ബാലികാ വിവാഹങ്ങളില്‍ 43 ശതമാനവും നടക്കുന്നത് ഇന്ത്യ ഉള്‍പ്പെടെ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍

പാരീസ്- ലോകത്ത് നടക്കുന്ന ബാലികാ വിവാഹങ്ങളില്‍ 43 ശതമാനവും ഇന്ത്യ ഉള്‍പ്പെടെ തെക്കനേഷ്യന്‍ രാജ്യങ്ങളിലെന്ന് യൂണിസെഫ്. ഇന്ത്യയ്ക്ക് പുറമേ നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവിടങ്ങളിലാണ് ബാലികാ വിവാഹങ്ങള്‍ നടക്കുന്നത്. 

ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ പതിനാറോളം പ്രദേശങ്ങളില്‍ നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയാണ് യൂനിസെഫ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ 18 വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം. നേപ്പാളിലാകട്ടെ 20 വയസ്സാണ് വിവാഹ പ്രായം നിജപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ 16 വയസ്സായാല്‍ പെണ്‍കളുടെ വിവാഹപ്രായമായി എന്നാണ് കണക്കാക്കുന്നത്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടുംബങ്ങളുടെ സാമ്പത്തികാവസ്ഥയിലുണ്ടായ മാറ്റമാണ് ബാലികാ വിവാഹങ്ങള്‍ വര്‍ധിക്കാനുണ്ടായ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഇല്ലാതിരുന്നതും പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതോടെ ബാലികാ വിവാഹങ്ങളില്‍ വര്‍ധനവുണ്ടായി. വിവാഹിതരാകുന്നതോടെ പഠനം ഉപേക്ഷിക്കുകയാണ് പതിവ്. 

പഠിക്കാനുള്ള അവസരങ്ങളും സാഹചര്യങ്ങളും കുറവുള്ള കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു മുമ്പിലുള്ള ഏറ്റവും മികച്ച അവസരമാണ് വിവാഹമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത രക്ഷിതാക്കളില്‍ പലരും അഭിപ്രായപ്പെട്ടത്. 

പ്രായമെത്തുന്നതിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നത് അവരുടെ പഠനത്തെ മാത്രമല്ല ആരോഗ്യത്തേയും ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണം നടത്തുകയെന്നതാണ് പരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നെന്നാണ് പഠനം പറയുന്നത്.

Latest News