കത്തടിച്ച് ക്ഷണിച്ച ശേഷം നാസികില്‍ കര്‍ഷകന്‍ ഒന്നര ഏക്കര്‍ ഉള്ളികൃഷിക്ക് തീയിട്ടു

നാസിക്- ഉള്ളിപ്പാടം കത്തിക്കുന്നത് കാണാന്‍ ആളുകളെ കത്തടിച്ച് ക്ഷണിച്ച ശേഷം മഹരാഷ്ട്രയില്‍ ഒന്നര ഏക്കര്‍ വരുന്ന ഉള്ളിപ്പാടത്തിനു തീകൊളുത്തി.
ഉള്ളിയുടെ വിലത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് നാസിക് ജില്ലയിലാണ് സര്‍ക്കാര്‍ നയങ്ങളും കര്‍ഷകരുടെ ദുരവസ്ഥയും ഉയര്‍ത്തിക്കാട്ടി വിളകള്‍ക്ക് തീ കൊളുത്തിയത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൊത്ത ഉള്ളി വിപണിയായ ലാസല്‍ഗാവിലെ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റില്‍ (എപിഎംസി )വില ഇടിഞ്ഞതോടെ ഉള്ളി കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്.
ഒരു കിലോ ഉള്ളിയുടെ വില രണ്ടു രൂപ മുതല്‍ നാലു രൂപ വരെയായി കുറഞ്ഞു. കര്‍ഷകര്‍ രോഷാകുലരായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച എപിഎംസിയിലെ ലേലം ഒരു ദിവസത്തേക്ക് നിര്‍ത്തിയിരുന്നു.
യോല താലൂക്കിലെ മാതുല്‍ത്താന്‍ ഗ്രാമത്തിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത സവാള കൃഷിയാണ് കര്‍ഷകനായ കൃഷ്ണ ഡോംഗ്രെ നശിപ്പിച്ചത്.   സമരം പ്രഖ്യാപിച്ച് ക്ഷണക്കത്ത് അച്ചടിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ അവരുടെ വിധിക്ക് വിട്ടുകൊടുത്തിരിക്കയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.  അധികാരത്തര്‍ക്കത്തില്‍ കര്‍ഷകന്‍ ജീവിച്ചിരിക്കുമോ മരിക്കുമോ എന്നൊന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. ഇത് മഹാരാഷ്ട്രയ്ക്ക് മാത്രമല്ല, ഒരു കര്‍ഷകനെന്ന നിലയില്‍ രാജ്യത്തിനും കറുത്ത ദിനമാണ്. ഉള്ളിക്കി തീ കൊളുത്താന്‍ നിര്‍ബന്ധിതനായി- അദ്ദേഹം പറഞ്ഞു,
സമീപ ഗ്രാമങ്ങളിലെ കര്‍ഷകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഉള്ളി വിലയിടിവ് നാസിക് ജില്ലയിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും കര്‍ഷകരെ രോഷാകുലരാക്കിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News