Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആർ.കെ: അക്ഷരങ്ങളിൽ രാഗപരാഗം

                     
'രവിവർമ്മ ചിത്രത്തിൻ 
രതി ഭാവമേ' എന്ന ഒരൊറ്റ 
ഗാനത്തിലൂടെ മലയാള 
ഗാനാസ്വാദകരുടെ 
ഹൃദയത്തിൽ ഇടം നേടിയ 
ഗാനരചയിതാവ് 
ആർ.കെ. ദാമോദരന് സപ്തതി

കവി, ഗാനരചയിതാവ്  പത്രപ്രവർത്തകൻ, അവതാരകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആർ.കെ. ദാമോദരൻ 1977 ൽ, പ്രേംനസീർ നായകനായ  'രാജു റഹിം' എന്ന ചിത്രത്തിലൂടെയാണ് ഗാനരചനാ രംഗത്ത് എത്തുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കെ, സുഹൃത്തായ കൊച്ചിൻ ഹനീഫയുടെ സഹായത്താലാണ് ആദ്യ ചിത്രത്തിന് ഗാനമെഴുതാൻ അവസരം ലഭിച്ചത്. ഒ.എൻ.വിയും പി. ഭാസ്‌കരനും ശ്രീകുമാരൻ തമ്പിയുമടക്കമുള്ളവർ തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന കാലത്താണ് ആർ.കെ. ആദ്യഗാനമെഴുതുന്നത്. ഈ ഗാനം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുമായിരുന്നു. രവിവർമ്മ ചിത്രം കാലത്തെ അതിജീവിച്ച് ഇന്നും ആസ്വാദകരിൽ നിറയുകയാണ്. അതിന് ശേഷം ഒട്ടനവധി ഹിറ്റുകൾ ആർ.കെ സമ്മാനിച്ചു. ചലച്ചിത്ര ഗാനങ്ങളും ആൽബങ്ങളും കവിതകളും ജിംഗിളുകളുമായി അദ്ദേഹത്തിന്റെ കലാസപര്യ നീളുന്നു. സപ്തതിയിലെത്തുന്ന ആർ.കെ, മലയാള ചലച്ചിത്ര സംഗീത രംഗത്ത് ഒരുമിച്ച് പ്രവർത്തിച്ച മൂന്ന് തലമുറയിലെ ആറ് വ്യക്തിത്വങ്ങളെക്കുറിച്ച് 
'മലയാളം ന്യൂസു'മായി ഗാനാനുഭവങ്ങൾ പങ്കുവെക്കുന്നു.....

യേശുദാസ്

സ്‌കൂൾ കാലഘട്ടത്തിൽ വീട്ടിൽ വെച്ച് രഞ്ജിനിയിൽ ചലച്ചിത്ര ഗാനങ്ങൾ കേട്ട് ആസ്വദിക്കുന്ന കുട്ടികളുടെ  ഗ്രൂപ്പിൽ യേശുദാസ് - ജയചന്ദ്രൻ പക്ഷങ്ങൾ ഉണ്ടായിരുന്നു. അതിൽ ദാസ് വിഭാഗത്തിന്റെ നേതാവായിരുന്നു ഞാൻ. പിന്നീട് കൊച്ചിയിൽ യേശുദാസിന്റെ ഗാനമേളകൾ നടക്കുന്ന സ്ഥലങ്ങളിൽ ടിക്കറ്റെടുക്കാൻ പൈസയില്ലാതെ ഇടവേളകളിൽ ടിക്കറ്റില്ലാതെ അകത്തു കയറി ഗാനമേള ആസ്വദിച്ചിട്ടുണ്ട് ഞാൻ. ആദ്യ ചിത്രമായ രാജു റഹിമിന്റെ റെക്കോർഡിംഗ് സമയത്താണ് ദാസേട്ടനെ ആദ്യമായി അടുത്തു കാണുന്നതും സംസാരിക്കുന്നതും. 1977 നവം. 2 ന് എ.വി.എം.ഇ തീയറ്ററിലാണ് എം.കെ.അർജുനൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടൻ രവിവർമ്മ ചിത്രത്തിൻ എന്ന ഗാനം ആലപിക്കുന്നത്. 
റെക്കോർഡിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ ദാസേട്ടൻ പോകാനൊരുങ്ങുകയാണ്. ഞാൻ അർജുനൻ മാഷിന്റെ അടുത്തു പോയി ദാസ് സാറിനെ പരിചയപ്പെടുത്തണമെന്ന് പറഞ്ഞു.  അർജുനൻ മാഷാണ് ആദ്യമായി പരിചയപ്പെടുത്തിയത്. എറണാകുളത്ത് എവിടെയാണ് എന്നു ചോദിച്ചു. പാട്ട് നന്നായെന്നും 'കീപ്പ് ഇറ്റ് അപ്' എന്ന ആശംസയും നൽകി. രവിവർമ്മ ചിത്രം പോലെ ദാസേട്ടനുമായുള്ള ബന്ധത്തിന് 45 വർഷമായി. അന്നുതൊട്ട് ഇന്ന് വരെ ഈ ബന്ധം തുടരുന്നു.  കഴിഞ്ഞ ദിവസവും അമേരിക്കയിലെ ഡല്ലാസിൽനിന്നും ദാസേട്ടൻ വിളിച്ചിരുന്നു. സപ്തതിയുടെ കാര്യം അറിഞ്ഞ് ആശംസ അറിയിക്കാൻ വിളിച്ചതാണ്. 

ഇളയരാജ

സംവിധായകൻ സിദ്ദിഖുമായി വർഷങ്ങളായി സൗഹൃദമുണ്ട്. ഒരു ദിവസം രാത്രി കുടുംബസമേതം പുറത്തു പോയി വീട്ടിലേക്ക് വരുന്നതിനിടെ കാർ കേടായി. അൽപ്പസമയത്തിനു ശേഷം അതു വഴി വന്ന ഒരു കാർ അടുത്തു നിർത്തി. സംവിധായകൻ സിദ്ദിഖായിരുന്നു കാറിൽ. അദ്ദേഹം കാര്യം ചോദിച്ചു. എന്നെയും ഭാര്യയേയും ഫ്‌ളാറ്റിൽ കൊണ്ടുപോയി വിട്ടു. തിരികെ മടങ്ങുമ്പോൾ സിദ്ദിഖിനോട് നന്ദി പറഞ്ഞശേഷം എന്നെ എഴുതാൻ വിളിക്കുന്നില്ലല്ലോ എന്ന് സൗഹൃദത്തിൽ ചോദിച്ചു. പുതിയ സിനിമയുടെ കാര്യം തീരുമാനമായി. അടുത്ത സിനിമ നമുക്ക് ഒരുമിച്ച് ചെയ്യാം എന്ന് പറഞ്ഞു. പിന്നീട് അടുത്ത സിനിമയ്ക്കായി സിദ്ദിഖ് വിളിച്ചു. പുതിയ സിനിമയ്ക്ക് ഇളയരാജയാണ് സംഗീതം. ആർ.കെയ്ക്ക് മൂന്ന് പാട്ട് തരാമെന്ന് പറഞ്ഞു. ബാക്കി കൈതപ്രമാണ് എഴുതുന്നത് എന്നു പറഞ്ഞു. പാട്ടുകളുടെ ഈണം ഇളയരാജ കാസറ്റിലാക്കി അയച്ചിരുന്നു.  ഫ്രണ്ട്‌സ് എന്ന സിനിമയ്ക്കായി മൂന്ന് ഗാനങ്ങളെഴുതാനായിരുന്നു നിർദ്ദേശം. സിദ്ദിഖിന്റെ ഫ്‌ളാറ്റിൽ രണ്ട് ദിവസങ്ങളിലായി ഇരുന്ന് 63 പല്ലവികൾ എഴുതി കീറിക്കളഞ്ഞു. ഒരു പല്ലവി പോലും സിദ്ദിഖിന് ഇഷ്ടമായില്ല. എന്റെ സംഗീത ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഒടുവിൽ മടുത്ത് വീട്ടിലേക്ക് മടങ്ങി. ഷവറിൽ കുളിക്കുന്നതിനിടെ പെട്ടെന്ന് ഒരു വരി മനസ്സിലെത്തി. പൊങ്കലുമായി ബന്ധപ്പെട്ട് 'തങ്കക്കിനാപൊങ്കൽ' എന്ന വരി. സിദ്ദിഖിനെ വിളിച്ച് പറഞ്ഞപ്പോൾ ഇതുതന്നെ മതി എന്നു പറഞ്ഞു. മൂന്നു പാട്ടുകളുമെഴുതി നൽകി. റെക്കോർഡിംഗ് ദിവസത്തിൽ തന്റെ വ്യക്തിപരമായ അസൗകര്യം അറിയിച്ചപ്പോൾ  ഇളയരാജ റെക്കോർഡിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകി. മൂന്ന് ഗാനങ്ങളും ഒരു വാക്കു പോലും മാറ്റാതെ റെക്കോർഡു ചെയ്തു. പൊങ്കൽ തമിഴരുടെ പുതുവർഷമാണ്. ആ ദിവസമായിരുന്നു റെക്കോർഡിംഗ്. ഇതു കഴിഞ്ഞ ഉടൻ ഇളയരാജ 100 രൂപ നോട്ടിൽ 'ഇരൈവൻ കാപ്പാത്തട്ടും' എന്ന് എഴുതി നൽകി. ഇത് വാങ്ങി സ്റ്റുഡിയോവിൽനിന്ന് പുറത്തിറങ്ങിയപ്പോൾ അത്ഭുതപ്പെട്ടു പോയി. എസ്.പി. ബാലസുബ്രഹ്മണ്യം ഉൾപ്പെടെയുള്ള പ്രഗൽഭർ ഇളയരാജയെ കണ്ട് പൊങ്കൽ ആശംസ നേരാൻ ബൊക്കെയുമായി ക്യൂ നിൽക്കുകയാണ്. ഫ്രണ്ട്‌സിലെ മൂന്നു ഗാനങ്ങളും സൂപ്പർ ഹിറ്റായി.


ദേവരാജൻ മാസ്റ്റർ

മലയാളസംഗീത ശാഖയിൽ എക്കാലവും സ്മരിക്കപ്പെടുന്ന ദേവരാജൻ മാസ്റ്ററെ ആദ്യം കാണുന്നത് ഐ.വി.ശശി സംവിധാനം ചെയ്ത അനുഭവങ്ങളേ നന്ദി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ്.ഐ.വി.ശശി കത്തിനിൽക്കുന്ന സമയമാണ്.  സുഹൃത്തായ കലൂർ ഡെന്നീസ് മുഖേനയാണ് അവസരം ലഭിച്ചത്. സിനിമയുടെ സിറ്റ്വേഷനുമായി ബന്ധപ്പെട്ട ഒരു ഗാനവുമെഴുതിയാണ് പോയത്. ദേവരാജൻ മാസ്റ്റർ ഇത് ഗൗനിച്ചതേ ഇല്ല. വരികൾ വായിക്കുക പോലും ചെയ്തില്ല. ചിത്രത്തിൽ പി.സുശീലയും മാധുരിയും ചേർന്നു പാടുന്ന പാട്ടിന്റെ മൂന്ന് തരത്തിലുള്ള വരികൾ എഴുതി വരാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ദേവന്റെ കോവിൽ കൊടിയേറ്റ് എന്ന ഗാനം എഴുതി പിറ്റേന്ന് കാംദാർ നഗറിലെ മാഷുടെ വീട്ടിലെത്തി. ഈ ഗാനം ഒരക്ഷരം പോലും മാറ്റാതെയാണ് സിനിമയിൽ ഉപയോഗിച്ചത്.  ഇതിന് പിന്നാലെ ജേസി സംവിധാനം ചെയ്ത അകലങ്ങളിൽ അഭയം എന്ന ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും ദേവരാജൻ മാസ്റ്റർക്കായി എഴുതി. പിന്നീട് നിരവധി സിനിമകൾ.  മാക്ടയ്ക്ക് വേണ്ടി സിനിമാ സംഗീത ചരിത്രം എന്ന ഗ്രന്ഥം മാസ്റ്റർ തയ്യാറാക്കിയപ്പോൾ സഹായവുമായി നിന്നു. മാസ്റ്ററുടെ മരണം വരെ ഈ ബന്ധം നിലനിന്നു.

എം.കെ.അർജുനൻ

ആദ്യമായി ഗാനരചന നിർവ്വഹിച്ച രാജു റഹിമിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് എം.കെ.അർജുനൻ മാഷായിരുന്നു. മാഷോടൊപ്പം പ്രവർത്തിക്കുന്നതിൽ ടെൻഷൻ ഒട്ടുമുണ്ടായിരുന്നില്ല. കാരണം നേരത്തെ മാഷ് സംഗീതം നൽകിയ നിരവധി നാടക ഗാനങ്ങൾ എഴുതിയിരുന്നു. മാത്രമല്ല നിരന്തരം മാഷുമായി ബന്ധമുണ്ടായിരുന്നു. ദേവരാജൻ മാഷുടെ സഹായിയായിരുന്നുവെങ്കിലും ഇവർ തമ്മിൽ വ്യത്യസ്ത ശൈലിയാണ്. ദേവരാജൻ മാസ്റ്റർ ഗാനത്തിന്റെ വരികളിൽ അതീവ ശ്രദ്ധ പുലർത്തുന്നയാളാണ്. അർജുനൻ മാഷാകട്ടെ വരികളെക്കുറിച്ച് ഗാന രചയിതാക്കളോട് കൃത്യമായി ചോദിച്ച് മനസിലാക്കി സംഗീതത്തിൽ ഊന്നൽ നൽകിയാണ് ഗാനം ചിട്ടപ്പെടുത്തിയിരുന്നത്. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോവിലാണ് രവിവർമ്മ ചിത്രത്തിൻ എന്ന എന്റെ ആദ്യഗാനം അർജുനൻ മാസ്റ്റർ റെക്കോർഡ് ചെയ്തത്. എം.കെ.അർജുനനിലെ എം.കെ. മ്യുസിക് കിംഗ്, അല്ലെങ്കിൽ മെലഡി കിംഗ് എന്നാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നീട് കമലിന്റെ 'മിഴിനീർ പൂക്കളി'ലെ 'ചന്ദ്രകിരണത്തിൻ ചന്ദന മുണ്ണും ചകോര യുവ മിഥുനങ്ങൾ'  എന്ന ഗാനമടക്കം നിരവധി ഗാനങ്ങൾ മാസ്റ്ററുമായി ചെയ്തു. ഞങ്ങൾ ഒരുമിച്ച് ചെയ്ത അടിമച്ചങ്ങല എന്ന ചിത്രത്തിന് വേണ്ടിയാണ് ലോക പ്രശസ്തനായ എ.ആർ.റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ചത്. അന്ന് റഹ്മാന് 50 രൂപ പ്രതിഫലമാണ് നൽകിയതെന്ന് അർജുനൻ മാസ്റ്റർ എന്നോട് പറഞ്ഞിട്ടുണ്ട്. റഹ്മാന് ഓസ്‌കാർ ലഭിച്ചപ്പോൾ ഇക്കാര്യം ഞാൻ ചാനലിൽ പറഞ്ഞിട്ടുണ്ട്. ഇത് ഞങ്ങൾക്കും അഭിമാനമാണ്.

ജോൺസൺ

ജോൺസൺ സംഗീതം നൽകിയ ആദ്യ ചിത്രമായ 'വയലി'ന് ഗാന രചന നിർവ്വഹിച്ചത് ഞാനാണ്. ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് സംഗീതം നൽകാൻ ദേവരാജൻ മാസ്റ്ററെയാണ് ഉദ്ദേശിച്ചത്. മാസ്റ്ററെ ചെന്നു കണ്ടപ്പോൾ 6 മാസത്തേക്ക് ഒഴിവില്ലെന്ന് അറിയിച്ചു. പിന്നീട് മാസ്റ്റർ തന്നെയാണ് ശിഷ്യനായ ജോൺസണെ വിളിച്ച് ഈ ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ജോൺസൺ സംഗീതരംഗത്തെ അതുല്യപ്രതിഭയാണെന്ന് കാലം തെളിയിച്ചു. ജോൺസണ് ഏഴ് ഇൻസ്ട്രുമെന്റ്‌സ് വായിക്കാനറിയാം. ടോട്ടൽ മ്യുസിഷ്യൻ എന്നാണ് ജോൺസണെക്കുറിച്ചു പറയേണ്ടത്. മികച്ച മ്യൂസിഷ്യൻ മാത്രമല്ല, നല്ല ഗായകനും കൂടിയാണ് ജോൺസൺ. ഗായകർക്ക് പാട്ടുകൾ അതേ രീതിയിൽ പാടി നൽകി പഠിപ്പിക്കും. വയൽ എന്ന ചിത്രത്തിന് ശേഷം രക്തം ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ജോൺസണുമായി സഹകരിച്ചു. രക്തത്തിലെ മഞ്ഞിൽ ചേക്കേറും മകര പെൺപക്ഷി, സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ നിഴൽ മാത്രം തുടങ്ങിയ ഗാനങ്ങൾ ഇപ്പോഴും ഗാനാസ്വാദകർ ആസ്വദിക്കുന്നു. പകരം വെക്കാനില്ലാത്ത റീ റെക്കോർഡർ കൂടിയായിരുന്നു ജോൺസൺ.  മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതം മാത്രം മതി ജോൺസൺന്റെ കഴിവ് അറിയാൻ.


ദീപക് ദേവ്

ദീപക് ദേവ് സംഗീതം നൽകിയ, സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിന് ഗാനമെഴുതാനായി. ദീപക് എന്റെ ശിഷ്യൻ കൂടിയാണ്. എം.ജി.യൂനിവേഴ്‌സിറ്റി കലോത്സവങ്ങളിൽ കാൽ നൂറ്റാണ്ടിലേറെയായി ലളിതസംഗീതത്തിൽ ഞാനും സെബി നായരമ്പലവും ചേർന്ന് ഒരുക്കുന്ന ഗാനങ്ങൾക്കാണ് സമാനം ലഭിക്കാറുള്ളത്. കൊച്ചി തേവര കോളേജിൽ ലളിതഗാനം പഠിപ്പിക്കാൻ പോകുമ്പോൾ കീബോർഡ് വായിച്ചിരുന്നത് ദീപക് ദേവ് ആയിരുന്നു. ക്രോണിക് ബാച്ചിലറിൽ ദീപക് ദേവ് ഈണം നൽകിയ 'പകൽ പൂവേ ' എന്ന ഗാനമടക്കം സൂപ്പർ ഹിറ്റായി. യുവതലമുറയിൽ എ.ആർ.റഹ്മാനെപ്പോലെ ശ്രദ്ധേയനായി വരുന്ന പ്രതിഭയാണ് ദീപക് ദേവ്.
സിനിമയ്ക്ക് പുറമെ ഇരുന്നൂറിലധികം ആൽബങ്ങൾക്ക് വേണ്ടിയും ആർ.കെ.ഗാനരചന നിർവ്വഹിച്ചു. ഇതിൽ അധികവും ഭക്തിഗാനങ്ങളാണ്. മാതൃഭൂമിയിലെ പത്രപ്രവർത്തന കാലം കഴിഞ്ഞ് കവിതയും കലാപ്രവർത്തനങ്ങളുമായി കൊച്ചി കതൃക്കടവിലെ 'ഉൽപ്രേക്ഷ 'യിലാണ്. ആർ.കെ. രാജലക്ഷ്മിയാണ് ഭാര്യ. ഏകമകൾ അനഘ ബഹ്‌റൈനിൽ പ്രവാസിയാണ്.


ആർ.കെ.ദാമോദരൻ ഗാനരചന നിർവ്വഹിച്ച പത്തു ഗാനങ്ങൾ

1.     രവിവർമ്മ ചിത്രത്തിൻ രതി ഭാവമേ ( രാജു റഹിം).
2.     സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ (രക്തം)
3.     ചന്ദ്രകിരണത്തിൻ ചന്ദന മുണ്ണും (മിഴിനീർ പൂക്കൾ).
4.     തനി തങ്കക്കിനാപൊങ്കൽ (ഫ്രണ്ട്‌സ്).
5.     പകൽ പൂവേ പൊഴിയാതെ (ക്രോണിക് ബാച്ച്‌ലർ).
6.     സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി ( താളം തെറ്റിയ താരാട്ട്).
7.     മുഖശ്രീ വിടർത്തുന്ന കൗമാരം ( അകലങ്ങളിൽ അഭയം).
8.     ഹേമന്ത ഗീതം ( താളം തെറ്റിയ താരാട്ട്).
9     വിപിനവാടിക (വയൽ).
10. ദേവന്റെ കോവിലിൽ (അനുഭവങ്ങളേ നന്ദി).

Latest News