മാധ്യമപ്രവർത്തനവും എഴുത്തും സമാന്തരമായി കൊണ്ടു നടന്ന സജിൽ ശ്രീധർ രണ്ട് മേഖലയിലും കാൽനൂറ്റാണ്ട് പിന്നിടുന്നു. സർഗാത്മക സാഹിത്യത്തിലും നിരൂപണത്തിലും ഒരു പോലെ വിജയിക്കാൻ കഴിഞ്ഞ അദ്ദേഹം നാൽപതോളം പുസ്തകങ്ങളിലുടെ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. പതിമൂന്ന് നോവലുകളും മൂന്ന് കഥാസമാഹാരങ്ങളും രണ്ട് നോവലറ്റ് സമാഹാരങ്ങളും നാല് പഠനകൃതികളും നിരവധി ജീവചരിത്രകൃതികളും ബാലസാഹിത്യവും തിരക്കഥയും ഉൾപ്പെടെ വിവിധ ജനുസിൽ പെട്ട എഴുത്തിന്റെ വഴിയിൽ കയ്യൊപ്പ് ചാർത്തിയ സജിൽശ്രീധറിന് മലയാറ്റൂർ അവാർഡ്, എസ്.കെ. പൊറ്റക്കാട് അവാർഡ്, എം.കെ.സാനു അവാർഡ്, തിരുനല്ലൂർ കരുണാകരൻ അവാർഡ്, കെ.ദാമോദരൻ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2013 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരുന്നു.
സ്‌കൂൾ മാഗസിനിൽ കുമാരനാശാനെക്കുറിച്ച് എഴുതിയ ലേഖനമാണ് ആദ്യമായി അച്ചടിച്ചത്. പ്രീഡിഗ്രിക്കാലത്ത് എം.ടിയുടെ രണ്ടാമൂഴത്തെക്കുറിച്ച് കോളജ് മാഗസിനിലും എഴുതി. ആ സമയത്ത് തുടർച്ചയായി കഥകൾഎഴുതി. പിന്നീട് തിരക്കഥകളിലായി ഭ്രമം. എം.ടിയും പത്മരാജനും വലിയ സ്വാധീനങ്ങളായിരുന്നു.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുമ്പോൾ എന്ത് ചെയ്യുമെന്ന വേവലാതി അലട്ടിയില്ല. പാലിയത്തച്ചൻ എന്ന ചരിത്ര കഥാപാത്രത്തെ കേന്ദ്രീകരിച്ച് തിരക്കഥ എഴുതി. അത് ദൂരദർശനിൽ ടെലിവിഷൻ സീരിയലായി ചെയ്യാൻതീരുമാനിച്ചു. തിരക്കഥ ഇഷ്ടപ്പെട്ട നിർമ്മാതാവ് സംവിധാന ചുമതലയും ഏൽപ്പിച്ചു. വടക്കൻവീരഗാഥയിലെ അരിങ്ങോടർ ഒക്കെ ചെയ്ത് ക്യാപ്ടൻരാജു കത്തി നിൽക്കുന്ന സമയമാണ്. അദ്ദേഹത്തെ നായകനാക്കി ഒരുക്കിയ പാലിയത്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുളള നാഷനൽ ഫിലിം അക്കാദമി അവാർഡും ലഭിച്ചു.
സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുന്ന സമയത്താണ് പത്രത്തിൽ അവസരം വരുന്നത്. രണ്ട് പതിറ്റാണ്ടിലേറെ പത്രപ്രവർത്തന രംഗത്ത്. റിപ്പോർട്ടറായി തുടങ്ങി പത്രാധിപരായി മാറി. വാരാന്ത്യ പതിപ്പ്, വാർഷിക പതിപ്പ്, ആഴ്ചപതിപ്പ്, വനിതാ മാസിക തുടങ്ങി പല പ്രസിദ്ധീകരണങ്ങളുടെയും ചുമതല വഹിച്ചു. എഴുത്ത് അപ്പോഴും മനസിനെ പിൻതുടർന്നു. വാസ്തവത്തിൽ എഴുത്തിനോടുളള ആഭിമുഖ്യമാണ് ആ മേഖലയിലും ഗുണം ചെയ്തത്.
ജോലിയുടെ ഭാഗമായി പ്രമുഖരുടെ അനുഭവക്കുറിപ്പുകൾ എഴുതിക്കൊണ്ടാണ് തുടക്കം. അത് പുസ്തകമായപ്പോൾ ആ തരത്തിലുള്ള പലതും എഴുതാൻ നിർബന്ധിതനായി. പക്ഷെ മനസ് നിറയെ ഭാവനാത്മകതയ്ക്ക് പ്രാധാന്യമുളള സർഗാത്മക കൃതികളായിരുന്നു. അങ്ങനെയാണ് 'വാസവദത്ത' എന്ന നോവലിലേക്ക് എത്തിപ്പെടുന്നത്. കുമാരനാശാന്റെ കരുണയെ അവലംബിച്ച് എന്ന് പറയപ്പെടുന്നുവെങ്കിലും കരുണയിൽനിന്ന് തീർത്തും വേറിട്ട സ്വതന്ത്രസൃഷ്ടിയാണ് അത്. കഥാപാത്രങ്ങളും കഥാഭൂമികയും മാത്രമേ സ്വീകരിച്ചിട്ടുളളു. കരുണയിൽ എല്ലാ ദുഷ്ടതകളുടെയും വിളനിലമായ പടുഗണികമാണ് വാസവദത്ത. നോവലിൽ സ്വഭാവശുദ്ധിയുളള ഒരു പെൺകുട്ടി വഞ്ചനയ്ക്ക് ഇരയായി അഴുക്കുചാലിൽ എത്തിപ്പെടുകയാണ്. 7 വർഷം കൊണ്ട് 15 പതിപ്പുകൾ പിന്നിട്ട വാസവദത്തയ്ക്ക് ആമസോൺകിന്റിൽ എഡിഷനും സ്റ്റോറിടെൽ വഴി ഇ-ബുക്ക് എഡിഷനും ഉണ്ടായി. അതിന്റെ ഇംഗ്ലീഷ് പതിപ്പ് ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്രസഭയിലെ വാഷിംഗ്ടൺ മന്ദിരത്തിൽവച്ച് യുനിസെഫ് പബ്ലിക് പോളിസി ഡയറക്ടർഡേവിഡ് വിംഗ് പ്രകാശനം ചെയ്തു. മലയാളസാഹിത്യത്തിന് ലഭിച്ച അത്യപൂർവ സംഭാവന എന്നാണ് ഈ നോവലിനെ പ്രൊഫ.എം.കെ.സാനു വിശേഷിപ്പിച്ചത്.
വാസവദത്തയുടെ വിജയം നൽകിയ ധൈര്യം തുടർച്ചയായി നോവലുകൾ എഴുതാൻ പ്രേരിപ്പിച്ചു. വാസവദത്തയുടെ മരണശേഷം തോഴി ഉത്തരയുടെയും ഉപഗുപ്തന്റെയും ജീവിതം പറയുന്ന സർവജ്ഞപീഠം എന്ന നോവൽ പുറത്തിറങ്ങി. വാസവദത്ത ഈ കൃതിയിൽ ആദിമധ്യാന്തം നിറഞ്ഞു നിൽക്കുന്നു. ഫ്ളാഷ്ബാക്കുകളിലൂടെ അല്ലാതെ മരിച്ചുപോയ ഒരു കഥാപാത്രത്തെ കൊണ്ടുവരിക എന്ന പുതിയ ആഖ്യാനതന്ത്രം ഇതിൽ പരീക്ഷിച്ചിട്ടുണ്ട്. ആദ്യനോവൽ ആത്മാവബോധത്തെക്കുറിച്ചാണ് പറയുന്നതെങ്കിൽ രണ്ടാം ഭാഗം ആധ്യാത്മികത എന്നത് കാരുണ്യവും മാനുഷികതയുമാണ് എന്ന ചിന്തയ്ക്ക് ഊന്നൽ നൽകുന്നു. ബുദ്ധമത ദർശനത്തിന് പ്രാമുഖ്യമുള്ള ഈ കൃതി ദാർശനികമായ ഉൾക്കാഴ്ചകൾ പങ്ക് വെക്കുന്ന ഒന്നാണ്.
വാസവദത്ത ഒരു ഐതിഹ്യമാണെങ്കിൽ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം അവലംബമാക്കിയ അവർണൻ, ഡോ. പൽപ്പുവിന്റെ ജീവിതം പ്രതിപാദിക്കുന്ന ആത്മസൗരഭം എന്നിവ ചരിത്രപശ്ചാത്തലത്തിലുളള നോവലുകളാണ്. അവർണൻ, ഉറൂബ് നോവൽ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ സ്ഥാനം പിടിച്ചു. കലാകൗമുദി എഴുത്തുകൂട്ടം അവാർഡും ലഭിച്ചു.
സജിൽ ശ്രീധർ
മരണത്തിന്റെ അപ്രതിരോധ്യതയും മനുഷ്യന്റെ ജീവിതാസക്തിയും പ്രതിപാദിക്കുന്ന ഒരു നോവലിനെക്കുറിച്ചുളള ചിന്ത വന്നപ്പോൾ പരീക്ഷിത്തിന്റെ കഥയിലുടെ പറഞ്ഞാൽ നന്നായിരിക്കുമെന്ന് തോന്നി. പരമപദം എന്ന നോവൽ അങ്ങനെ സംഭവിച്ചതാണ്. അതുപോലെ ഏത് കാലത്തും സ്ത്രീകൾനേരിടുന്ന പാർശ്വവൽക്കരണത്തിന്റെ കഥ പറയാൻ ശ്രീരാമന്റെ ജ്യേഷ്ഠ സഹോദരി ശാന്തയുടെ ജീവിതം യോജിക്കുമെന്ന് തോന്നി. രാജ്യാധികാരത്തിലെ പിൻതുടർച്ചക്കാരിയാവാൻ പെണ്ണിന് കഴിയില്ലെന്ന മിഥ്യാധാരണയിലാണ് ദശരഥൻ അവളെ സുഹൃത്തിന് ദത്ത് നൽകുന്നത്. ലോമപാദനും ഒരു പെണ്ണിനെ വംശം നിലനിർത്താനുളള ഉപകരണം എന്നതിനപ്പുറം കാണാൻ സാധിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് നേരെയുളള ശാന്തയുടെ കലഹവും പ്രതിരോധവുമാണ് ഈ നോവൽ. ഒരർത്ഥത്തിൽ ആദിമകാല ഫെമിനിസ്റ്റ്. സാമൂഹ്യപശ്ചാത്തലത്തിലുളള ന്യായപ്രമാണം, ഷഡ്പദം, പ്രണയമാപിനി എന്നീ നോവലുകളും ഇതിനിടയിൽ സംഭവിച്ചു.
അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങളെ സമഗ്രമായി അപഗ്രഥിക്കുന്ന 'അടൂർ: സാർവജനീനതയുടെ ദൃശ്യേതിഹാസം', എം.ടിയുടെ ജീവിതം പറയുന്ന 'എഴുത്തിന്റെ ആത്മാവ്', 90 വർഷത്തെ മലയാള തിരക്കഥകളെ പഠനവിധേയമാക്കിയ 'തിരക്കഥയുടെ സഞ്ചാരവഴികൾ', മലയാള നോവലുകളെ അപഗ്രഥിക്കുന്ന 'സൃഷ്ടിപരതയുടെ അനന്യസൗഭഗം', മലയാള ചെറുകഥകളെക്കുറിച്ചുളള കഥയുടെ അകംപൊരുൾഎന്നീ കൃതികൾ.
അമീൻ പുറത്തീൽ
ഇ.എം.എസിന്റെ കത്രിക എന്ന ശീർഷകത്തിൽ എട്ടു കഥകളുടെ ഒരു സമാഹാരം പുറത്തുവന്നു. പിന്നാലെ 27 കഥകൾ അടങ്ങുന്ന തെരഞ്ഞെടുത്ത കഥകൾ എന്ന മറ്റൊരു സമാഹാരവും. ഏറ്റവും പുതിയ കഥാസമാഹാരം ഉടൻവരുന്നു. 'ഹൃദയത്തിന്റെ ഭാഷ'. ഉന്നതനായ ഒരു തൊഴിലാളിവർഗ നേതാവും എല്ലാ മാസവും മുടങ്ങാതെ വീട്ടിൽവന്ന് മുടിവെട്ടിയിരുന്ന ക്ഷുരകനും തമ്മിലുളള സൗഹൃദവും സ്നേഹവുമായിരുന്നു ആ കഥയുടെ ഫോക്കസ്.നിയതമായ കഥയും കഥാപാത്രങ്ങളും ആദിമദ്ധ്യാന്തപ്പൊരുത്തവും നൈരന്തര്യവും ഇല്ലാത്ത പരീക്ഷണാത്മക നോവൽ 'അക്ഷരമാല' പൂർത്തിയായിക്കഴിഞ്ഞു. നോവൽ സാഹിത്യ ചരിത്രത്തിൽതന്നെ ഇത് ഒരു പുതിയ അനുഭവമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.