അമ്മയുടേയും മകളുടേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന 'ഭാഗ്യലക്ഷ്മി'; പേരിടല്‍ ചടങ്ങിന് കൈതപ്രം നേതൃത്വം നല്‍കി

കൊച്ചി- ആപ്പിള്‍ ട്രീ സിനിമാസിന്റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'ഭാഗ്യലക്ഷ്മി' എന്ന് പേരിട്ടു. പ്രശസ്ത്ര സംഗീത സംവിധായകന്‍ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ചിത്രത്തിന്റെ പേരിടല്‍ നിര്‍വഹിച്ചത്. 

സംവിധായകനു പുറമേ ജി. വേണുഗോപാലും പുതുമയാര്‍ന്ന പേരിടലിന് സാക്ഷികളായി. കെ. സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മാധ്യമ പ്രവര്‍ത്തകന്‍ ബാബുവെളപ്പായ നിര്‍വഹിക്കുന്നു. പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ നോവലില്‍നിന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന അമ്മയുടേയും മകളുടെയും അതിതീവ്രമായ ആത്മബന്ധത്തിന്റെ കഥപറയുന്ന സിനിമ, എഴുത്തിന്റേയും ജീവിതത്തിന്റെയും മാസ്മരിക ഭാവങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രഭാവര്‍മ്മ, ബാലുകിരിയത്ത് എന്നിവരുടെ വരികള്‍ക്ക് രാജേഷ് ബാബു സംഗീതം പകരുന്നു. 

തമിഴ്മ താരം സമ്പത്ത് റാം, സേതുലക്ഷ്മി എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രമുഖരും പുതുമുഖങ്ങളും അണിനിരക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അനില്‍ ഗോപിനാഥാണ്. രഞ്ജിത് ആര്‍ ആണ് ചിത്രസംയോചനം നിര്‍വഹിക്കുന്നത്. ദാസ് വടക്കഞ്ചേരിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സുരേന്ദ്രന്‍ വലിയപറമ്പില്‍, അഡ്വ. ബിന്ദു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

പ്രൊജക്റ്റ് ഡിസൈനര്‍: പി. ശിവപ്രസാദ്, ആര്‍ട്ട്: സുജീര്‍ കെ. ടി, മേക്കപ്പ്: ഒക്കല്‍ ദാസ്, കോസ്റ്റ്യും: റാണാ പ്രതാപ്, പി. ആര്‍. ഒ: ഹരീഷ് എ. വി, മാര്‍ക്കറ്റിംങ്: ബി. സി ക്രിയേറ്റീവ്‌സ്, സ്റ്റില്‍സ്: വിവേക് കോവളം എന്നിവരാണ് പിന്നണിയില്‍. 

ചിത്രത്തിന്റെ പൂജ ഏപ്രില്‍ 16ന് തിരുവനന്തപുരത്ത് നടക്കും. ചിത്രീകരണം മെയ് രണ്ടാം വാരം കൊല്ലം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നടക്കും.

Latest News