Sorry, you need to enable JavaScript to visit this website.

കാന്തപുരത്തിന്റെ സേവനം ഇന്ത്യക്ക് അഭിമാനവും പ്രചോദനവും- പ്രധാനമന്ത്രി മോഡി

മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതിയിൽ കാന്തപുരത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കോഴിക്കോട്- ലോക മുസ്ലിം പണ്ഡിതർക്കുള്ള പരമോന്നത  മലേഷ്യൻ ബഹുമതിയായ മഅൽ ഹിജ്‌റ അവാർഡ് ലഭിച്ചതിൽ പ്രമുഖ പണ്ഡിതനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രവർത്തനങ്ങളുടെ ആഗോള സ്വാധീനമാണ് ഈ നേട്ടം വിളംബരം ചെയ്യുന്നതെന്നും എല്ലാ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായും ഈ നേട്ടം മാറുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിസ്വാർത്ഥ സേവനം, മാനവികതയോടുള്ള സമർപ്പണം, ഇന്ത്യൻ സമൂഹത്തിൽ ചെലുത്തിയ ഗുണപരമായ സ്വാധീനം എന്നിവക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്നും കാന്തപുരത്തിന് അയച്ച സന്ദേശത്തിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ അതിരുകൾക്കപ്പുറം നിസ്വാർത്ഥ സേവനത്തിനും അനുകമ്പക്കും ലഭിച്ച ആഗോള അംഗീകാരത്തിന്റെ  തെളിവാണ് മഅൽ ഹിജ്‌റ പുരസ്‌കാരം. സാമൂഹിക ഉന്നമനത്തിനായുള്ള അസാധാരണ അർപ്പണബോധത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, വിവിധ സമൂഹങ്ങൾക്കിടയിൽ സൗഹാർദ്ദപരമായ സഹവർത്തിത്വം വളർത്തുക എന്നിവയുൾപ്പെടെയുള്ള  പരിശ്രമങ്ങളെ എടുത്തുപറയുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കാന്തപുരം സ്ഥാപിച്ച സ്ഥാപനങ്ങൾ ആത്മീയ ജ്ഞാനവും ആധുനിക വിദ്യാഭ്യാസവും കൂടിച്ചേരുന്ന കേന്ദ്രങ്ങളായെന്നും, സമഗ്ര വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തും വിദേശത്തും ശൈഖ് അബൂബക്കർ നടത്തുന്ന അനുകമ്പാ പൂർണവും സാമൂഹിക ഉന്നമനപരവുമായ പ്രവർത്തനങ്ങളെ കത്തിൽ അഭിനന്ദിച്ചു.

കഴിഞ്ഞ മാസം അവസാന വാരമാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ മലേഷ്യൻ സർക്കാർ മഅൽ ഹിജ്‌റ പുരസ്‌കാരം നൽകി ആദരിച്ചത്. ക്വലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമിന്റെയും ലോക മുസ്ലിം നേതാക്കളുടെയും സാന്നിധ്യത്തിൽ രാജാവ് സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷായാണ് അവാർഡ് സമ്മാനിച്ചത്.

വിദ്യാഭ്യാസം, സാമൂഹിക വികസനം, സമാധാനം കെട്ടിപ്പടുക്കൽ എന്നീ മേഖലകളിൽ നൽകിയ സംഭാവനകളാണ് അവാർഡിന് അർഹനാക്കിയതെന്ന് മലേഷ്യൻ ഇസ്ലാമിക വികസന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യൻ മുസ്ലിം സമൂഹത്തെപ്രതിനിധീകരിക്കുന്ന കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ലോകത്തെ സ്വാധീനമുള്ള പണ്ഡിതരിലൊരാളാണ്. ഇന്ത്യൻ സംസ്‌കാരവും വൈവിധ്യവും സാമൂഹിക ഒരുമയും ലോക രാജ്യങ്ങൾക്കിടയിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഉയർത്തിപ്പിടിക്കുന്ന കാന്തപുരത്തിന് വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളുമായും പ്രമുഖരുമായും പണ്ഡിതരുമായും അടുത്ത ബന്ധമാണുള്ളത്.
 

Latest News