ആറു മസത്തിലധികം പുറത്തു കഴിഞ്ഞാല്‍  ഈ ഗള്‍ഫ്  രാജ്യം ഇഖാമ റദ്ദാക്കും

കുവൈത്ത്- ആറു മാസത്തിലധികമായി രാജ്യത്തിന് പുറത്തു കഴിയുന്ന പ്രവാസികളുടെ വിസ റദ്ദാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കുവൈത്ത്. ഇതിന്റെ ഭാഗമായി അയ്യായിരത്തോളം പ്രവാസികളുടെ വിസ പുതുക്കാനുള്ള അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. താമസ രേഖകള്‍ പുതുക്കാനായി ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ച രേഖകള്‍ റദ്ദാവുന്ന സംവിധാനമാണ് പ്രാബല്യത്തില്‍ വന്നത്.
ആറുമാസത്തിലധികം തുടര്‍ച്ചയായി രാജ്യത്തിന് പുറത്തു കഴിയുന്ന പ്രവാസികളുടെ താമസരേഖകള്‍ കുവൈത്ത്  നിയമപ്രകാരം റദ്ദാവും, എന്നാല്‍ കോവിഡ് കാലത്ത് വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തിരുന്നതിനെ തുടര്‍ന്ന് യാത്രാ പ്രതിസന്ധി നിലനിന്നിരുന്നതിനാല്‍ ഈ വ്യവസ്ഥയ്ക്ക് താത്കാലിക ഇളവ് നല്‍കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ ഈ ഇളവ് എടുത്തു കളഞ്ഞു.
വിവിധ വിസകളില്‍ രാജ്യത്ത് കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് പലഘട്ടങ്ങളിലായി തിരിച്ചെത്താന്‍ സമയക്രമം നിശ്ചയിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 18 വിസകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനവും മറ്റു വിസകള്‍ക്ക് ഈ വര്‍ഷം ജനുവരി 31ഉം ആയിരുന്നു രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നേരത്തെതന്നെ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു.
ആറു മാസത്തിലധികം രാജ്യത്തിന് പുറത്തു കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ അനുവദിച്ചിരുന്ന അവസാന തീയതിയും കഴിഞ്ഞതോടെയാണ് താമസ രേഖകള്‍ റദ്ദാക്കി തുടങ്ങിയത്. ഇത്തരത്തില്‍ ഇഖാമ റദ്ദായവര്‍ക്ക് ഇനി പുതിയ വിസയില്‍ മാത്രമേ കുവൈത്തിലേക്ക് വരാന്‍ കഴിയൂ.

Latest News