മസ്‌ക്കറ്റ്- ഇന്ത്യയിൽനിന്നുള്ള മതപ്രബോധകൻ സാക്കിർ നായിക്ക് ഒമാനിലെത്തി. പ്രഭാഷണത്തിന് വേണ്ടിയാണ് സാക്കിർ നായിക്ക് ഒമാനിലെത്തിയത്. ഖത്തറിലായിരുന്ന സാക്കിർ നായിക്ക് ഒമാനിലെത്തിയതിന്റെ ചിത്രങ്ങൾ വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. റമദാൻ പ്രഭാഷണങ്ങളിൽ പങ്കെടുക്കാനാണ് സാക്കിർ നായിക്ക് ഒമാനിൽ എത്തിയത്.
അതേസമയം, സാക്കിർ നായിക്കിനെ ഒമാനിൽനിന്ന് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറുമെന്ന് ചില സംഘ്പരിവാർ മാധ്യമങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. സാക്കിർ നായിക്കിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇന്ത്യയിലെ ഇന്റലിജൻസ് വിഭാഗം ഒമാൻ സർക്കാറിനെ സമീപിച്ചുവെന്നും സംഘ്പരിവാർ മാധ്യമങ്ങളിൽ വാർത്ത വന്നു. എന്നാൽ ഇത്തരം ഒരു നീക്കവുമില്ലെന്ന് ഒമാനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന റസാദ് ഒമാൻ എന്ന പത്രം വ്യക്തമാക്കി. സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഒമാനിലെത്തി അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ഒമാനി അധികൃതരുമായി ആശയവിനിമയം നടത്തി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ അറിയിക്കുന്നതായി റാസ്ദ് പത്രം വ്യക്തമാക്കി.
مصادر لصحيفة رصد تنفي الخبر المتداول عن تواصل وكالة الاستخبارات الهندية مع السلطات العُمانية والتنسيق لاعتقال الداعية الهندي #ذاكر_نايك عند وصوله سلطنة عمان وتسليمه للسلطات الهندية pic.twitter.com/OrA0OOZAbL
— صحيفة رصد (@Rassd_Oman) March 21, 2023
ഭീകരപ്രവർത്തനത്തിന് പണം നൽകി, മതവിദ്വേഷം പരത്തുന്ന പ്രസംഗങ്ങൾ നടത്തി, നിയമ വിരുദ്ധ രീതിയിൽ കള്ളപ്പണം വെളുപ്പിച്ചു എന്നീ കേസുകളാണ് സാക്കിർ നായിക്കിന്റെ പേരിലുള്ളത്. രാജ്യത്തിന് പുറത്ത് കഴിയുന്ന സാക്കിർ നായിക്കിനെ പിടികിട്ടാപ്പുള്ളിയായാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പണം വെളുപ്പിക്കൽ കേസിൽ സാകിർ നായികിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ ഇന്റർപോളിൽ നൽകിയ അപേക്ഷകൾ പക്ഷെ കുറ്റം നിലനിൽക്കുന്നതല്ലെന്ന് കാണിച്ച് തള്ളി.
സാകിർ അബ്ദുൽ കരീം നായിക് എന്ന സാക്കിർ നായിക്കിനെതിരെ ഇന്ത്യയിൽ വിവിധ കേസുകളുണ്ട്. തുടർന്ന് രാജ്യത്തിന് പുറത്താണ് കഴിയുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ (ഐ.ആർ.എഫ്) എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും പീസ് ടിവിയുടെ സ്ഥാപകരിലൊരാളുമാണ് അദ്ദേഹം. മുംബൈയിൽ 1965 ഒക്ടോബർ 18-നാണ് സാകിർ നായിക് ജനിച്ചത്. മുംബൈയിലെത്തന്നെ സെന്റ് പീറ്റേഴ്സ്സ് ഹൈസ്‌കൂളിൽ നിന്നുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ശേഷം കിഷിൻചന്ദ് ചെല്ലാറം കോളേജിൽ പഠിച്ചു. വൈദ്യ ബിരുദം നേടിയത് ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റലിൽ നിന്നായിരുന്നു. പിന്നീട് മുംബൈ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. 1991ലാണ് സാക്കിർ നായിക് പ്രബോധനം ആരംഭിക്കുന്നത്. ഐആർഎഫ് സ്ഥാപിക്കുകയും ചെയ്തു. ഫർഹത് നായിക്കാണ് ഭാര്യ.