Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകകപ്പിന് സൗദിയുടെ വരദാനം

'ആയിരം തവണയെങ്കിലും ആ ഗോള്‍ ഞാന്‍ കണ്ടു കാണും. സത്യം പറഞ്ഞാല്‍ മടുത്തു' -1994 ല്‍ ആദ്യമായി സൗദി അറേബ്യ കളിച്ച ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ നേടിയ അവിസ്മരണീയ ഗോളിനെക്കുറിച്ച് 1998 ലെ അഭിമുഖത്തില്‍ സഈദ് അല്‍ ഉവൈറാന്‍ പറഞ്ഞു. വേള്‍ഡ് സോക്കര്‍ മാഗസിന്‍ ലോകകപ്പ് ചരിത്രത്തിലെ മൂന്നാമത്തെ മികച്ച ഗോളായാണ് അതിനെ വിലയിരുത്തിയത്. മുന്നില്‍ ഡിയേഗൊ മറഡോണയുടെ രണ്ടു ഗോള്‍ മാത്രം. ഫിഫയുടെ ലോകകപ്പ് ഗോള്‍ പട്ടികയില്‍ മികച്ച ആറാമത്തേതാണ് അത്.
നെതര്‍ലാന്റ്‌സിനോട് അരങ്ങേറ്റ മത്സരത്തില്‍ കഷ്ടിച്ച് 1-2 ന് തോറ്റ ശേഷം മൊറോക്കോയെ അട്ടിമറിച്ച സൗദിക്ക് രണ്ടാം റൗണ്ടിലെത്താന്‍ ബെല്‍ജിയത്തിനെതിരെ സമനില മതിയായിരുന്നു. 
പക്ഷേ 40 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുകയായിരുന്നവാഷിംഗ്ടണിലെ ആര്‍.എഫ്.കെ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ചാം മിനിറ്റില്‍ തന്നെ ഉവൈറാനിലൂടെ അവര്‍ ബെല്‍ജിയത്തെ ഞെട്ടിച്ചു. ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ അസാധാരണ ഗോള്‍ പോലെ അമ്പരപ്പിക്കുന്ന ഒറ്റയാന്‍ മുന്നേറ്റമായിരുന്നു അത്. സൗദി പെനാല്‍ട്ടി ബോക്‌സിനു മുന്നില്‍ നിന്നാണ് ഉവൈറാന്‍ കുതിപ്പ് തുടങ്ങിയത്. ആര്‍ക്കെങ്കിലും പാസ് ചെയ്യുമെന്നാണ് ബെല്‍ജിയംകാര്‍ പ്രതീക്ഷിച്ചത്. പക്ഷേ മധ്യത്തിലൂടെ കൊടുങ്കാറ്റ് വേഗത്തില്‍ മിഡ്ഫീല്‍ഡര്‍ കുതിച്ചു. അഞ്ച് എതിരാളികളെ വെട്ടിച്ച് ബോക്‌സിലേക്കു കടന്ന ആ മുന്നേറ്റത്തില്‍ വിഖ്യാത ഗോളി മൈക്കിള്‍ പ്രൂഡ്‌ഹോമും നിസ്സഹായനായി. കളി തീരും മുമ്പേ 'അറബികളുടെ മറഡോണ' എന്ന് ഉവൈറാന് വിശേഷണം വീണു. ആ ഗോളില്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറിയ സൗദി പ്രി ക്വാര്‍ട്ടറില്‍ സ്വീഡനു മുന്നിലാണ് വീണത്. 
ഗോള്‍ ഉവൈറാനെ വീരപുരുഷനാക്കി. സമ്മാനങ്ങള്‍ അയാളെ മൂടി. ഫഹദ് രാജാവ് ആഡംബര കാര്‍ സമ്മാനിച്ചു. 
'ഇരുതല മൂര്‍ച്ചയുണ്ടായിരുന്നു ആ ഗോളിന്. മഹത്തരം തന്നെയായിരുന്നു അത്. എന്നാല്‍ വലിയ ചതിക്കുഴിയും. കാരണം അതെന്നെ ശ്രദ്ധാകേന്ദ്രമാക്കി. എല്ലാ കണ്ണുകളും എന്നിലായിരുന്നു' -ഉവൈറാന്‍ പിന്നീട് പറഞ്ഞു.
അച്ചടക്കമില്ലായ്മയിലേക്കാണ് അത് ഉവൈറൈനെ നയിച്ചത്. ടീമില്‍നിന്ന് ഉവൈറാന്‍ സസ്‌പെന്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം കളിയില്‍ വിലക്കേര്‍പ്പെടുത്തി. എങ്കിലും സ്വയം പരിശീലനം തുടര്‍ന്നു. ആറു മാസത്തിനു ശേഷം ശിക്ഷ അവസാനിപ്പിച്ചപ്പോള്‍ സുഹത്തുക്കള്‍ക്കൊപ്പം കളിച്ചു. സൗദി ടീം ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരാവുകയും 1998 ലെ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്യുന്നത് ഉവൈറാന് ടി.വിയില്‍ കാണേണ്ടി വന്നു. അക്കാലത്ത് താന്‍ ഇല്ലാതെ ദേശീയ ടീം കളിക്കുന്നതു കാണുന്നതായിരുന്നു ഏറ്റവും വലിയ ശിക്ഷയെന്ന് ഉവൈറാന്‍ പറഞ്ഞിട്ടുണ്ട്. 
പക്ഷേ ഉവൈറാന്‍ ആ ദുരിത ഘട്ടം തരണം ചെയ്യുക തന്നെ ചെയ്തു. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം മിഡ്ഫീല്‍ഡര്‍ ടീമില്‍ തിരിച്ചെത്തുകയും 1998 ലെ ലോകകപ്പ് സംഘത്തില്‍ പത്താം നമ്പര്‍ ജഴ്‌സി തിരിച്ചുപിടിക്കുകയും ചെയ്തു. 50 രാജ്യാന്തര മത്സരങ്ങളില്‍ ഉവൈറാന്‍ 24 ഗോളടിച്ചിട്ടുണ്ട്. 

Latest News