മോഡീജി എനിക്ക് പറയാനുണ്ട്, മൂന്നാം ക്ലാസുകാരിയുടെ വീഡിയോ വൈറലായി; അധികൃതര്‍ കണ്ണുതുറന്നു

ശ്രീനഗര്‍- സ്‌കൂളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ഥിക്കുന്ന മൂന്നാ ക്ലാസുകാരിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് അധികൃതര്‍ നടപടി തുടങ്ങി.
ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി സീറത്ത് നാസാണ് സ്‌കൂളില്‍ സൗകര്യങ്ങളില്ലെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. വീഡിയോ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ലഹോയി മല്‍ഹര്‍ ബ്ലോക്കിലെ സ്‌കൂള്‍ സന്ദര്‍ശിച്ച ജമ്മു സ്‌കൂള്‍ എജുക്കേഷന്‍ ഡയരക്ടര്‍ രവി ശങ്കര്‍ ശര്‍മ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.
മോഡിജീ, എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നതായിരുന്നു പെണ്‍കുട്ടിയുടെ വീഡിയോ. നല്ല സ്‌കൂള്‍ നിര്‍മിച്ചിരുന്നെങ്കില്‍ യൂനിഫോമുകള്‍ വൃത്തികേടാകുന്നതിന് അമ്മമാര്‍ വഴക്കു കേള്‍ക്കേണ്ടി വരില്ലെന്നാണ് പെണ്‍കുട്ടി മോഡിയോട് പറയുന്നത്.
സ്‌കൂളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 91 ലക്ഷം രൂപയുടെ പദ്ധതി നേരത്തെ തന്നെ അംഗീകരിച്ചതാണെങ്കിലും ഭരണാനുമതി സംബന്ധിച്ച പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കയായിരുന്നു. ഇത് പരിഹരിച്ചതായും ജോലി തുടങ്ങിയതായും രവിശങ്കര്‍ ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സ്‌കൂള്‍ ഉയര്‍ത്തുന്നതിന് തന്റെ വീഡിയോ സഹായകമായതിലുള്ള സന്തോഷത്തിലാണ് ഐ.എ.എസുകാരിയാകാന്‍ ആഗ്രഹമുള്ള കുഞ്ഞു സീറത്ത് നാസ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News