Sorry, you need to enable JavaScript to visit this website.

നൈജീരിയയില്‍ തടവിലുള്ള കപ്പലും മലയാളികള്‍ ഉള്‍പ്പെടെ ജീവനക്കാരും ശനിയാഴ്ച മോചിതരാകും

കൊച്ചി- സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ആഫ്രിക്കന്‍ രാജ്യമായ ഗിനി തടഞ്ഞു വെച്ച് നൈജീരിയയിലേക്ക് മാറ്റിയ ഹെറോയിക്ക് ഐഡന്‍ കപ്പലും മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരും മോചിപ്പിക്കപ്പെടുന്നു. ശനിയാഴ്ച ഇവരെ മോചിപ്പിക്കുമെന്നാമ് വിവരം. 

26 ജീവനക്കാരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കപ്പലും ജീവനക്കാരും തടവിലായത്. 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് നൈജീരിയയിലെത്തി ക്രൂഡോയില്‍ നിറച്ച് നെതര്‍ലാന്‍ഡ്‌സിലെ നോര്‍ട്ട്ഡാമിലേക്കായിരുന്നു ഹെറോയിക് ഐഡന്‍ ലക്ഷ്യമിട്ടിരുന്നത്. ആഗസ്ത് എട്ടിന് നൈജീരിയന്‍ തീരത്തെത്തിയ കപ്പലിന് തുറമുഖത്ത് അടുക്കാനുള്ള നിര്‍ദ്ദേസം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ഇടുകയായിരുന്നു. നൈജീരിയയിലെ ബോണി ദ്വീപിന് സമീപത്തെ അക്‌പോ എണ്ണപ്പാടത്തിനടുത്ത് നങ്കൂരമിട്ട കപ്പലിന് സമീപം നൈജീരിയന്‍ നേവിയുടേതെന്ന് അവകാശപ്പെട്ട് ഒരു കപ്പല്‍ എത്തുകയും തങ്ങളെ പിന്തുടരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ നേവിയുടെ കപ്പലാണെന്ന് ഉറപ്പില്ലാത്തതിനാല്‍ കടല്‍ക്കൊള്ളക്കാരുള്ള മേഖലയില്‍ നിന്നും ഗിനിയന്‍ മേഖലയിലേക്ക് നീങ്ങുകയും അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഗിനിയന്‍ അധികൃതര്‍ ആഗസ്ത് 10ന് കപ്പല്‍ കസ്റ്റഡിയിലെടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കപ്പലിലെ ഫസ്റ്റ് ഓഫിസര്‍ സനു ജോസ്, മുളവുകാട് സ്വദേശി മില്‍ട്ടന്‍, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് സംഘത്തിലെ മലയാളികള്‍. 

ഗിനിയന്‍ സാമ്പത്തിക മേഖലയിലേക്ക് കടന്ന കപ്പല്‍ കമ്പനിയോട് പിഴയടക്കാന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് പിഴയടച്ചതോടെ നവംബര്‍ ആറിന് നൈജീരിയന്‍ നാവിക സേനയ്ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് കപ്പല്‍ നൈജീരിയയില്‍ എത്തിക്കുകയായിരുന്നു. 

കപ്പലും ജീവനക്കാരേയും വിട്ടുകിട്ടാന്‍ ആവശ്യമായ രേഖകളില്‍ അധികൃതര്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. കപ്പല്‍ ഔപചാരികമായി വിട്ടുനല്‍കുന്നതിനും പാസ്‌പോര്‍ട്ടുകള്‍ കൈമാറാനും നാവികസേനയുടെ പ്രതിനിധി ശനിയാഴ്ച കപ്പലിലെത്തും. ശനിയാഴ്ച ഞായറാഴ്ചയോ കപ്പല്‍ കേപ്ടൗണിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ഫിലിപ്പൈന്‍സിന് സമീപത്തെ മാര്‍ഷല്‍ ഐല്‍ഡിന്റെ കപ്പലാണ് ഹെറോയിക് ഐഡന്‍.

Latest News