌സലോണയോട് വിട പറഞ്ഞപ്പോൾ 'സോക്കർ വില്ല'യിലെ ബാഴ്‌സയുടെ ജഴ്‌സിയുടെ നീലയും മറൂണും ചുകപ്പും കളറുള്ള സോഫയുടെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഫെയ്‌സ് ബുക്കിൽ അമീർ ബാബു രസകരമായി ഇങ്ങനെ കുറിച്ചു -
'ഇഷ്ടതാരം മെസ്സി ബാഴ്‌സലോണ വിട്ടതറിഞ്ഞത് നട്ടപ്പാതിര നേരത്താണ്. കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഇനി ഇതെല്ലാം മാറ്റുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതു കൊണ്ട് മെസ്സീ.... അളിയാ നീ എവിടെ ചെന്നാലും നന്നായി കളിക്കൂ... ഇനിയും ഒരുപാട് ഗോളുകൾ കണ്ടെത്തൂ.... ഫുൾ സപ്പോർട്ട്. ഞാൻ തൽക്കാലം ബാഴ്‌സയിൽ തുടരാൻ തീരുമാനിച്ചു.'
എക്കണോമിക്‌സിൽ ബിരുദം നേടിയ അമീർ ബാബുവിന് അദ്ധ്യാപകനോ പത്രപ്രവർത്തകനോ ആകാനായിരുന്നു ആഗ്രഹം. എന്നാൽ, പലചരക്ക് കടയിലെ കണക്കുപ്പിള്ളയാകാനായിരുന്നു വിധി. പതിനഞ്ച് വർഷമായി തുടരുന്ന 'വി.ഐ.പി ബിരിയാണി സ്റ്റോറിലെ അക്കൗണ്ടന്റ് ജോലിയിൽ അമീർ പൂർണ സംതൃപ്തനാണ്. മുമ്പ് ഒന്നര വർഷത്തോളം സൗദി അറേബ്യയിലെ അൽ ഹസയിൽ പ്രവാസിയായ അനുഭവവും അമീറിനുണ്ട്.
കാൽപന്ത് കളിയുടെ പേരിലാണ് അമീർ അറിയപ്പെടുന്നതെങ്കിലും ഫുട്‌ബോളിനേക്കാളേറെ ക്രിക്കറ്റായിരിക്കും ആ കാൽപന്ത് പ്രേമി കളിച്ചിരിക്കുക. ഞായറാഴ്ചകളിൽ മണ്ണാർക്കാട്ട് നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കാരനായും സംഘാടകനായും അമീർ തിളങ്ങാറുണ്ട്.
വാലിപ്പറമ്പിൽ അബ്ദുൽ അസീസ് - ജമീല ദമ്പതികളുടെ സീമന്തപുത്രനാണ് അമീർ ബാബു. മൂന്ന് സഹോദരങ്ങളുണ്ട്. ഭാര്യ -തസ്‌നി. മക്കൾ: ഫിസ ഫാത്തിമ, ഫയാസ് അഹമ്മദ്, ഫൈസ ഫാത്തിമ.