കൊച്ചി - കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് പ്രചാരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി നിയമപരമല്ലെന്ന് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എം.എല്‍.എയും ജെ.എസ്.എസ് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ.എ.എന്‍.രാജന്‍ ബാബു.
ഹൈക്കോടതി വിധികള്‍ക്കും സുപ്രിം കോടതി വിധിക്കള്‍ക്കും ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് ലോഡ്‌സിന്റെ വിധിക്കും എതിരാണ് ഈ വിധിയെന്ന് രാജന്‍ ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിധിയില്‍ സൂറത്ത് കോടതിക്ക് വിശദീകരിക്കാനാവാത്ത നിയമ പ്രശ്‌നം ഉണ്ടെന്നും അഡ്വ.എ.എന്‍ രാജന്‍ബാബു വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ബി.ജെ.പിക്കും, മോഡിക്കും ശക്തനനായ രാഷ്ട്രീയ എതിരാളി എന്ന ഭയമാണ് നിയമ പരമായി നിലനില്‍ക്കാത്ത വിധിയുടെ പേരില്‍ തിടുക്കപ്പെട്ട് അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്നും ഏകപക്ഷീയമായി പുറത്താക്കിയതിലൂടെ മനസിലാകുന്നത്. രാഹുല്‍ ഗാന്ധിക്ക് വേണ്ട എല്ലാ നിയമ സഹായവും യു.ഡി.എഫ് ഘടക കക്ഷി എന്ന നിലയില്‍ ജെ.എസ്.എസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് പ്രചരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും, ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് ലോഡ്‌സിന്റെയും വിധികള്‍ ചൂണ്ടിക്കാട്ടി അഡ്വ.എ.എന്‍ രാജന്‍ ബാബു പറഞ്ഞു.
ഒരു സംഘടനയെയോ, സമൂഹത്തെയോ മൊത്തത്തില്‍ ബാധിക്കുന്ന അപകീര്‍ത്തികരമായ പരാമര്‍ശമാണെങ്കില്‍ ആയതില്‍ പരാതിക്കാരനെ പ്രത്യേകം പറഞ്ഞു പരാമര്‍ശിച്ചിട്ടില്ലെങ്കില്‍ അത്തരക്കാരന്റെ പരാതി കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കെ.ടി.തോമസ് വിധി പ്രസ്താവിച്ചിട്ടുള്ളതാണ്.
പൊതു തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ 10 ലക്ഷം രൂപ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ പൊതുവേദിയില്‍ പ്രസംഗിച്ചുവെന്നും ഇത് പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അപമാനകരവും ആക്ഷേപകരവും മാനനഷ്ടവും ഉളവാക്കുന്നതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 500ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹകരമായ കുറ്റം ചെയ്തുവെന്ന് കാട്ടി അന്നത്തെ ബി.ജെ.പി ലോക്കല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വി.എസ്.അച്യുതാനന്ദനെതിരെ അപകീര്‍ത്തിക്ക് ക്രിമിനല്‍ ഹരജി ഫയല്‍ ചെയ്തുവെങ്കിലും കേസില്‍ വ്യക്തിപരമായ പരാമര്‍ശം പരാതിക്കാരനെപ്പറ്റി അച്യുതാനന്ദന്‍ നടത്തിയിട്ടില്ലാത്തതിനാല്‍ പരാതി നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നുവെന്നും അന്നത്തെ വിധി ചൂണ്ടിക്കാട്ടി അഡ്വ.എ.എന്‍ രാജന്‍ബാബു വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






