Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്വാസകോശ അർബുദം; നേരത്തെ അറിയാം ജീവിതം നിലനിർത്താം

ആരോഗ്യം

ശ്വാസകോശ അർബുദ ദിനമായിരുന്നു ഓഗസ്റ്റ് ഒന്ന്.  ലംഗ്‌സ് കാൻസർ അഥവാ ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ലോകത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാകുന്ന കാൻസറാണ്  ശ്വാസകോശ അർബുദം. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറിനും, സ്ത്രീകളിൽ ബ്രസ്റ്റ് കാൻസറിനും പിന്നിൽ രണ്ടാം സ്ഥാനത്താണ് ശ്വാസകോശ അർബുദം. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തവണ്ണം രോഗ നിർണയം വൈകുന്നതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. ഇതിനെ കുറിച്ച് കൃത്യമായ അവബോധമില്ലാത്തതാണ് അപകടത്തിലേക്ക് നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് ഒന്ന് ലോക ശ്വാസകോശ അർബുദ ദിനമായി ആചരിക്കുന്നത്. ജനങ്ങളിൽ കൃതമായ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.

രോഗനിർണയം മുഖ്യം

ശ്വാസകോശ അർബുദത്തിന് ചികിത്സ നൽകുന്നത്തിലെ ഏറ്റവും പ്രധാന വെല്ലുവിളി രോഗനിർണയമാണ്. 80 മുതൽ 85 ശതമാനം രോഗികളിലും അസുഖം മൂർച്ഛിച്ച് മൂന്നാം ഘട്ടത്തിലോ നാലാം ഘട്ടത്തിലോ എത്തുമ്പോഴാണ് രോഗ നിർണയം നടക്കുന്നത്. ഇത്തരം രോഗികളിൽ 20 ശതമാനത്തോളം പേരിൽ മാത്രമേ ചികിത്സിച്ച് ഭേദമാക്കാൻ കഴിയൂ. അതേസമയം നേരത്തെ രോഗനിർണയം നടത്തിയവരിൽ  70 ശതമാനത്തിലധികം രോഗികളെയും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തുടക്കത്തിലേ കണ്ടുപിടിച്ചാൽ  ഭേദമാക്കാനും,  കൃത്യമായ ചികിത്സ കൊണ്ടു ശാരീരിക ബുദ്ധിമുട്ടുകൾ കുറക്കാനും കഴിയുമെന്നതിനാൽ നേരത്തെയുള്ള രോഗനിർണയം അത്യാവശ്യമാണ്.

ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം, ചികിത്സ വേഗത്തിലാക്കാം  

ശ്വാസകോശ അർബുദത്തിന്റെ ഏറ്റവും പ്രാഥമികമായ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുന്നത്    നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവൻ രക്ഷിക്കുന്നതിന് സഹായിക്കും. സ്ഥിരമായി പുകവലിക്കുന്നവരിലും  ഹാനികരമായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നവരിലുമാണ് ശ്വാസകോശ ക്യാൻസർ സാധ്യത കൂടുതലുള്ളത്. പ്രാരംഭ ഘട്ടത്തിൽ, ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ  തിരിച്ചറിയുന്നത് സാധാരണഗതിയിൽ പ്രയാസമാണ്, തുടക്കത്തിൽ സാധാരണശ്വാസകോശ ലക്ഷണങ്ങൾ മാത്രമുള്ളതിനാൽ തിരിച്ചറിയാൻ പോലും കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും, ചിലപ്പോൾ നാം ശ്രദ്ധിക്കാതെ പോകുന്ന പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കാൻ സഹായിക്കും.

 വിട്ടുമാറാത്ത ചുമ

നമ്മുടെ ശ്വാസനാളത്തിലേക്കും ശ്വാസകോശത്തിലേക്കും പുറത്ത് നിന്നുള്ള വസ്തുക്കൾ കടക്കുന്നത് തടയാനുള്ള ഒരു മാർഗമാണ് ചുമ. എന്നാൽ  വിട്ടുമാറാത്ത ചുമയാണ് ശ്വാസകോശ അർബുദത്തിന്റെ ഒരു പ്രധാന ലക്ഷണം. പനി, ജലദോഷം എന്നിവ മൂലം  ചുമ ഉണ്ടാകാം. എന്നാൽ രണ്ട് അവസ്ഥകളിലും പത്ത് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ല. എന്നാൽ ശ്വാസകോശ അർബുദം ബാധിച്ചവരിൽ, ചുമ പതിവായി കാണപ്പെടും.  എന്നാൽ യാതൊരു  കാരണവുമില്ലാതെ വിട്ടു മാറാത്ത ചുമ തുടർന്നാൽ തീർച്ചയായും വിശദമായി പരിശോധന തേടേണ്ടതാണ്.

ശ്വാസതടസ്സം

രണ്ടാംഘട്ടത്തിൽ അതിവേഗത്തിലാണ് ശ്വാസകോശത്തിലെ കാൻസർ കോശങ്ങൾ    പെരുകുക. ഇത് ശ്വാസനാളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ പ്രവാഹം കുറക്കുകയും ചെയ്യുന്നു.  ഇതോടെ ശരീരത്തിന് ആവശ്യമായ വായു ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാകും. ഇത് കാൻസർ ബാധിതന് ശ്വാസതടസ്സവും ക്ഷീണവും ഉണ്ടാക്കുന്നു. നടക്കുമ്പോൾ പോലും ശ്വാസം കിട്ടാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

ഭാരക്കുറവും ക്ഷീണവും

ചെറിയ കാലയളവിനുള്ളിൽ യാതൊരു  കാരണവുമില്ലാതെ അനിയന്ത്രിതമായുണ്ടാകുന്ന ഭാരക്കുറവ് കാൻസർ ലക്ഷണമായേക്കാം. ശരീര ഭാരം നാല് കിലോയോ അതിനേക്കാൾ അധികമോ  കുറയും. കാൻസർ കോശങ്ങളുടെ വളർച്ച മൂലം. വിശപ്പില്ലായ്മ ഉണ്ടാകുന്നതാണ് ശരീരഭാരത്തിൽ മാറ്റത്തിനും ഇടയാക്കുന്നത്. ശരീരഭാരത്തിലെ മാറ്റം നാലു കിലോയോ അതിൽ അധികമോ കുറഞ്ഞാൽ തീർച്ചയായും വിശദ പരിശോധന തേടിയിരിക്കണം.

കഫത്തിൽ രക്തം കാണുക  
 
ചെറിയ അളവിലോ വലിയ അളവിലോ ആയിക്കോട്ടെ, കഫത്തിൽ രക്തം കാണപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ചില സന്ദർഭങ്ങളിൽ വായിലെ മുറിവുകൾ (പുണ്ണുകൾ) കാരണമോ, മോണരോഗം കാരണമോ ഒക്കെയാകാം ഇവ സംഭവിക്കുന്നത്. എന്നാൽ കഫത്തിനുള്ളിലാണ് രക്തം കാണുന്നതെങ്കിൽ തീർച്ചയായും പരിശോധിച്ച് ഉറപ്പു വരുത്തണം.

രോഗനിർണയം, ചികിത്സ

നേരത്തെയുള്ള രോഗനിർണയമാണ് കാൻസർ ചികിത്സയിൽ ഏറ്റവും പ്രധാന ഘടകം. പുകവലിക്കാരിൽ 55 വയസിന് ശേഷവും, കുടുംബത്തിൽ ശ്വാസകോശ രോഗമുള്ളവരുണ്ടെങ്കിൽ അവരും,  എൽ.ഡി.സി.റ്റി - ഡോസ് സി.ടി പരിശോധന നടത്തണം. റേഡിയേഷൻ തോത് വളരെ കുറവായതിനാൽ ഇത് മറ്റു പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ല. പരിശോധനയിലൂടെ നേരത്തെ തന്നെ രോഗ നിർണ്ണയം നടത്തി ചികിത്സ നിർണയിക്കാൻ കഴിയും. ആവശ്യമെങ്കിൽ ശസ്ത്രക്രിയയിലൂടെ രോഗം പൂർണ്ണമായും നീക്കം ചെയ്യാനും കഴിയും.

നൂതന ചികിത്സകൾ

വളരെ നൂതനമായ മരുന്നുകളും, ചികിത്സകളുമാണ് ശ്വാസകോശ അർബുദ ചികിത്സക്കായി ഉപയോഗിക്കുന്നത്. വലിയ തോതിൽ ഗവേഷണങ്ങൾ നടക്കുന്നതിനാൽ അനുദിനം പുതിയ ചികിത്സ രീതികളും ഉയർന്നു വരുന്നുണ്ട്.  ജനിതക പരിണാമങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സ, ടാർഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, നൂതന റേഡിയേഷൻ ചികിത്സ (സ്റ്റീരിയോടാക്ടിക് റേഡിയേഷൻ തെറാപ്പി), വീഡിയോ അസിസ്റ്റഡ് തൊറാസ്‌കോപ്പിക് ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകൾ ഇന്ന് ലഭ്യമാണ്.

അന്തരീക്ഷ മലിനീകരണം കുറക്കാം, കാൻസർ സാധ്യതകളും

മുഖ്യകാരണം പുകവലിയാണെങ്കിലും പുകവലിക്കാത്ത ആളുകളിലും ശ്വാസകോശ അർബുദം കൂടിവരുന്ന കാഴ്ചയാണ് ഇന്നുള്ളത്. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളും ശ്വസിക്കുന്ന വായുവും മലിനമാകുന്നതാണ് പ്രധാന കാരണം. അതിനാൽ  തന്നെ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് പ്രത്യേക പരിഗണന നൽകിയുള്ള പ്രവർത്തനം വേണം. ഇതിലൂടെ നമ്മുടെ കുടുംബത്തിനും, സമൂഹത്തിനും ഭാവി തലമുറക്കും സുരക്ഷിതമായ ജീവിതം ഉറപ്പുവരുത്താം.


(കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ശ്വാസകോശരോഗ വിഭാഗം മേധാവിയാണ് ലേഖകൻ)

Latest News