വെക്കേഷന്‍ യാത്ര ഒഴിവാക്കണോ; ആശങ്ക ഒഴിയാതെ പ്രവാസികള്‍

ജിദ്ദ-നിപ്പ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേരളത്തില്‍നിന്നുള്ള റിപ്പോര്‍ട്ടുകളെങ്കിലും ആശങ്ക ഒഴിയാതെ പ്രവാസികള്‍. പല കുടുംബങ്ങളും വെക്കേഷന്‍ യാത്ര മാറ്റിവെക്കുകയാണ്.
പെരുന്നാളിനുശേഷമാണ് ഇന്ത്യന്‍ സ്‌കൂളുകളില്‍ പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷക്കുശേഷമാണ് സ്‌കൂളുകള്‍ വേനലവധിക്ക് അടക്കുന്നതെങ്കിലും ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുളളവര്‍ പെരുന്നാളിനു മുമ്പ് തന്നെ നാട്ടിലേക്ക് പോകുന്നുണ്ട്.
 
നേരത്തെ തന്നെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര തീരുമാനിച്ചവര്‍ നിപ്പ വൈറസ് സംബന്ധിച്ച് കേരളത്തില്‍നിന്ന് വരുന്ന ശുഭവാര്‍ത്തകള്‍ക്ക് കാതോര്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ നല്ല വാര്‍ത്തകള്‍ വരുമെന്നും ആശങ്ക ഒഴിയുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
 
രണ്ട് തരത്തിലുള്ള ആശങ്കകളാണ് പ്രവാസി കുടുംബങ്ങള്‍ പങ്കുവെക്കുന്നത്. നാട്ടിലേക്ക് പോയാല്‍ മടക്കയാത്രയെ ബാധിക്കുന്ന തരത്തില്‍ യാത്രവിലക്ക് വന്നേക്കുമോ എന്നതാണ് ഇതിലൊന്ന്. രണ്ടാമത്തേത്, നിപ്പക്കു പുറമെ വേറേയും പനികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്. എപ്പോള്‍ നാട്ടിലേക്ക് പോയാലും കുട്ടികളെ പനി ബാധിക്കുന്നുവെന്നും കുറെ ദിവസം ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരാറുണ്ടെന്നും എല്ലാ അവധിക്കാലത്തും നാട്ടില്‍ പോകാറുള്ള ജിദ്ദയിലെ ഒരു കുടുംബം പ്രതികരിച്ചു. അതു കൊണ്ട് ഇക്കുറി പെരുന്നാളും സ്‌കൂള്‍ അവധിയും ഇവിടെ തന്നെ ചെലവഴിക്കാനാണ് അവരുടെ തീരുമാനം.
ആശങ്കയില്‍ കാര്യമില്ലെന്ന് അധികൃതര്‍ അറിയിച്ച കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, യാത്രാ വിലക്കിനേക്കാള്‍ പനിയെയാണ് പേടിയെന്നും റിസ്‌ക് എടുക്കുന്നില്ലെന്നുമാണ് മറുപടി.
നിപ്പയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളൊന്നും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. സൗദി അറേബ്യയും യു.എ.ഇയും കേരളത്തില്‍നിന്നുള്ള പച്ചക്കറികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലേക്ക് പോകരുതെന്ന് തങ്ങളുടെ പൗരന്മാരോട് നിര്‍ദേശിക്കുകയും ചെയ്തു.
നിപ്പ ഭീതി ടിക്കറ്റ് ബുക്കിംഗിനെ ബാധിച്ചിട്ടില്ലെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന സൂചന. കൂടുതല്‍ നല്ല വാര്‍ത്തകള്‍ വരുമെന്നും ആശങ്കകള്‍ നീങ്ങുമെന്നും അവരും പറയുന്നു.
നിപ്പ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ് മരിച്ചത്. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ല. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപ്പ മൂലമല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധ പൂര്‍ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകുംവരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട് തുടരും.
രണ്ടായിരത്തോളം പേരാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരില്‍ ആവശ്യമുള്ളവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളില്‍ എത്തിക്കാന്‍ കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Latest News