Sorry, you need to enable JavaScript to visit this website.

തങ്ങളുടെ ഭൂപടം നിയമാനുസൃതമെന്ന് ചൈന

ബീജിംഗ്- അരുണാചല്‍ പ്രദേശും അക്സായ് ചിന്‍ മേഖലയും ഉള്‍പ്പെടുത്തിയ ബീജിംഗിന്റെ ഭൂപടത്തിനെതിരെ ഇന്ത്യയുടെ പ്രതിഷേധത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. ചൈനയുടെ സ്റ്റാന്‍ഡേര്‍ഡ് ഭൂപടത്തിന്റെ 2023 പതിപ്പ് പുറത്തിറക്കുന്നത് നിയമത്തിന് അനുസൃതമായാണെന്നും പരമാധികാര രാജ്യത്തിന്റെ സാധാരണ രീതിയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട കക്ഷികള്‍ വസ്തുനിഷ്ഠമായി കൈകാര്യം ചെയ്യുമെന്നും അമിതമായി വ്യാഖ്യാനിക്കില്ലെന്നും പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അരുണാചല്‍ പ്രദേശിനും അക്സായ് ചിന്‍ മേഖലയ്ക്കും മേലുള്ള ചൈനയുടെ അവകാശവാദത്തിനെതിരെ ഇന്ത്യയുടെ പ്രതികരണം ശക്തമായിരുന്നു. ഇത്തരം നടപടികള്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നത് സങ്കീര്‍ണ്ണമാക്കുക മാത്രമേ ചെയ്യുകയുള്ളുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ അവകാശവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പ്രദേശത്തിന് അവകാശവാദം ഉന്നയിക്കുന്ന ചൈനയുടെ 2023ലെ സ്റ്റാന്‍ഡേര്‍ഡ് മാപ്പിനെതിരെ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനയുടെ സ്റ്റാന്‍ഡേര്‍ഡ് മാപ്പിനെ തള്ളിരംഗത്തെത്തി. അസംബന്ധമായ അവകാശവാദങ്ങള്‍ ഉന്നയിച്ചതുകൊണ്ട് മറ്റുള്ളവരുടെ പ്രദേശങ്ങള്‍ നിങ്ങളുടേതാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെതല്ലാത്ത പ്രദേശങ്ങള്‍ അവകാശപ്പെടുന്ന ഭൂപടങ്ങള്‍ ചൈന മുമ്പും പുറത്തിറക്കിയിട്ടുണ്ടെന്നും ഇത് അവരുടെ പഴയ ശീലമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

Latest News