സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് നേട്ടം

ന്യൂദല്‍ഹി- ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്. 2022-23ല്‍ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 4.31 ശതമാനം ഉയര്‍ന്ന് 8.09 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

2021-22ല്‍ 13,69,264 ടണ്ണായിരുന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,35,286 ടണ്ണായി ഉയര്‍ന്നു. 'ശീതീകരിച്ച ചെമ്മീന്‍ അളവിലും മൂല്യത്തിലും പ്രധാന കയറ്റുമതി ഇനമായി തുടരുകയാണ്. യു. എസ്. എയും ചൈനയും ഇന്ത്യയുടെ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരായി മാറിയെന്ന് വാണിജ്യമന്ത്രാലയം പറഞ്ഞു.

ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതി 2022-23ല്‍ 5.48 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയുടെ 41 ശതമാനവും ഈ മേഖലയാണ്. ശീതീകരിച്ച ചെമ്മീനിന്റെ ഏറ്റവും വലിയ വിപണി യു. എസാണെന്നും ചൈന, യൂറോപ്യന്‍ യൂണിയന്‍, സൗത്ത് ഈസ്റ്റ് ഏഷ്യ, ജപ്പാന്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നാലെയാണെന്നും മന്ത്രാലയം അറിയിച്ചു.

കയറ്റുമതിയില്‍ ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് വിഭാഗങ്ങളില്‍ ബ്ലാക് ടൈഗര്‍ (കാര ചെമ്മീന്‍), ചെമ്മീന്‍, ശീതീകരിച്ച മത്സ്യം, ശീതീകരിച്ച കണവ, ടിന്നിലടച്ച ഉത്പന്നങ്ങള്‍, ശീതീകരിച്ച കൊഞ്ച് എന്നിവ ഉള്‍പ്പെടുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 263 ബില്യണ്‍ യു. എസ് ഡോളറിന്റെ ഇറക്കുമതിയോടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരായി തുടരുകയയാണ്.

Latest News