ഭാവിയല്ല കഴിഞ്ഞകാലമാണ് പ്രധാനമന്ത്രിയും മന്ത്രിമാരും സംസാരിക്കുന്നത്: രാഹുല്‍ ഗാന്ധി

ന്യൂയോര്‍ക്ക്- ഇന്ത്യന്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ബി. ജെ. പിക്കും ആര്‍. എസ്. എസും ഭാവിയെ കുറിച്ചല്ല കഴിഞ്ഞ കാലത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകുമെന്ന് രാഹുല്‍ ഗാന്ധി. ജാവിട്‌സ് സെന്ററില്‍ ഇന്ത്യന്‍ പ്രവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയെന്ന കാറോടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം റിയര്‍ വ്യൂ മിററില്‍ നോക്കുന്നുണ്ടെങ്കിലും കാര്‍ തകരുന്നതും മുമ്പോട്ടു പോകാത്തതും മനസ്സിലാക്കുന്നില്ല. ഇതുതന്നെയാണ് ബി. ജെ. പിയേയും ആര്‍. എസ്.0എസിനേയും കുറിച്ച് പറയാനുള്ളതെന്നും അദ്ദേഹം വിശദമാക്കി. 
ബി. ജെ. പിക്കും ആര്‍. എസ്. എസിനും ഭാവിയെ കുറിച്ച് യാതൊരു ചിന്തയുമില്ല. ഇന്ത്യയില്‍ രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഒന്ന് കോണ്‍ഗ്രസാണെങ്കില്‍ മറ്റൊന്ന് ബി. ജെ. പിയും ആര്‍. എസ്. എസുമാണ്. ഒരുവശത്ത് മഹാത്മാ ഗാന്ധിയും മറുവശത്ത് നാഥുറാം ഗോഡ്‌സെയും തമ്മിലുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. 

തങ്ങളുടെ വീഴ്ചയില്‍ മുന്നേയുള്ളവരെ കുറ്റപ്പെടുത്താനാണ് 
ബി. ജെ. പിയും നരേന്ദ്രമോദിയും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഒരു ട്രെയിന്‍ അപകടം ഉണ്ടായതായി താന്‍ ഓര്‍ക്കുന്നതായും ട്രെയിന്‍ അപകടത്തിന് കാരണം ബ്രിട്ടീഷുകാരാണെന്ന് അന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും രാഹുല്‍ വിശദമാക്കി. തന്റെ ഉത്തരവാദിത്വമാണിതെന്നു പറഞ്ഞ് റെയില്‍വേ മന്ത്രി രാജിവെക്കുകയാണ് ചെയ്തത്. നമ്മുടെ നാട്ടിലെ അവസ്ഥ ഇതാണെന്നും ഒഴിവുകഴിവുകള്‍ പറയുകയും യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ മടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
 
ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി യോഗത്തില്‍ ഒരു നിമിഷം മൗനാചരണം നടത്തി.

Latest News