ഒരു കാലത്ത് വീട്ടിൽ റേഡിയോ ഉള്ളവരെ സമ്പന്നരായാണ് പരിഗണിച്ചിരുന്നത്. ലൈസൻസ് പുതുക്കാത്തവരെ പിടികൂടി പിഴ ഈടാക്കാനായി സർക്കാർ ഉദ്യോഗസ്ഥരുണ്ടായിരുന്നു. തിരുവനന്തപുരം-ആലപ്പുഴ റേഡിയോ നിലയങ്ങളിൽനിന്ന് ഞായറാഴ്ചകളിൽ പ്രക്ഷേപണം ചെയ്തിരുന്ന രഞ്ജിനി (ശ്രോതാക്കളാവശ്യപ്പെട്ട സിനിമാ ഗാനങ്ങൾ) ചൊവ്വാഴ്ച രാത്രികളിൽ കോഴിക്കോട് നിലയത്തിന്റെ നിങ്ങളാവശ്യപ്പെട്ടത് എന്നീ പരിപാടികളുടെ സമയത്തിനായി അക്കാലത്തെ യുവതീയുവാക്കൾ കാത്തിരുന്നു. വിവിധ്ഭാരതി നിലയങ്ങൾ എന്നും പല സമയങ്ങളിൽ പാട്ടുകൾ പ്രക്ഷേപണം ചെയ്തിരുന്നു. റെക്കോർഡുകളുടേയും ഓഡിയോ കാസറ്റുകളുടേയും യുഗമാണ് പിന്നെയെത്തിയത്. ഏറെ വൈകാതെ അത്ഭുത കാഴ്ചയായി കേന്ദ്രന്റെ ദൂരദർശനെത്തി. ഹിന്ദി നിലയത്തിലെ ചിത്രഹാറും മലയാളത്തിൽ ആഴ്ചയിലൊരിക്കൽ സംപ്രേഷണം ചെയ്ത ചിത്രഗീതവും ജനപ്രിയ പ്രോഗ്രാമുകളായി മാറി. യുട്യൂബ് പ്രചാരത്തിലായതോടെ പാട്ടുകൾ ഇഷ്ടം പോലെ കേൾക്കാമെന്നായി. ഇപ്പോൾ യുട്യൂബിലെ പാട്ട് കേൾക്കണമെങ്കിൽ അര ഡസൻ പരസ്യങ്ങളെങ്കിലും കാണേണ്ടിവരും. മാത്രവുമല്ല, ആർക്കുമൊന്നിനും നേരമില്ലല്ലോ. പുതിയ തലമുറയ്ക്കിഷ്ടം ഇൻസ്റ്റഗ്രാമിലെ റീലുകളാണ്. റീലുകൾ തയാറാക്കാൻ പശ്ചാത്തലത്തിൽ പാട്ടുണ്ടെങ്കിൽ സൂപ്പറായി.
റീൽ തയാറാക്കുന്നവർക്ക് ഓർമകളിൽ മൂളി മറയുന്ന ചില പാട്ടുകളുണ്ട്. വരികൾ കൃത്യമായി അറിയാത്തത് കാരണം തിരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കില്ല. എന്നാൽ ഇനി ആ ബുദ്ധിമുട്ടുകളില്ല. തുടക്കത്തിലുള്ള ഒന്നോ രണ്ടോ വരികളോ അല്ലെങ്കിൽ ഈണമോ മാത്രമാണ് മനസിലുള്ളതെങ്കിൽ പാട്ട് കൃത്യമായി തിരഞ്ഞ് കണ്ടുപിടിക്കുന്നത് പലപ്പോഴും കഠിന പ്രയത്‌നമായി മാറാറുണ്ട്. എന്നാൽ ഈ വിഷമകരമായ സാഹചര്യത്തിന് പരിഹാരം അണിയറയിൽ ഒരുക്കുകയാണ് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യുട്യൂബ്. പാട്ടിന്റെ വരികൾ ചിട്ടയായി അറിയില്ലെങ്കിൽ ഉടനെ തന്നെ സമീപിക്കാവുന്ന ആൻഡ്രോയ്ഡ് ആപ്പാണ് യുട്യൂബ് പരീക്ഷിക്കുന്നത്. അറിയാവുന്ന വരികൾ പാടിയോ മൂളിയോ പാട്ട് കണ്ടെത്താനുള്ള സേവനമായിരിക്കും ആപ്പ് നൽകുക. യുട്യൂബ് ആപ്പിലെ തന്നെ വോയ്‌സ് സെർച്ച് വഴി പുതിയ ഓപ്ഷൻ പരീക്ഷിക്കാം. മൂന്ന് സെക്കന്റ് നേരത്തേയ്ക്കായിരിക്കും ഇതിനായി നിങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യുക. നിങ്ങൾ നൽകുന്ന ശബ്ദശകലം പരിശോധിച്ച ശേഷം അതിന് ചേരുന്ന ഗാനവും കൂടാതെ ഫീച്ചർ ചെയ്തിട്ടുള്ള ഷോർട്ട് വീഡിയോസ് അടക്കം യുട്യൂബ് തിരഞ്ഞ് കണ്ടുപിടിച്ച് നൽകും. ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പുതിയ ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങുമെന്ന് പ്ലാറ്റ്‌ഫോം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ഒരു പാട്ട് ഹമ്മിംഗ് ചെയ്തോ മൂന്ന് സെക്കൻഡിൽ കൂടുതൽ റെക്കോർഡ് ചെയ്തോ തിരയാൻ സഹായിക്കും.
**** **** ****
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസആർഒ) ഏറ്റെടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയ വാർത്ത രാജ്യം ആവേശത്തോടെയാണ് ഏറ്റെടുത്തത്. രാജ്യം കൈവരിച്ച മഹത്തായ നേട്ടത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. ഈ നേട്ടത്തിന്റെ വിജയാഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും വാർത്തകളും ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ചന്ദ്രയാൻ -3 അതിന്റെ ദൗത്യങ്ങൾ ഓരോന്നായി പൂർത്തീകരിച്ച് മുന്നേറുകയാണ്. ചന്ദ്രയാൻ -3 കൈവരിയ്ക്കുന്ന ലക്ഷ്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ രാജ്യത്തോട് പങ്കുവയ്ക്കുന്നുമുണ്ട്. ചില നേതാക്കൾ ചന്ദ്രയാൻ -3യുടെ വിജയം സംബന്ധിച്ച് നടത്തിയ പ്രസ്താവനകൾ ഏറെ വൈറലായി മാറിയിരുന്നു. രാജ്യത്തെ നേതാക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവാദങ്ങൾ അരങ്ങേറുന്നതിനിടെയാണ് ഈ നേതാക്കളുടെ വിഡ്ഢിത്തം നിറഞ്ഞ പരാമർശങ്ങൾ പുറത്തു വന്നത്. അതിനിടെ, അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ ദേശീയ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് മുന്നോട്ടുവച്ച ആവശ്യം വൈറലായി. അതായത് മറ്റ് രാജ്യങ്ങൾ മതപരമോ ദേശീയമോ ആയ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ചന്ദ്രനെ ഒരു 'ഹിന്ദു രാഷ്ട്ര'മായി പ്രഖ്യാപിക്കണമെന്നാണ് ചക്രപാണി മഹാരാജ് മുന്നോട്ടുവച്ച ആവശ്യം...
ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക, ചന്ദ്രയാൻ -3 യുടെ ലാൻഡിംഗ് പോയിന്റ് ആയ 'ശിവശക്തി പോയിന്റ്്' തലസ്ഥാനമായി പ്രഖ്യാപിക്കണം എന്നും ചന്ദ്രനിൽ ഇന്ത്യയുടെ പരമാധികാരം സ്ഥാപിക്കാനും ഈ നിലപാട് ഔപചാരികമാക്കാൻ പാർലമെന്റിൽ പ്രമേയത്തിന് വേണ്ടി വാദിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനോട് സ്വാമി ചക്രപാണി മഹാരാജ് ആഹ്വാനം ചെയ്തു.
ഇതാദ്യമല്ല സ്വാമി ചക്രപാണി മഹാരാജ്, തന്റെ അസാധാരണമായ പ്രഖ്യാപനങ്ങൾകൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് മഹാമാരി പടർന്നു പിടിച്ച സമയത്ത് വൈറസിനെ ചെറുക്കാൻ അദ്ദേഹം 'ഗോമൂത്ര പാർട്ടി' സംഘടിപ്പിച്ചിരുന്നു. 2018ൽ കേരളം പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ ബീഫ് കഴിക്കുന്നവർക്ക് സഹായം നൽകരുതെന്നും സ്വാമി ചക്രപാണി മഹാരാജ് പ്രഖ്യാപിച്ചിരുന്നു.
**** **** ***
ബോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ സൂപ്പർ താരങ്ങളാണ് അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും. സൂപ്പർതാരമായി തിളങ്ങി നിന്നിരുന്ന അമിതാഭ് ബച്ചൻ ക്യാരക്ടർ റോളിലേക്ക് മാറിയശേഷം പല തവണ ഷാറൂഖുമായി സിനിമകൾ ചെയ്തിട്ടുണ്ട്. ഭൂത്നാഥ്, മൊഹബത്തേൻ, കഭി ഖുശി കഭി ഗം തുടങ്ങി ഒട്ടനേകം സിനിമകൾ. എന്നാൽ കഭി അൽവിദാ നാ കെഹ്ന എന്ന സിനിമയ്ക്ക് ശേഷം ഇരുതാരങ്ങളും ഒരുമിച്ച് സ്‌ക്രീൻ പങ്കിട്ടിട്ടില്ല. ഇപ്പോഴിതാ 17 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്.
ട്വിറ്ററിൽ ഷാറൂഖ് ഖാൻ നടത്തിയ ആസ്‌ക് എസ്ആർകെ എന്ന സെഷനിലാണ് അമിതാഭ് ബച്ചനുമായി ഒന്നിക്കുന്ന പ്രൊജക്ടിനെ പറ്റി ഷാറൂഖ് ഖാൻ മനസ്സ് തുറന്നത്. സെഷനിനിടെ ഒരു ആരാധകനാണ് ഷാറൂഖ് ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചുള്ള ഒരു പുതിയ ചിത്രം പുറത്തുവിട്ടത്. ഇതിനെ പറ്റി സംസാരിക്കവെയാണ് ഷാറൂഖ് മനസ്സ് തുടന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും അമിതാഭ് ബച്ചനുമായി ചേർന്ന് സിനിമ ചെയ്യുകയാണെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഷാറൂഖ് പറഞ്ഞു. ജവാനാണ് ഷാറൂഖിന്റെ അടുത്തതായി പുറത്തിറങ്ങുന്ന സിനിമ. സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ ആറ്റ്ലിയാണ്. നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.
**** **** ***
നടൻ മമ്മൂട്ടി സെറ്റിൽ വെച്ച് തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചു വെളിപ്പെടുത്തി ആസിഫ് അലി. ഐ ആം വിത്ത് ധന്യ വർമ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താൻ കരഞ്ഞുപോയ അനുഭവം ആസിഫ് അലി വിവരിച്ചത്.
'ദേഷ്യം വന്നാലും സങ്കടം വന്നാലും പ്രകടിപ്പിക്കുന്ന ഒരാളാണ് ഞാൻ. അത് മറ്റുള്ള ആളുകൾ എന്ത് ചിന്തിക്കും എന്നോർത്തിട്ട് അത് ചെയ്യാതിരിക്കുന്ന ആളല്ല. അങ്ങനെ ഇമോഷൻസ് പ്രകടിപ്പിക്കുന്ന ഒരാളെ കണ്ടിട്ടുള്ളത് മമ്മൂക്കയെയാണ്.'
'ഒരു ഷൂട്ടിന്റെ ഇടക്ക് മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടു. സംഭവം എന്താണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ എന്നോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. അന്ന് വരെ മമ്മൂക്ക കൊണ്ട് വരുന്ന ഭക്ഷണം കഴിച്ചും മമ്മൂക്കയുടെ വണ്ടി ഓടിച്ചും അത്രയും സ്വാതന്ത്ര്യം ഉണ്ടായിരുന്നതുമാണ്. എന്നാൽ പെട്ടെന്ന് എന്റെ ഒരു മണ്ടത്തരം കാരണമാണ് എനിക്ക് ചീത്ത കേട്ടത്.' 'മമ്മൂക്ക ചീത്ത പറഞ്ഞതിന്റെ സങ്കടത്തിൽ എന്റെ കണ്ണുകളൊക്കെ നിറഞ്ഞൊഴുകുകയാണ്. സെറ്റ് മുഴുവൻ എന്നെയാണ് നോക്കുന്നത്. ഞാൻ ഏങ്ങലടിച്ച് കരയുകയാണ്. സത്യത്തിൽ ഞാൻ പേടിച്ചു പോയി. അതോടെ ബ്രേക്കായി മമ്മൂക്ക പോയി. ഞാൻ മമ്മൂക്കയുടെ അടുത്ത് പോകാതെ പുറത്തിരുന്ന് കഴിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മമ്മൂക്ക വന്നു. ഡോർ ഒക്കെ തുറന്നിട്ട് അവൻ എവിടെ എന്ന് ചോദിച്ചു. എന്താ കഴിക്കാൻ വരാതിരുന്നേ.. ഞാൻ ചീത്ത പറഞ്ഞതുകൊണ്ടാണോ എന്ന് ചോദിച്ചു. ഞാൻ മിണ്ടാതെ നിൽക്കുകയാണ്.
'എനിക്ക് നിന്നെ ചീത്ത പറയാൻ ആകില്ലേ..? ഇതിനി ജീവിതകാലം മുഴുവൻ മനസിൽ വെച്ചുകൊണ്ട് നടക്കാൻ ആണോ ഉദ്ദേശ്യം എന്ന് ചോദിച്ചു. അത്രയും ജെനുവിനായ ആളാണ് അദ്ദേഹം. അക്കാര്യം എന്നെ അത്രയും ഇൻഫ്ളുവെൻസ് ചെയ്തിട്ടുണ്ട്'-ആസിഫ് അലി പറഞ്ഞു.
**** **** ***
ഫ്ളവേഴ്സിന്റെ ടോപ് സിംഗർ സീസൺ ത്രീ കിരീടം നിവേദിതയ്ക്ക്. കോട്ടയം സ്വദേശിയണ് നിവേദിത. ഏറെ ജനപ്രീതി നേടി മുന്നേറിയ ടോപ് സിംഗറിൽ കടുത്ത മത്സരത്തിലൂടെയാണ് നിവേദിത കിരീടം സ്വന്തമാക്കിയത്. ജേതാവിന് 50 ലക്ഷം രൂപയുടെ ഫ്ളാറ്റാണ് ലഭിക്കുക. ഇരുപത് പേരുമായിട്ടാണ് ഫ്ളവേഴ്സ് സംഗീത പരിപാടി ആരംഭിച്ചത്. കടുത്ത മത്സരങ്ങൾ ആരംഭിച്ചതോടെ ഇത് ആറായി ചുരുങ്ങിയിരുന്നു. അതിൽ നിന്നാണ് ജേതാവിനെ തെരഞ്ഞെടുത്തത്. അതേസമയം ഗ്രാൻഡ് ഫിനാലെയിൽ എംപിയും നടനുമായ സുരേഷ് ഗോപിയും പങ്കെടുത്തു.
രണ്ടാം സ്ഥാനം തിരുവനന്തപുരം സ്വദേശിയായ മുക്തികയ്ക്കാണ്. മൂന്നാം സ്ഥാനം പന്തളം സ്വദേശി ദേവനാരായണനും സ്വന്തമാക്കി. നടൻ സുരേഷ് ഗോപിയാണ് ടോപ് സിംഗർ വിജയിയെ പ്രഖ്യാപിച്ചത്. ടോപ് സിംഗറിന്റെ മൂന്നാം സീസണിന്റെ സംപ്രേഷണം 2022 ഒക്ടോബർ രണ്ടിനായിരുന്നു ആരംഭിച്ചത്. ഏകദേശം പത്ത് മാസത്തോളം നീണ്ട കടുപ്പമേറിയ മത്സരങ്ങൾക്കൊടുവിലാണ് സീൺ മൂന്നിന് പരിസമാപ്തിയായത്. ഓഡിഷനിലൂടെയാണ് നിരവധി മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ഓഡിഷനിലൂടെയാണ് മത്സരാർത്ഥികളായ കുട്ടികളെ തെരഞ്ഞെടുത്തത്. അഞ്ചിനും പതിനാല് വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ടോപ് സിംഗറിൽ അവസരം ലഭിച്ചത്. കുരുന്നു ഗായകർ അവരുടെ കഴിവുകൾ തെളിയിക്കാനുള്ള വേദിയായിട്ടാണ് ടോപ് സിംഗറെ കാണുന്നത്. ആദ്യ രണ്ട് സീസണും വൻ വിജയമായിരുന്നു. സംഗീത സംവിധായകരായ എം ജയചന്ദ്രൻ, ഗായകൻ എം.ജി ശ്രീകുമാർ, ഗായിക അനുരാധ, ബിന്നി കൃഷ്ണകുമാർ എന്നിവരാണ് ഈ ഷോയിലെ വിധി കർത്താക്കൾ. ആദ്യ സീസണിൽ സീതാലക്ഷ്മിയും, രണ്ടാം സീസണിൽ ശ്രീനന്ദുമാണ് ടോപ് സിംഗർ ജേതാക്കളായത്.
**** **** ***
കർഷകർ അനുഭവിക്കുന്ന ദുരിതത്തിൽ കൃഷിമന്ത്രിയെ വേദിയിലിരുത്തി രൂക്ഷമായി വിമർശിച്ച് നടൻ ജയസൂര്യ. ചില കാര്യങ്ങൾ മന്ത്രി പി. പ്രസാദിന്റെ ചെവിയിലെത്താൻ വൈകുമെന്ന് നടൻ പറഞ്ഞു. മന്ത്രി പി. രാജീവും വേദിയിലുണ്ടായിരുന്നു. കളമശേരിയിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ. 'കൃഷിക്കാരുടെ സഹായമില്ലാതെ നമുക്ക് ഒരു ദിവസം പോലും കടന്നുപോകാനാകില്ല. ഞാൻ സിനിമയിൽ ഹീറോ ആണെങ്കിലും യഥാർത്ഥ ജീവിതത്തിലെ ഹീറോ മന്ത്രി രാജീവിനെ പോലെയുള്ളവരൊക്കെയാണ്. കൃഷിക്കാർ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങളല്ല. മന്ത്രി പ്രസാദിന്റെ ചെവിയിൽ ചില കാര്യങ്ങളെത്താൻ ഒരുപാട് വൈകും. ഒരു സിനിമ പരാജയപ്പെട്ടാൽ ഒരു നായകൻ അറിയുന്നത് ഏറ്റവും അവസാനമായിരിക്കും എന്ന് പറയുന്നത് പോലെയാണിത്. ഇത് നടൻ ജയസൂര്യ അല്ല, മറിച്ച് സാധാരണക്കാരനായ വ്യക്തി മന്ത്രിയോട് ചില കാര്യങ്ങൾ ഓർമിപ്പിക്കുകയാണ്.
തനിക്കൊരു സുഹൃത്തുണ്ട്, നടൻ കൃഷ്ണപ്രസാദ്. അദ്ദേഹം കൃഷികൊണ്ട് ജീവിക്കുന്നയാളാണ്. അഞ്ചാറുമാസമായി നെല്ല് കൊണ്ടുകൊടുത്തിട്ട് സപ്‌ളൈകോയിൽനിന്ന് പൈസ കിട്ടിയിട്ടില്ല. തിരുവോണദിവസം അവർ ഉപവാസമിരിക്കുകയാണ്. നമ്മുടെ കൃഷിക്കാർ തിരുവോണദിവസം പട്ടിണിയിരിക്കുകയാണ്. അധികാരികളുടെ കണ്ണുകളിൽ ഇത് എത്തിക്കാനാണ് അവർ ഇത്തരത്തിൽ കഷ്ടപ്പെടുന്നത്. അവർക്കുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്.
പുതിയ തലമുറയിൽ ഉള്ള ചെറുപ്പക്കാർക്ക് ഷർട്ടിൽ ചെളി പുരളുന്നത് ഇഷ്ടമല്ലെന്ന് അവർ പറയുന്നു. എന്നാൽ തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടുകൊണ്ട് എങ്ങനെയാണ് സാർ പുതുതലമുറ കാർഷികരംഗത്തേയ്ക്ക് വരുന്നത്. ഒരിക്കലും വരില്ല. കാരണം അവർ ആഗ്രഹിക്കുന്നത് അവരുടെ കാര്യങ്ങൾ എല്ലാം നല്ലരീതിയിൽ നടക്കാനാണ്. കൃഷിക്കാരാണ് എന്ന് അഭിമാനത്തോടെ പറയാൻ പറ്റുകയാണെങ്കിൽ മാത്രമേ പുതിയ തലമുറ കൃഷിയിലേയ്ക്ക് എത്തുകയുള്ളൂ. അതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അതിനുള്ള നടപടിയുണ്ടാവണം.അടുത്ത കാര്യമായി പറയാനുള്ളത് ക്വാളിറ്റി ചെക്കിംഗിനുള്ള സംവിധാനം ഇവിടെ ഉണ്ടാവണം. അങ്ങനെയാണെങ്കിൽ വിഷപ്പച്ചക്കറി കഴിക്കാതെ നല്ല മികച്ച ആഹാരം കഴിക്കാൻ പറ്റും'-ജയസൂര്യ പ്രസംഗത്തിനിടെ വ്യക്തമാക്കി.
സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് കൊടുത്തുതീർക്കാത്തതുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ കളമശ്ശേരിയിലെ പരിപാടിയിൽ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി. പ്രസാദ് രംഗത്തെത്തി. ജയസൂര്യ നല്ല അഭിനേതാവാണെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങളുടെ മുമ്പാകെയല്ല അഭിനയം കാഴ്ചവെക്കേണ്ടതെന്നും പറഞ്ഞു. പ്രതികരണത്തിന് പിന്നിൽ അജണ്ടയുണ്ട്. ഇത് നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രതികരണമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൃഷ്ണപ്രസാദടക്കം പാടശേഖരത്തിലെ മുഴുവൻപേരും മാസങ്ങൾക്ക് മുമ്പേ നെല്ലിന്റെ വില വാങ്ങിച്ചതാണ്. അദ്ദേഹത്തിന്റെ പേരിലാണ് നെല്ലിന്റെ പൈസ കിട്ടിയിട്ടില്ലെന്ന് വന്നുനിന്ന് പറയുന്നത്. അരങ്ങുതകർക്കാൻ എത്ര കാപട്യമാണ് രംഗത്തേക്കിറക്കുന്നത്? എത്രമാത്രം അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിച്ചാലും സത്യത്തിന്റെ നേർക്ക് കുതിക്കുന്നൊരു ജനത കേരളത്തിലുണ്ടെന്ന് 2021-ലെ തെരഞ്ഞെടുപ്പ് കാഴ്ചവെച്ച കാര്യമാണെന്നും പുതുപ്പള്ളിയിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽ.ഡി.എഫ്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പി. പ്രസാദ് പറഞ്ഞു.'ജയസൂര്യ നല്ല അഭിനേതാവാണ്. പക്ഷേ, പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ അഭിനയിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് എപ്പോഴും കാണുന്നത്. എന്നാൽ, ജനങ്ങളുടെ മുമ്പാകെയല്ല അഭിനയം കാഴ്ചവെക്കേണ്ടത്. അത് കേവലമായൊരു നാട്യം മാത്രമായിപ്പോയി' -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
**** **** ***
കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ റവന്യു സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽനിന്ന് നടി നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തൽ. തങ്ങൾ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായർ ഇഡിക്ക് നൽകിയ മൊഴി. നവ്യയെ കൊച്ചിയിൽ സച്ചിൻ സന്ദർശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.ലഖ്നൗവിൽ കസ്റ്റംസ് അഡിഷനൽ കമ്മിഷണർ ആയിരിക്കെ കളളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. അതിനു മുൻപ് മുംബൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഡപ്യുട്ടി ഡയറക്ടർ ആയിരിക്കെ സച്ചിൻ സാവന്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്നാണിത്.
ബിനാമി സ്വത്തും ഇദ്ദേഹത്തിനു പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം. വാട്സാപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് നവ്യ നായരുമായുള്ള സൗഹൃദം അന്വേഷണ ഏജൻസി കണ്ടെത്തിയത്.ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിനെ ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന നിലയിൽ പരിചയമുണ്ടെന്നു നടി നവ്യ നായരുടെ കുടുംബം പറഞ്ഞു. ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നതിനായി അദ്ദേഹത്തിനു പലവട്ടം സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. നവ്യയുടെ മകന്റെ ജന്മദിനത്തിനു സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. എന്നാൽ, നവ്യയ്ക്ക് ഉപഹാരങ്ങളൊന്നും നൽകിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
**** **** ***
വൻ ക്യാൻവാസിൽ ഒരുങ്ങിയ ദുൽഖർ സൽമാൻ ചിത്രം ആഗോള വ്യാപകമായി തിയേറ്ററുകളിൽനിന്ന് മുപ്പതു കോടി കലക്ഷനിലേക്കു കടക്കുമ്പോൾ ഒരു വിഭാഗം ആളുകളുടെ നെഗറ്റിവ് ക്യാമ്പയിനിങ്ങിനു എതിരെ ശക്തമായ പ്രതികരണം അറിയിച്ചിരിക്കുകയാണ് അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ നൈലാ ഉഷ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കുന്നതെന്തിന്? ഈ സിനിമയിലുള്ള താരങ്ങൾക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്നും നൈലാ ഉഷ പറഞ്ഞു.
കേരളത്തിലും ഗൾഫിലും റിലീസ് ദിവസം മുതൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളും കലക്ഷനും ഹൗസ്ഫുൾ ഷോകളും നേടുന്നതിനിടയിൽ ഒരുകൂട്ടം ആളുകളുടെ പരസ്യമായ ആക്രമണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നൈല. കിംഗ് ഓഫ് കൊത്തയിലെ സുപ്രധാന റോളിൽ എത്തുന്ന നൈലയുടെ വാക്കുകൾ ഇപ്രകാരമാണ്. 'സിനിമയുടെ അണിയറക്കാർക്ക് ഞാൻ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്നുതോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകൾ പ്രചരിപ്പിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടമാകില്ലല്ലോ.
ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എല്ലാവരും സിനിമ തിയേറ്ററിൽ കാണട്ടെ, അതിന് അവസരം കൊടുക്കു. അല്ലാതെ വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവർ വലിയ ആളുകളുടെ മക്കൾ ആണെന്ന് ഒക്കെ കരുതി അവർക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ ഞാൻ പറയൂ'-നൈല നയം വ്യക്തമാക്കി.